Our college got B grade by NAAC
Chittur college was awarded the "B" grade by the National Assessment and Accreditation Council (NAAC) of the University Grants Commission (UGC).
Congratulations to all students, staffs and college authorities
Celebrating the spirit of the days we have been together
Chittur college was awarded the "B" grade by the National Assessment and Accreditation Council (NAAC) of the University Grants Commission (UGC).
Congratulations to all students, staffs and college authorities
എന്നെ ക്രിക്കറ്റിന്‍റെ വഴിയിലേയ്ക്ക് തിരിച്ചു വിട്ടത് അച്ഛനും ചേട്ടനുമാണെന്ന് നിസ്സംശയം പറയാം. വെറുതെ ഒരു നേരമ്പോക്കായി തുടങ്ങുകയും പിന്നീട് ഗൌരവപൂര്‍ണ്ണവുമായി വളരുകയുമായിരുന്നു ക്രിക്കറ്റിന്‍റെ വിത്ത്. ക്രിക്കറ്റ് ഒരൊറ്റപ്പനയായിരുന്നില്ല അതിന് ആലിനെപ്പോലെ വളരുന്ന പ്രകൃതമായിരുന്നു ഉണ്ടായിരുന്നത്.
ഞാന്‍ രണ്ടിലായിരുന്ന കാലത്ത് ഒരു ശമ്പളദിനത്തില്‍ അച്ഛന്‍ കളിക്കാന്‍ വേണ്ടതെല്ലാം മേടിച്ചുകൊണ്ടുവന്നു. ഒരു വെളുത്ത പയനിയര്‍ ബാറ്റ്, നാല് കൂര്‍മ്മുനയുള്ള സ്റ്റമ്പുകള്‍, ഒരു കോര്‍ക്ക് ബാള്‍, ഒരു റബ്ബര്‍ ബാള്‍, പിന്നെ ശരിക്കുമൊരു ക്രിക്കറ്റ്ബാള്‍, ബെയില്‍സ്...... അന്നാണ് ഞാന്‍ അവയൊക്കെ ആദ്യമായി കാണുന്നതു തന്നെ. ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റുകളി കണ്ടിരുന്നില്ല. ആദ്യ ഗുരുവും വഴികാട്ടിയും ചേട്ടനായിരുന്നു. ചേട്ടന്‍ ബൌള്‍ ചെയ്തപ്പോള്‍ അച്ഛന്‍ ക്ലീന്‍ ബൌള്‍ഡാവുന്നതു കണ്ടതോടെ ആരാധന മൂത്തു; ഭയങ്കരന്‍ തന്നെ! ചേട്ടന്‍ പറയുന്നതു പോലെ കളിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്ന കാര്യം. എന്നും ചേട്ടന്‍ കളിക്കാര്യത്തില്‍ ഒരു നിതാന്ത സ്വാധീനമായിരുന്നു.
പഴയ വീട്ടിലെ മുപ്പതുവാര നീണ്ട പടിഞ്ഞാറേ വശത്തെ മുറ്റമായിരുന്നു 19 വയസ്സുവരെ എന്‍റെ പ്രധാന പരിശീലന കേന്ദ്രം. മറ്റൊരിടത്തും അത്രയും ഏകാഗ്രമായി കളിച്ചിട്ടില്ല.
തത്തമംഗലം എസ് എം എച്ച് എസ് സ്കൂളിലായിരുന്നു ആദ്യമായൊരു ടൂര്‍ണ്ണമെന്‍റില്‍ അരങ്ങേറിയത്. അന്ന് ഞാന്‍ നല്ലൊരു ഫീല്‍ഡറാണ് എന്ന തോന്നലുണ്ടായപ്പോള്‍ ചേട്ടന്‍ അടുത്തു വന്ന് ശട്ടം കെട്ടി:- വീണ് പിടിക്കുക! ചേട്ടനെന്നിട്ട് മറ്റേത്തലയ്ക്കലേക്ക് പോയി. വീഴേണ്ടാതൊരു പന്ത് ഉരുണ്ടുവീണ് പിടിച്ചു. മൈതാനത്ത് കരഘോഷമുണ്ടായി, മദ്യപിച്ച ഒരാള്‍ വന്ന് കൈതന്നിട്ടു പോയി. അപ്പോള്‍ ആ പകല്‍ നേരത്ത് ഞാന്‍ നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു. അന്നത്തെ ആ തലയിടിക്കലിനു ശേഷം ആവശ്യമില്ലാത്ത ഒരു പന്തും ഞാന്‍ വീണ് പിടിച്ചിട്ടില്ല. ‘ഉവുംഗേലമ’ എന്ന മാന്ത്രിക വൃക്ഷം തേടി മൃഗങ്ങളായ മൃഗങ്ങളൊക്കെ മലകയറിയതും ഇറങ്ങുമ്പോള്‍ ചിതല്‍പുറ്റില്‍ തലയിടിച്ച് പേര് മറന്നുപോയതുമായ കഥ ഇന്നും ഞാന്‍ വായിക്കുന്നത് അന്ന് പന്ത് വീണ് പിടിച്ചതിന്‍റെ അനുഭവ വെളിച്ചത്തിലാണ്.
പാഠശാലയില്‍ ഏഴാം ക്ലാസുകാരനായിരുന്ന ഞാന്‍ കോര്‍ക്ക് ബാളില്‍ പാഡില്ലാതെ വേദനകളേറ്റുവാങ്ങി നോട്ടൌട്ടായി നിന്നതിന് പത്താം ക്ലാസുകാര്‍ മാത്രമുള്ള സ്കൂള്‍ ടീമില്‍ എനിക്കും ഇടം കിട്ടി. എന്‍റെ ആദ്യ ക്യാപ്റ്റന്‍ വിനു ചന്ദ്രനായിരുന്നു. ക്രിക്കറ്റ് ബാളില്‍ ആദ്യമായി ആ വര്‍ഷം ഭാരത്മാതയില്‍ വെച്ച് കളിച്ചു.
കളി ഒരിക്കലും കയ്യൊഴിയാന്‍ തോന്നിയില്ല. ഒരുപാട് നേട്ടങ്ങളും നിരാശകളും പിന്‍വാങ്ങലുകളും ഉണ്ടായിട്ടുണ്ട്. 26 തികഞ്ഞ പാകതയില്‍ നിന്ന് നോക്കുമ്പോഴും കഴിഞ്ഞ കാലം ഒരു തെറ്റായി തോന്നുന്നില്ല. പക്ഷേ എന്‍റെ പരിശ്രമങ്ങള്‍ പലതും ഒരത്ഭുതമായി ഇന്ന് തോന്നുന്നുണ്ട്.
സൈക്കിളില്‍ ദിവസവും വിക്ടോറിയാ കോളേജിലേക്കും ഭാരത്മാതയിലേക്കും റെയില്‍വേ കോളനിയിലേക്കും ഒക്കെ പോയി വന്ന ക്യാമ്പ് ദിനങ്ങള്‍ മനസ്സില്‍ നിറയെ ഉണ്ട്. ആ ദിവസങ്ങളില്‍ നിലാവില്‍ പുളിമരത്തിനിടയിലേക്കും ഓട്ടിന്‍പുറത്തേയ്ക്കും എറിഞ്ഞ പന്ത് തിരിച്ചുപിടിക്കുകയും കെട്ടിത്തൂക്കിയ പന്ത് പാതിരാത്രിയില്‍ അടിക്കുകയും ഉറങ്ങുമ്പോള്‍ വലങ്കയ്യില്‍ പന്ത് പിടിച്ചുറങ്ങുകയും ചെയ്ത ഒരു ക്രിക്കറ്ററാകാന്‍ പ്രയത്നിച്ച നാളുകള്‍ ഏറെ വിദൂരഭൂതത്തിലല്ലായിരുന്നു. ആരുമെന്നെ നിര്‍ബ്ബന്ധിച്ചില്ല. ഇങ്ങനെ പോയാല്‍ ജീവിതം നശിച്ച് നീ നാറാണക്കല്ലാകുമെന്ന് പറഞ്ഞവര്‍ക്ക് ഇന്നെന്താണ് പറയാനുള്ളത്?
ഞാന്‍ കളിച്ചത് അന്നുമിന്നും മനസ്സിന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു. സാങ്കേതികത എന്നും രണ്ടാമാലോചനയിലാണ് ഉരുത്തിരിഞ്ഞത്.
+2 കാലത്താണ് ജില്ലാതലത്തില്‍ സജീവമായി കളിച്ചുതുടങ്ങിയത്. പഠനവിഷയമായി കൊമേഴ്സ് തിരഞ്ഞെടുത്ത ഞാന്‍ മിക്കവാറും അത് മറന്ന് കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്കൂളിലേക്ക് പലപ്പോഴും അപൂര്‍വ്വമായി മാത്രമാണ് പോയതു തന്നെ.
അണ്ടര്‍ 16, 17, 19, 22, 25, സ്കൂള്‍സ് എന്നിവയിലൊക്കെ ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. കളിയെക്കാളുമെത്ര മടങ്ങാണ് പരിശീലനക്കളരികളില്‍ ചിലവഴിച്ചതെന്ന് കണക്കുകൂട്ടാനേ കഴിയില്ല. ‘എ’ ഡിവിഷനും മറ്റ് ടൂര്‍ണ്ണമെന്‍റുകളും കൂടിയായപ്പോള്‍ കളി തകൃതിയായി. പലപ്പോഴും തിരിച്ച് സൈക്കിളില്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി പത്തുമണിയായി. അക്കാലത്ത് വായനയും എഴുത്തുമൊന്നും തീരെ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുന്നുണ്ട്.
പരിശ്രമത്തിന്‍റെ പേരില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും കേട്ടിരുന്ന വാഴ്ത്തു പാട്ടുകളൊന്നും ഞാന്‍ കാര്യമായെടുത്തില്ല. ഞാനതിലൊരിക്കലും വീണുപോയിട്ടുമില്ല. വീണവരൊക്കെ കൊഴിഞ്ഞു.
ഒരു ഗോഡ്ഫാദര്‍ വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഇന്നും തോന്നുന്നില്ല. മികച്ച പ്രകടനങ്ങളേറെയുണ്ടായിട്ടും തുടരെ തഴയപ്പെടുന്നതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഇന്ന് അതിന്‍റെ പേരില്‍ പലപ്പോഴും അകാരണമായ സന്തോഷം പോലും തോന്നുന്നുണ്ട്. അതൊരു പക്ഷേ ജീവിതത്തില്‍ മറ്റൊരു തുറയിലേയ്ക്ക് കടന്നു എന്ന തോന്നലുകൊണ്ടാകാം.
ഇതിനിടെ 98 ന്‍റെ ഒടുക്കം MAC സ്പിന്‍ ഫൌണ്ടേഷന്‍റെ സെലക്ഷനായി ഞാനും തിരുവനന്തപുരത്ത് പോയി. അവിടെ സംസ്ഥാന താരങ്ങളുള്‍പ്പെടെ 225 സ്പിന്നര്‍മാരാണ് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം നീണ്ടു നിന്ന സെലക്ഷനില്‍ എനിക്ക് ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടില്ല. ചില മാസങ്ങള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്കുണ്ടായതിനേക്കാള്‍ ആഹ്ലാദം ചേട്ടനും മറ്റുള്ളവര്‍ക്കുമുണ്ടായ കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എനിക്ക് പരിചയമില്ലാത്ത ആളുകള്‍ പോലും എന്നോടന്ന് വക ചോദിച്ചിരുന്നു. ഞാന്‍ അവര്‍ക്കൊക്കെയും വേണ്ടിയാണ് പിന്നീട് കളിച്ചത്.
മദിരാശിയില്‍:-
99 മുതല്‍ മൂന്നു കൊല്ലക്കാലം ചില മാസങ്ങളിലായി ഞാന്‍ MAC യില്‍ പരിശീലനം നേടി. അന്ന് കേരളത്തില്‍ നിന്നും സെലക്ഷന്‍ കിട്ടിയ രണ്ടാളുകളില്‍ ഒരാളായിരുന്നു ഞാന്‍. അവിടെവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നിലവാരം ഞാനറിഞ്ഞത്. ക്രിക്കറ്റ് വെറുമൊരു ജാഡയല്ല എന്ന് അവര്‍ തെളിയിച്ചു. ഇന്‍റര്‍നാഷണലുകള്‍ അടുത്ത കൂട്ടുകാരെപ്പോലെ പെരുമാറി. അവരുടെ പ്രകടനം പോലെ തുറന്ന മാനസികാവസ്ഥയും സ്ഥിരമായിരുന്നു. അവിടെ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെട്ടു. താമസസൌകര്യവും അച്ചടക്കവും ഭക്ഷണവും യാത്രയും ഒക്കെ എന്നെ അതിശയിപ്പിച്ചു. കുമാര്‍ സാറുടെ പച്ച മാരുതിക്കാറില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചുവന്ന വൈകുന്നേരങ്ങള്‍ സ്വകാര്യമായൊരു ആഹ്ലാദമായിരുന്നു എനിക്ക്.
മദിരാശിയില്‍ വെച്ച് ഒരുപാട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. സ്ഥിരമായി നല്ല പ്രകടനമായിരുന്നതുകൊണ്ട് ‘സീനിയര്‍ ലെവനി’ലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കാംബ്ലി, എസ്.രമേഷ്, എസ്.ശരത്ത്, എസ്.ശ്രീരാം, ഡ്ബ്ല്യൂ വി രാമന്‍, യുവരാജ് സിങ്, കൈഫ്, സോധി എന്നിവര്‍ക്കൊക്കെ പന്തെറിഞ്ഞു. മുരളി കാര്‍ത്തിക്, ബി.രാംപ്രകാശ് എന്നിവരൊക്കെ ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. നിഖില്‍ ചോപ്ര പലപ്പോഴും ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ താമസിച്ചിരുന്നു. രജത് ഭാട്ടിയ റൂം മേറ്റുമായിരുന്നു. MRF പേസ് ഫൌണ്ടേഷനില്‍ ഒരുപാട് താരങ്ങളെക്കണ്ടിരുന്നു. ഞാനും ഡാമിയനും കൂടി ടിനു യോഹന്നാനെ കാണാന്‍ പോകുമായിരുന്നു, അന്ന് സഹീര്‍ ഖാന്‍ ടിനുവിന്‍റെ റൂം മേറ്റായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ദില്‍ഹാരാ ഫെര്‍ണാണ്ടോയും ഉണ്ടായിരുന്നു, നിറയെ തമാശകള്‍ പറഞ്ഞിരുന്ന അയാള്‍ കുറേക്കാലമായി ശ്രീലങ്കയ്ക്ക് കളിക്കുന്നു. ബ്രെട്ട് ലീയും ഡെന്നീസ് ലില്ലിയുമൊക്കെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എങ്കിലും വല്ലപ്പോഴും മാത്രമേ കണ്ടുള്ളൂ.
2001 ല്‍ അവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ആറില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുരളി കാര്‍ത്തിക്ക്, സഞ്ചയ് റൌള്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കു ശേഷം നേടിയ ആ സര്‍ട്ടിഫിക്കറ്റ് വലിയ നേട്ടമായിരുന്നു. ഞാനാരോടും പറഞ്ഞില്ല; ആരുമെന്നോട് ചോദിച്ചതുമില്ല.
വി.വി.കുമാറായിരുന്നു ഞങ്ങളുടെ സീനിയര്‍ കോച്ച്. പലതരം വിക്കറ്റുകളിലെറിയാനുള്ള പലതരം പന്തുകള്‍ പഠിച്ചു. ഇരപ്പള്ളി പ്രസന്ന ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിക്കുമായിരുന്നു. അവിടേത്തന്നെ താമസിച്ച് കളിക്കുകയാണെങ്കില്‍ കമ്പനികളില്‍ ജോലിക്ക് സാദ്ധ്യതയുണ്ടെന്ന് എന്നോട് കുമാര്‍ സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീട് വിടേണ്ടിവരുമോ എന്ന അജ്ഞാതഭയം എന്നെ അതില്‍ നിന്ന് വിലക്കിയിരിക്കണം. ഇന്ന് എനിക്കതൊരു ശരിയായ തീരുമാനമാണെന്ന് തോന്നുന്നുണ്ട്.
ക്രിക്കറ്റില്‍ ഒന്നുമായില്ല എന്ന നിരാശയല്ല; മറിച്ച് ഇത്രയൊക്കെ ആയല്ലോ എന്ന സന്തോഷമാണ് ഇന്ന് മനസ്സില്‍ നിറയുന്നത്. കഴിഞ്ഞ കാലങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും വിട.
അനൂപ്.എം.ആര്‍
സ്വപ്നം കാണാതെ ജീവിക്കേണ്ടിവരികയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് ഞാന്‍ വിചാരിക്കുന്നു. ഗാഢനിദ്രയില്‍ സ്വപ്നം കാണാന്‍ കഴിയാത്തതുകൊണ്ട് അതുപോലും മരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉറക്കമൊഴിച്ചിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും അത് ആത്മഹത്യയെപ്പോലെ മരണത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ഒരു ശ്രമമാണ് എന്ന് ഭ്രാന്തമായ ചിന്തകളിലെപ്പൊഴോ തോന്നിയിട്ടുമുണ്ട്.
ഞാന്‍ നിരന്തരമായി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് വളര്‍ന്നുവന്നത്. ഉണരുമ്പോള്‍ സ്വപ്നങ്ങളെ പുനര്‍ജ്ജനിപ്പിക്കാന്‍ ശ്രമിച്ചു. വീടിനടിയില്‍ ലാവ തിരമാലകളായാര്‍ക്കുന്ന നിലവറകളില്‍ ഞാന്‍ നരകത്തെ സൃഷ്ടിച്ചു. ചന്ദ്രനിലിറങ്ങിയ എന്നെക്കയറ്റാതെ ആംസ്ട്രോങ്ങും ആള്‍ഡ്രിനും കോളിന്‍സും ഭൂമിയിലേക്ക് തിരിച്ചു. അങ്ങനെ സ്വപ്നങ്ങള്‍ കണ്ടും കേട്ടും ണെട്ടിയുണര്‍ന്നു, കരഞ്ഞു, തമാശകള്‍ കേട്ട് ചിരിച്ചു, എന്‍റെ തന്നെ ശവഘോഷയാത്രയില്‍ പങ്കെടുത്തു, എന്‍റെ തന്നെ കളി കണ്ട് കയ്യടിച്ചു. സ്വപ്നങ്ങള്‍ക്ക് രാജ്യാതിര്‍ത്തികളും വ്യോമാതിര്‍ത്തികളും സമുദ്രാതിര്‍ത്തികളും പ്രശ്നമായിരുന്നില്ല.
തീരെച്ചെറുതായിരുന്നപ്പോള്‍ ബഹിരാകാശത്തേയ്ക്ക് വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറിനുപകരം അന്ന് ഉപയോഗിച്ചത് കാറ്റുനിറച്ച പിക്കപ്പ് ബാഗുകളായിരുന്നു. വിമാനങ്ങളില്‍ നിന്നും ബലൂണുകളില്‍ നിന്നും മലകളില്‍ നിന്നും വീണുപോയിട്ടുണ്ട്. എത്രയോ തവണ മരിച്ചിട്ടുണ്ട്, ഈശ്വരനെപ്പോലെ ജനിച്ചിട്ടുണ്ട്. നിലാവുകളിലും അമാവാസികളിലും ഏറുമാടങ്ങളില്‍ പന്തം കൊളുത്തിയും തകരകൊട്ടിയും കാവല്‍ കിടന്നിട്ടുണ്ട്. ആഫ്രിക്കന്‍ ആനപ്പുറത്തുള്ള സ്ഞ്ചാരം രസകരമായിരുന്നു. തടാകങ്ങളിലെ ഡ്രാഗണുകള്‍..അവ ഊതിപ്പൊരിച്ചെടുക്കുന്ന കരിമീനുകള്‍.....
അഗാധതയിലേക്ക് അന്തമില്ലാതെ പൊടുന്നനെ വീണുപോകുന്നതിന്‍റെ ഞെട്ടല്‍ അനുഭവിക്കാത്തവരായി എത്രപേരുണ്ടാകും!
പകലും രാത്രിയും എന്നിലേയ്ക്ക് ലോകം സ്വപ്നങ്ങളില്‍ യ്ഥാതഥമായും കാല്‍പനികമായും അയുക്തികമായും ഒക്കെ വന്നുകൊണ്ടിരുന്നു. കഥാപാത്രങ്ങളും കഥകളും കൂടിക്കുഴഞ്ഞു, കാലത്തെ വകവെയ്ക്കാതെ നൂറ്റാണ്ടുകള്‍ അന്തരമുള്ളവര്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉരുകിപ്പെയ്യുകയും ചുറ്റിക്കറങ്ങുകയും ചെയ്തു. ഇംഗ്ലന്‍റിലെ പുല്‍മേടുകളില്‍ വെച്ച് പലപ്പോഴും ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിച്ചിട്ടുണ്ട് ഞാന്‍.
ഇടയ്ക്കെപ്പൊഴോ ഏസ്കിലസ്സും പിരമിഡുകളും ഫറോവമാരും അന്തര്‍വാഹിനികളും ഖനിയാഴങ്ങളും തരിശുകളും വെള്ളച്ചാട്ടങ്ങളും പുഴകളുമാണ് എന്‍റെ സ്വപ്നങ്ങളില്‍ മുന്തിനിന്നത്. വീഞ്ഞുവാറ്റുന്നിടം സന്ദര്‍ശിച്ച എന്നെ ഒരാള്‍ തിളയ്ക്കുന്ന കലത്തിലേയ്ക്ക് പിടിച്ചിട്ടു. ഞാന്‍ വെന്ത പാനീയം അയാള്‍ എനിക്കു തന്നെ ഒഴിച്ചു തന്നു. അതിന്‍റെ അര്‍ത്ഥം പകലുകളില്‍ ഞാന്‍ വായിക്കുന്നു; ഞാന്‍ എന്‍റെ തന്നെ ത്യാഗവും തിരസ്കാരവും ബലിയുമാണെന്ന്.
സ്വപ്നം ഒരു വിവിധജന്മ സങ്കല്‍പമാണ്. പിറവിയില്‍ ഭൂമിക്കുമാകാശത്തിനുമിടയിലൂടെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ വലിയ കാലുകള്‍ വെച്ച് വാമനനെപ്പോലെ നടക്കുന്ന ഒരു കുട്ടി.
പല പരിഹാരങ്ങളും തെളിഞ്ഞുവന്നത് സ്വപ്നങ്ങളിലാണ്. അടുക്കും ചിട്ടയുമില്ലെങ്കിലും എന്തിലൊക്കെയോ ഉള്ള അക്ഷരസ്ഫുടതയിലേക്കാണ് സ്വപ്നങ്ങള്‍ നമ്മെ എത്തിക്കുന്നത്.
അനൂപ്.എം.ആര്‍
രണ്ട് സ്കൂളുകളിലായാണ് 12 കൊല്ലക്കാലം ഞാന്‍ പഠിച്ചത്. നാലുവരെ ബോയ്സിനകത്തെ എല്‍ പി, പത്തുവരെ പാഠശാലയില്‍, പിന്നെ രണ്ടുകൊല്ലം വീണ്ടും ബോയ്സില്‍.
എല്‍ പി
റോഡരികിലെ കീറിയ ചാലില്‍ നിന്ന് കാക്കപ്പൊന്ന് കണ്ടെടുക്കുകയും ചെറുകിടങ്ങളായ വലിയ ചെറിയ നാടന്‍ മിഠായികളുമായി പരിചയിക്കുകയും ചെയ്ത അക്കാലം മറ്റാരെയും പോലെ എനിക്കും സുവര്‍ണ്ണകാലമാണ്. ഓടിക്കയറാവുന്ന വാകമരങ്ങളുടെ തണലില്‍, അതിന്‍റെ അകമ്പടിയില്ലാത്ത പൊടിനിറഞ്ഞ പൊരിവെയിലില്‍ ഡസന്‍ കണക്കിന് ചെറിയ റബ്ബര്‍ പന്തുകള്‍ക്കു പിന്നിലായിരുന്നു ഞാനും. മറ്റെല്ലാവരുടെയും എന്നതുപോലെ എന്‍റെ കയ്യിലും ഓടുമ്പോള്‍ ഹവായ് ചെരിപ്പുണ്ടായിരുന്നു.
എല്‍ പിയില്‍ പ്രധാന കളികള്‍ പലതുമുണ്ടായിരുന്നു. മതിലിനകത്തും അസ്ഥിവാരങ്ങളുടെ അരികത്തും നിറയെ ഗോലികളി സംഘങ്ങള്‍, കണ്ണുപൊത്തിക്കളിക്കുന്നവര്‍, വരാന്തകളില്‍ നിറയെ കല്ലുകളിക്കുന്ന പെണ്‍കുട്ടികള്‍, മൈതാനത്ത് കാല്‍പന്തുകളിക്കാര്‍, തൊടാനോടുന്നവര്‍, ഏറുപന്തുകളിക്കുന്നവര്‍, സൈബാളടിക്കാനോടും വഴി വീണ് കണ്ണീരൊഴുക്കിയവര്‍.....
അന്ന് മൈതാനത്തും പുറത്ത് റോഡിലും ഐസ് കച്ചവടവും പിന്നെ ചെറിയ ചോളക്കഷണങ്ങള്‍, ജൌ മിഠായി പോലുള്ളതുമായ അനേകമനേകം ആകര്‍ഷണങ്ങളുണ്ടായിരുന്നു.
ഞാനവിടെ ചേര്‍ന്ന വര്‍ഷം തന്നെ ഭവാനി ടീച്ചര്‍ പെന്‍ഷനായി. ചെയ്യാത്ത കുറ്റത്തിന് ടീച്ചറുമെന്നെ ശിക്ഷിച്ചിട്ടുണ്ട്; അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ലാത്ത അദ്ധ്യാപകര്‍ കുറയും എന്നതാണ് വാസ്തവം.
സ്കൂളില്‍ നിന്ന് വീട്ടിലേക്കെന്നും തിരിച്ചുനടന്നത് വളഞ്ഞ വഴികളിലൂടെയായിരുന്നു. പതുക്കെ നടന്നാലും കാല്‍ മണിക്കൂര്‍ മാത്രം വേണ്ട പ്രധാന നിരത്ത് ഉപേക്ഷിച്ച് ഒന്നര മണിക്കൂറോളം ചുറ്റിത്തിരിഞ്ഞാണ് ഊടുവഴികളിലൂടെ നൂഴ്ന്ന്, പാടങ്ങളും താമരക്കുളങ്ങളും താണ്ടി ഞാന്‍ വീട്ടിലേക്ക് എത്തിയത്. നാലാം ക്ലാസൊടുവില്‍ ഫുട്ബാള്‍ കളി തുടങ്ങിയപ്പൊഴാണ് ഈ നേരം വൈകലിന് ഒരറുതി വന്നത്.
ഉച്ചക്കഞ്ഞിക്ക് ചെറുപയര്‍ വാങ്ങാന്‍ ഞാനും കൂട്ടുകാരും ഓടിച്ചെല്ലുമായിരുന്നു. ഒരിക്കലും കഞ്ഞി തന്നിരുന്നില്ല; വല്ലപ്പോഴും ചെറുപയര്‍ തന്നിരുന്നു. ഇതെഴുതുമ്പോള്‍ അതിന്‍റെ മണം ഞാന്‍ ശ്വസിക്കുന്നു, രത്നമ്മ ചേച്ചി പകര്‍ന്ന ഒരു കൈല്‍ പയറിന്‍റെ ചൂടിലും കാത്തിരിപ്പിലും ഞാന്‍ വിയര്‍ക്കുന്നു. അതൊക്കെ മോശമാണെന്നായിരുന്നു പല അദ്ധ്യാപകരുടെയും പക്ഷം. ചുരുക്കത്തില്‍ കഞ്ഞി കുടിക്കുന്നവര്‍ക്ക് കുടിക്കാതിരിക്കണമെന്നും കുടിക്കാത്തവര്‍ക്ക് നേരെ തിരിച്ചുമായിരുന്നു തോന്നിയിരുന്നത്. കുട്ടികള്‍ കഞ്ഞി കുടിക്കുന്നവരെയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെയും കുടയില്ലത്തവരെയും പൊട്ടിയ സ്ലേറ്റുള്ളവരെയും കളിയാക്കിയിരുന്നു. അവര്‍ വന്ന വീടുകളുടെ രോഗലക്ഷണമാണ് ഞാനതില്‍ എപ്പോഴും കണ്ടെത്തിയത്.
ഉപജില്ലാ തലത്തില്‍ ഞാനും നാടകം, ഒപ്പന, സംഘഗാനം, ടാബ്ലോ എന്നിവയിലൊക്കെ പങ്കെടുത്തു. അന്നുമുതല്‍ നാടകമെന്നു കേള്‍ക്കുമ്പോള്‍ തന്നെ മൂക്കിനു താഴെയായി മീശവെക്കാനായി പുരട്ടുന്ന രൂക്ഷഗന്ധമുള്ള ദ്രാവകമാണ് ഓര്‍മ്മവരുന്നത്.
അവിടുത്തെ അസംബ്ലികളും അദ്ധ്യാപകരും സഹപാഠികളും ഒക്കെ ഇന്നും വളരെ സജീവമായി ഓര്‍മ്മയിലുണ്ട്. എന്നാല്‍ എവിടെയാണ് എല്ലാവരും? എപ്പോഴാണ് ഇനി കണ്ടുമുട്ടുക...എല്ലാവരും ജീവിച്ചിരിപ്പുണ്ടാകുമോ? ആരോഗ്യസ്വാമി മാഷുടെ അനാരോഗ്യമൊക്കെ എങ്ങനെ? ചിന്നട്ടീച്ചര്‍ എവിടെ.......ചിലരെ ഇന്നും കാണുന്നു; പലരെയും കാണുന്നില്ല. അവിടെനിന്ന് പോയിക്കണ്ട വാഴച്ചാലും പീച്ചിയുമാണ് ഇന്നും മനസ്സില്‍. ആ പുലര്‍ച്ചകളില്‍ അച്ഛന്‍റെ സൈക്കിളില്‍ നിന്ന് ചേട്ടനോടൊപ്പമിറങ്ങുമ്പോള്‍ എന്തൊരു ആവേശമായിരുന്നു. എത്രയോ പറയാനുണ്ട്, പക്ഷേ ഒന്നിനും സമയമായിട്ടില്ല. അന്ന് രൂപ കയ്യിലില്ലാത്തതുകൊണ്ട് വരാന്‍ കഴിയാതിരുന്ന എന്‍റെ സഹപാഠികളുടെ മുഖം പലതും എന്‍റെ ഓര്‍മ്മകളില്‍ തെളിയുന്നു. ഇന്നവരൊക്കെ എന്തു ചെയ്യുന്നു.
പാഠശാലയില്‍
അഞ്ചാം ക്ലാസുമുതല്‍ എന്നും സൈക്കിളിലാണ് സ്കൂളില്‍ പോയത്. മഴയും വൈക്കോലും വെയിലും നിറഞ്ഞ വഴിയിലൂടെ മുടങ്ങാതെ എന്നും നീലയും വെള്ളയിലും അനുപാതം തികയ്ക്കാനെന്നപോലെ ഞാന്‍ പോയി വന്നു. സൈക്കിളില്‍ ബെല്ലും ബ്രേക്കും സ്റ്റാന്‍റും ഇല്ലാതിരുന്നതു പോലെ അക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ശുഷ്കമാണ്. ആ മതിലുകളുടെ തടവറയില്‍....കുറേക്കാലം.
അവിടുത്തെ പഠനകാലത്ത് സങ്കുചിതരും വിശാല മനസ്കരുമായ അദ്ധ്യാപകരെ ഒരേസമയം പരിചയപ്പെട്ടു. ഒരു താരതമ്യ പഠനത്തിന് അത് വഴിവെച്ചു. അകാരണമായി ശകാരിക്കുന്നവരും ശിക്ഷിക്കുന്നവരും നിറയെ ഉണ്ടായിരുന്നു. വേലി ചാടാന്‍ നിര്‍ബ്ബന്ധിക്കുന്നതരത്തില്‍ നെഗറ്റീവ് സമീപനമാണ് ഭൂരിഭാഗം അദ്ധ്യാപകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്‍റെ ഫുട്ബാള്‍ കരിയര്‍ നശിപ്പിച്ചുകളഞ്ഞത് പാഠശാലയാണ്.... അതിന്നും വലിയൊരു മുറിപ്പാടാണ്.. അങ്ങനെ എനിക്കുണ്ടായ മുറിവുകളുടെ എണ്ണം എണ്ണിയാല്‍ തീരാത്തതാണ്. ആരെങ്കിലും ഒരു വേണ്ടായ്മ എഴുതിയതിന് പൊരിവെയിലത്ത് നിര്‍ത്തി വിസ്തരിച്ച അദ്ധ്യാപകര്‍ക്ക് ഹൃദയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കണോ? അവര്‍ യഥാര്‍ഥത്തില്‍ അതാകേണ്ടവരായിരുന്നില്ല എന്ന എന്‍റെ വാദത്തിന് എന്ത് വിയോജിപ്പാണ് അവര്‍ക്ക് നല്‍കാനാവുക?
എന്‍റെ പ്രിയപ്പെട്ട മുത്തശ്ശി മരിച്ച വിവരമറിയിക്കാനായി എത്തിയ അച്ഛനോടൊപ്പം എന്നെ അര മണിക്കൂറിന്‍റെ വിസ്താരത്തിന് ശേഷമാണ് വിട്ടയച്ചത്. അതിനുശേഷം ഒരിക്കലും എനിക്കവിടവുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല. പാഠശാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്നത് കുറേ ഇരുണ്ട മുറികളും ഇടുങ്ങിയ വരാന്തകളും പൂട്ടിയിട്ട മുറികളുമാണ്. ആ മുറികളുടെ കട്ടപിടിച്ച പോടിക്കാലം നെഞ്ചിലേയ്ക്ക് തള്ളിക്കയറിവരുന്നു..ആ ഇരുണ്ട വരാന്തകളിലൂടെ ഓടുമ്പോള്‍ ഞാന്‍ ആരുമായൊക്കെയോ കൂട്ടിമുട്ടുന്നു.
നടുമുറ്റങ്ങളില്‍ വീണ വെയില്‍ നാളങ്ങളായി അനുഭവപ്പെട്ടത് ജയശീലന്‍ മാഷുമായുള്ള കൂടിക്കാഴ്ച്ചകളും മാഷെന്നെ ചൊല്ലാന്‍ പഠിപ്പിച്ച കവിതകളുമായിരുന്നു. രാജേശ്വരി ടീച്ചറും, ദേവകി ടീച്ചറും...അങ്ങനെ എല്ലാവരും എന്‍റെ ജീവിതത്തിലേക്ക് അവരവരുടേതായ വെളിച്ചം വീശിയിട്ടുണ്ട്. ഒന്നും തള്ളിപ്പറയുന്നില്ല; എന്നാല്‍ എന്‍റെ വേദനകള്‍ക്ക് ഉത്തരം പറയാന്‍ പലരും ബാദ്ധ്യസ്ഥരാണ്.
എട്ടാം ക്ലാസിലേക്ക് കയറിപ്പോകുന്ന മരപ്പടിയില്‍ ഞാനെന്താണ് ആലോചിച്ചു നില്‍ക്കുന്നത്? ചിലര്‍ കുറിച്ചിട്ട മുറി ഇംഗ്ലീഷിനെ തുടര്‍ന്ന് നിര്‍ത്തിപ്പൊരിച്ച ആ വെയിലിനെക്കുറിച്ച് പറഞ്ഞല്ലോ..ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നു എന്നതായിരുന്നു ആ കുറിപ്പ്. ആ പെണ്‍കുട്ടി എന്നോ വിവാഹിതയായി. പ്രതികളില്‍ എല്ലാവരും അന്നും പിന്നീട് കാലങ്ങള്‍ക്കു ശേഷവും എന്‍റെ സുഹൃത്തുക്കളായി. പല കാര്യങ്ങളിലും ഞാന്‍ വിയോജിച്ചുതന്നെയാണ്. രവികുമാറിനെ കുത്തിക്കൊന്ന് കൂട്ടുകാരന്‍ പില്‍ക്കാലത്ത് ജയിലില്‍ പോയി. ഒരുവന്‍ വയനാട്ടില്‍ ഒരു ബലാത്സംഗക്കേസില്‍ പ്രതിയായി.....
ഓരോ തവണ മാത്രം പൊടിപിടിച്ച ലൈബ്രറി, പി ടി റൂം, സയന്‍സ് ലാബ് എന്നിവ കണ്ടിട്ടുണ്ട്. ഹൃദയം പോലും തുറന്നുകാണിക്കാന്‍ കഴിയാത്തവര്‍ക്ക് പൊടി പിടിച്ച മുറികള്‍ തുറന്നിടാനാകുമോ? ഒരു പക്ഷേ ആ മുറികള്‍ അവരുടെ ഒക്കെ ഉള്ളായി അവരെ ഭയപ്പെടുത്തിയിരിക്കണം.
കബഡിയും ക്രിക്കറ്റും ചില്ലേറും ഒക്കെ അവിടെയുണ്ടായിരുന്നു. പക്ഷേ ഒരിക്കലും മതിമറന്ന് കളിക്കാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല. ഉള്ള മൈതാനം കാലത്ത് പുറപ്പെട്ടാല്‍ വൈകീട്ട് മാത്രം എത്തിച്ചേരാന്‍ കഴിയാവുന്നത്ര ദൂരെയായിരുന്നു.
പഠനം വല്ലപ്പോഴും മാത്രമേ ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ. ഏഴു വരെ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. വിവിധതരം ശിക്ഷാ വിധികള്‍ നടപ്പിലാക്കിയിരുന്ന അദ്ധ്യാപകരുടെ ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള ഉപായം മാത്രമായി പഠിത്തവും കോപ്പിയെഴുത്തുമൊക്കെ പലപ്പോഴും ചുരുങ്ങി. ആരോടോ വാശിതീര്‍ക്കാന്‍ എന്നപോലെ പല വിഷയങ്ങളും പഠിച്ചില്ല. മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ആഹ്ലാദം പലപ്പോഴും ഒന്നും രണ്ടും മാര്‍ക്ക് കിട്ടുമ്പോള്‍ തോന്നിയിരുന്നു.
അക്കാലത്ത് രഘുവിന്‍റെ രണ്ടാമത്തെ മകന്‍ പിഴച്ചുപോയെന്ന് നേരിട്ടും അല്ലാതെയും അടുത്ത ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും ഒരു പരിഹാരവും പറഞ്ഞുതരികയുണ്ടായില്ല. പരിഹാരത്തിനു പകരം അങ്ങനെയാണെന്ന് സ്ഥാപിക്കുന്നതിലാണ് അവരുടെ സന്തോഷമെന്ന് ഇന്ന് തോന്നുന്നു.
അനൂപ്.എം.ആര്‍
ജീവിതത്തിലെ പ്രധാനപ്പെട്ടതും നിറഞ്ഞു നില്‍ക്കുന്നതുമായ ഒരനുഭവമാണ് മഴ. മഴയ്ക്ക് മൂന്ന് കാലങ്ങളുണ്ട്, ചരിത്രവും വര്‍ത്തമാനവും ഭാവിയും. വിരസത ഒരിക്കലുമനുഭവപ്പെട്ടിട്ടില്ലാത്ത ഒന്നാണ് മഴ. കുട്ടിക്കാലത്ത് കനത്തിരുണ്ട ദിവസങ്ങളായിരുന്നു മഴക്കാലങ്ങള്‍. പിന്നീടത് കുറച്ചുവന്നു. മഴയ്ക്കും വയസ്സായോ എന്ന് സംശയിച്ചപ്പൊഴൊക്കെ മഴ പഴയ പ്രതാപത്തോടുക്കൂടി വീണ്ടും പെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.
വേനലില്‍ ചിറ്റമേടിച്ചുതന്ന തുണിശീലക്കുട മഴയില്‍ സ്കൂളിലേയ്ക്ക് ചൂടിപ്പോകാന്‍ എന്‍റെ എല്‍ പി പഠനകാലത്ത് കാത്തിരുന്നത് മനസ്സില്‍ നിറയുന്നു. അമ്മ ഉച്ച മയക്കത്തിലായിരുന്ന ചില നേരങ്ങളില്‍ നീലപ്പൂക്കളുണ്ടായിരുന്ന ആ കുഞ്ഞുകുട ചൂടി ഒരു മുത്തശ്ശി മാവുണ്ടായിരുന്ന അടുത്ത പറമ്പില്‍ നിന്ന് റിഹേഴ്സല്‍ നടത്തിയത് ഇന്നുമോര്‍ക്കുന്നു. ആ കുട പക്ഷേ അകം നനയുന്നതായിരുന്നു. ചേട്ടന് കിട്ടിയത് ചുവന്ന കുടയായിരുന്നു. ഉള്ളുനനഞ്ഞാലും വളഞ്ഞ വഴിയെയും നേര്‍വഴിയെങ്കില്‍ തീരെ പതുക്കെയുമാണ് ഞാന്‍ നടന്നത്. തട്ടാന്‍ കല്ലുകള്‍ക്ക് പഞ്ഞമില്ലാത്തതുകൊണ്ട് യാത്ര അതും തൊഴിച്ചുതൊഴിച്ച് വളഞ്ഞതും പുളഞ്ഞതുമായ വഴികളിലൂടെ മുന്നോട്ടുപോയി. അക്കാലത്തിന് കുടപെയ്ത കാലം എന്നാണ് ഞാന്‍ വിളിപ്പേരിടുന്നത്.
മഴക്കാലത്ത് കഥകളിലൊക്കെ കാണുമ്പോലെ പുഴ പ്രക്ഷുബ്ദ്ധമാകാറില്ലെങ്കിലും നിറം മാറി മണ്ണ് ഖരരൂപത്തില്‍ നിന്നും ദ്രവരൂപത്തിലേക്കുമാറുന്നതിന്‍റെ നിറമാകുമായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു മഴക്കാലത്ത് ചേട്ടന്‍ പുഴയിലൊഴുകിയതും അമ്മ നീന്തിച്ചെന്ന് ചേട്ടനെ രക്ഷിച്ചതും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആ പുഴക്കടവിലെ ഓരോ പാറയും ഞാനിപ്പോഴുമറിയുന്നു. അതിന്‍റെ വഴുവഴുപ്പില്‍ നിന്ന് ഞാന്‍ ഓര്‍മ്മകളിലേയ്ക്ക് തെന്നിവീഴുന്നു. ഒരിക്കല്‍ കനത്ത ഇടിമിന്നലുണ്ടായപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ പേടിച്ച് വീട്ടിലേക്കോടി. അതോര്‍ക്കുമ്പോള്‍ ആദികാലത്തിന് സാക്ഷ്യം വഹിച്ച ഒരനുഭവമാണ് എന്ന് വീണ്ടും തോന്നുന്നു. ആ ഇടിമിന്നലും കാറ്റും കനത്ത മഴയും അകാലസായാഹ്നം ബാധിച്ച ദിവസങ്ങളുമൊക്കെ അത്രയേറെ ചിരപുരാതനമായിത്തോന്നി. പുഴയില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ആകാശത്ത് കണ്ട് നിറപ്പകര്‍ച്ചകള്‍ ചിത്രങ്ങളാവുകയുണ്ടായി. മരങ്ങളുടെ മറവില്‍ നിന്ന് മേല്‍ക്കൂരയില്ലായ്മയുടെ വിശാലതയിലേക്കെത്തിച്ചേര്‍ന്നത് പുഴയിലേക്കുള്ള യാത്രകളിലായിരുന്നു. മഴക്കാലത്ത് തനിച്ചിരുന്ന കുട്ടിക്കാല നാളുകളില്‍ മേഘചിത്രങ്ങള്‍ മനസ്സില്‍ ഞാന്‍ കുറിച്ചെടുത്തു. അമ്മ പറഞ്ഞുതന്ന കുട്ടിക്കഥകളും ചിത്രങ്ങളും ഒക്കെത്തന്നെയായിരുന്നു ഞാന്‍ അവയിലും കണ്ടെത്തിയത്. അക്കാലം സ്വാഭാവികമായും മനസ്സിന്‍റെ മറുപുറമാണ് ആകാശമെന്നും രണ്ടും അടുത്ത ബന്ധുക്കളാണെന്നും മനസ്സില്‍ കുറിച്ചിട്ടിരിക്കണം.
മഴയത്ത് പാടങ്ങളെല്ലാം നിറയുമ്പോള്‍ ഞങ്ങളുടെ വീട് ഒരു ദ്വീപാവുമായിരുന്നു. വഴികള്‍ പാലങ്ങളാകും. ചോര്‍ന്നൊലിക്കുന്ന വീടിന് ചുറ്റും ഞാന്‍ തോണിയുണ്ടാക്കിക്കളിച്ചു. ചേട്ടനും അതില്‍ കൂടി. ഉറുമ്പുകളെ പ്ലാവിലയിലിരുത്തി മഴച്ചാലിലൊഴുക്കി; തോണികള്‍ കുതിര്‍ന്ന് പുറത്തേയ്ക്കുള്ള ഓവില്‍ മുങ്ങിപ്പോകും. വല്ലപ്പോഴും മാത്രം ഞാനുണ്ടാക്കിയ തോണികള്‍ വിദേശത്തേയ്ക്ക് മതില്‍ കടന്നുപോയി.
മഴക്കലത്ത് രാവുകളും പകലുകളും ശബ്ദായമായിരുന്നു. തവളകള്‍, ചീവീടുകള്‍, കുറുക്കന്‍മാര്‍, തണുത്തിരിക്കുന്ന കാക്കകള്‍, പക്ഷികള്‍ ആരെങ്കിലും ഉപേക്ഷിച്ചുപോയ പട്ടിക്കുട്ടികള്‍, പൂച്ചക്കുട്ടികള്‍..എന്നുവേണ്ടാ ആകെ ശബ്ദമയം! കറണ്ട് പലപ്പോഴും രാത്രി മുഴുവനായിത്തന്നെ പോകും. ഒരു വിളക്ക് താഴ്ത്തിയ തിരിയുമായിരുന്ന് മഴനൂലുകള്‍ക്കിടയില്‍ കത്തുന്നുണ്ടാകും. ഉയരമുള്ള ജനലില്‍ കയറിനിന്ന് രാത്രിയുടെ മൂത്രശങ്കകള്‍ തീര്‍ത്തു. അച്ഛന്‍ പലപ്പോഴും ഒരു ദിനേശ്ബീഡി വലിച്ചുകൊണ്ട് നടക്കുകയായിരുന്ന ആ വരാന്ത ഇന്നും മനസ്സില്‍ നിറയുന്നു.
മഴയുള്ളതുകൊണ്ട് സ്കൂളില്‍പോക്ക് മുടക്കാന്‍ തോന്നിയിരുന്നില്ല. പൂട്ടിയ പാടങ്ങള്‍ നിറച്ച് കൊറ്റികളായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ പാടം കറുക്കുമെന്നും പിന്നീട് വീണ്ടും വെളുക്കുമെന്നും അങ്ങനെയാണ് മനസ്സിലായത്. മഴയില്‍ നിന്ന് മേല്‍ക്കൂരകള്‍ക്കു താഴേയ്ക്ക് കയറുമ്പോള്‍ ആനന്ദത്തിനിടിവുണ്ടായിരുന്നു. അപ്പോള്‍ പാത്തികളില്‍ നിന്നു വീഴുന്ന വെള്ളക്കയര്‍ പിടിച്ച് ആകാശത്തേയ്ക്ക് കയറിപ്പോകുന്ന ഒരു കുട്ടിയാകണമെന്ന് തോന്നിയിരുന്നു. എന്നാല്‍ അതെപ്പോഴും ഒരു പരാജയമായിരുന്നു. ആ പരാജയങ്ങള്‍ സ്വപ്നങ്ങളിലൂടെ മതപരിവര്‍ത്തനം സംഭവിച്ച് ഉറക്കങ്ങളെ വിജയകരമാക്കി.
മഴയില്‍ നിന്നും രക്ഷപ്പെടാനല്ല, മഴയില്‍ ലയിക്കാനാണ് എന്നുമെനിക്ക് താല്‍പര്യം. മഴയത്തു നടക്കുകയാണ് ഇന്നും ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് മഴയത്ത് എത്ര ദിവസമായിരിക്കും ഫുട്ബാളുകളിച്ചതെന്ന് കണക്കുകൂട്ടാനാകില്ല. എത്രയോ തവണ വഴുക്കുന്ന മേല്‍ക്കൂരയില്‍ കയ്യറിയിരുന്ന് മഴകൊണ്ടു. അപ്പോള്‍ താഴത്ത് പലപ്പോഴും മുത്തച്ഛനെന്നെ അന്വേഷിക്കുന്നത് കേട്ടു. മരങ്ങള്‍ക്കിടയിലൂടെ മഴപോലെ നടന്നു. സൈക്കിള്‍ ചവിട്ടി. മഴയുടെ കാറ്റ് അല്ലെങ്കില്‍ കാറ്റിന്‍റെ മഴ എത്രയോ പ്രത്യേകതകളുള്ളതായിരുന്നു. എന്‍റെ ജീവിതത്തില്‍ എല്ലാ തുറകളിലും കാറ്റും മഴയും വലിയ ആനന്ദങ്ങളാണ് തന്നിട്ടുള്ളത്. പുഴയില്‍ പെയ്യുന്ന മഴ, കാലുകളില്‍ കടിച്ചുനോക്കിയ ചെറുമീനുകള്‍, മഴയത്ത് കഴുത്തറ്റം മുങ്ങിക്കിടന്ന രസം, ആ പുഴയിലേക്ക്, മഴയിലേക്ക് ചെങ്കുത്തായ ഒന്നരയടി കനമുള്ള കോളേജിന്‍റെ മതിലിലൂടെ ഞാന്‍ വേഗത്തിലോടി. പലപ്പോഴും മണ്ണിലൂടെ മത്സരിച്ചോടിയവരെ ഞാന്‍ പരാജയപ്പെടുത്തി. മതിലിലൂടെ ആകാശത്തിന് കുറച്ചുകൂടി അടുത്താണ് ഞാന്‍ ഓടിയത്.
ഏകാന്തമായ ആ പുഴത്തീരത്ത് നിന്ന് കേട്ട മഴയില്‍ ഏതോ ഒരു പ്രാര്‍ഥന കേള്‍ക്കുന്നുണ്ടായിരുന്നു. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് മഴ ഇരമ്പിവന്നുകൊണ്ടിരുന്നു.
മഴ എന്തുകൊണ്ടാണ് വിജനത സൃഷ്ടിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തിനാണ് ആളുകള്‍ അതില്‍ നിന്നും ഒളിച്ചോടുന്നതെന്നും രണ്ടാം ദിവസം തന്നെ ശപിക്കുന്നതെന്നും മനസ്സിലായില്ല. വാസ്തവത്തില്‍ എല്ലാ ഋതുക്കളും ജനതയാല്‍ ശപിക്കപ്പെടുന്നുണ്ട്....
മീന്‍പിടുത്തക്കാരും തവളപിടുത്തക്കാരും ആഹ്ലാദിക്കുന്ന കാലമാണിത്. പ്രത്യേകിച്ചും ആദ്യ മഴകളില്‍....ഇയ്യമ്പാറ്റകളുടെ ഉയര്‍ച്ചയിലും ആളുകള്‍ കലക്ക വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടും.
മഴയെക്കൂസാതെ സാധാരണയില്‍ താഴ്ന്ന വേഗതയില്‍ ഞാന്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴും നടക്കുമ്പോഴും ആളുകളിലൊരു ബോദ്ധ്യമില്ലായ്മ തെളിഞ്ഞുകാണാറുണ്ട്. കയ്യില്‍ കുടയുള്ള ഒരാള്‍ മഴ നനയുന്നതെന്തിനെന്ന് ഞാനെങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കാനാണ്.
മഴയുടെ വഴികള്‍ അജ്ഞാതമാണ്
കാറ്റിന്‍റെ ആര്‍ദ്രമായ
കൈകളിലേറി
അത് ചിരിച്ചും വര്‍ത്തമാനം പറഞ്ഞും
സഞ്ചരിക്കുന്നു
കുഞ്ഞുങ്ങളെ മഴവില്ലുകാട്ടി മയക്കുന്നു
ആ പുഴയിപ്പോള്‍ കവിയുകയാണ്
ഓര്‍മ്മയുടെ പുഴ... മഴയിലും കലങ്ങിത്തെളിയുകയാണ്
ഉയരങ്ങളിലൂടെ ഓടി
പുഴയിലേയ്ക്ക്
ഞാന്‍ കൂപ്പുകുത്തുകയാണ്..... മഴ മറ്റു ഋതുക്കളെപ്പോലെയല്ല
മഴയിലൂടെ നടന്നവരെ
അടയാളപ്പെടുത്താന്‍ അത്
മണ്ണിനോട് ശട്ടം കെട്ടുന്നു
മഴയുടെ മണ്‍വഴികളില്‍
നിറയെ പലതരം
കാല്‍പാടുകള്‍ തെളിയുന്നു
ചിലനേരത്തേയ്ക്കെങ്കിലും അതാണ്
മഴയില്‍ മഴ നടന്ന വഴി.
ഓര്‍ക്കുന്നു
പുഴയുടെ വഴികള്‍
ഇരുണ്ടതും
അജ്ഞാതമായതും
മഴ നമ്മളെ
വെളിച്ചം കാണാതെ
ഇരുട്ടിക്കൊണ്ടുപോയതും.
അനൂപ്.എം.ആര്‍
വീട്ടിന്‍റെ തട്ടുമ്പുറത്തു മഞ്ഞ നിറമുള്ള തുരുമ്പിച്ച ഒരു ചെറിയ സൈക്കിള്‍ കിടക്കുന്നുണ്ടെന്ന് തീരെ ചെരുതായിരുന്നപ്പോഴേ ഞാന്‍ കേട്ടിരുന്നു. അത് എനിക്കെന്നുമൊരു നാടോടിക്കഥ പോലെയുമായിരുന്നു.
ഒരു വൈകുന്നേരത്ത് ഞാന്‍ അമ്മയുടെ കയ്യില്‍ താങ്ങി കണ്ണാടി തൂക്കിയ ജനാലയില്‍ കയറി നില്‍ക്കുകയായിരുന്നു . ഇരുമ്പു ഗേറ്റ് തുറന്നു മുത്തച്ഛന്‍ എന്നെ പേര് ചൊല്ലി വിളിച്ചു. ഞാനോടിച്ചെന്നു. മുത്തച്ഛന്‍റെ കയ്യില്‍ പുതിയൊരു മുച്ചക്ര സൈക്കിള്‍! അതൊക്കെ ഒട്ടും പഴകാത്ത ഓര്‍മ്മകളാണ്.
അത് വരെ ഞാന്‍ സൈക്കിള്‍ ചവിട്ടിയിരുന്നില്ല. വീടിനു ചുറ്റും ഞാന്‍ കുറെ ചവിട്ടി. അതിന്‍റെ സീറ്റില്‍ കരടിയുടെയും മുയലിന്‍റെയും ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഇന്ന് സൈക്കിള്‍ തന്നെ മനസ്സില്‍ തുന്നിപ്പിടിപ്പിച്ച ബഹുവര്‍ണ്ണ ചിത്രമാണ്. കല്ലുമായി സഹവസിച്ചിരുന്ന ഞാന്‍ ചക്രവുമായി ചങ്ങാത്തത്തിലായി.
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് രണ്ടാം ക്ലാസ്സിലാണ്. അക്കരെ നിന്നും ചേട്ടന്‍ ഒരു പച്ചനിറത്തിലുള്ള കാല്‍ വണ്ടി (സൈക്കിളില്‍ അന്നു പ്രശസ്തമായ മൂന്നളവുകളാണ്: കാല്‍വണ്ടി, അരവണ്ടി, ഒരു വണ്ടികൊണ്ട് വന്നു. രണ്ടു ചക്രത്തില്‍ കാലുകുത്താതെ ഓടിച്ചുപോകുന്നവരെ കണ്ടു അത്ഭുതപ്പെട്ട കാലം കടന്നുപോവുകയായിരുന്നു. കൈവിട്ടോടിക്കുന്നവര്‍ അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ആദ്യ ശ്രമം തന്നെ ആദ്യ അപകടത്തിലും കലാശിച്ചു. കോളേജില്‍ കാന്‍റീനിന്‍റെ മുന്നിലായൊരു പാതിരാ മരമുണ്ട്, അതിലേക്കാണ് അതിവേഗത്തിലുള്ള അരിച്ചു കയറുന്ന ആവേശമോടിച്ചു കയറ്റിയത്. ഇടിക്കും മുമ്പേ ഓടും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ഞാന്‍ ഉറക്കെ കരഞ്ഞു തുടങ്ങി. എനിക്കെന്തോ സംഭവിച്ചുവെന്ന് കരുതി ചേട്ടന്‍ ഓടി വന്നു. അമളി പറ്റിയത് രണ്ടാള്‍ക്കും. വരാവുന്ന സാമ്പത്തിക ബാദ്ധ്യതയോര്‍ത്താണ് ഞാന്‍ കരഞ്ഞത്. സൈക്കിള്‍ നിന്ന നില്‍പ്പില്‍ നിന്നും അനങ്ങുന്നില്ല; മഡ്ഗാഡ് തടിയില്‍ കുത്തിനില്‍ക്കുകയാണ്. ഇന്നും വിചാരിക്കാനിഷ്ടപ്പെടുന്നത് ഞാനന്നേ ഒരു സാമ്പത്തിക പ്രബുദ്ധനായിരുന്നു എന്നതാണ്. നുണയാവാം നേരാവാം, വായനക്കാരാ കഥയില്‍ ചോദ്യമില്ലെന്നറിയാമല്ലോ!
സൈക്കിള്‍ ഒപ്പിച്ചു തിരിച്ചുകൊടുത്തു. പാതിരാമരത്തിനിന്നും ആ പാടുണ്ട്. ചുണ്ണാമ്പ് ചൂളകള്‍ക്കും പാലത്തിനുമപ്പുറത്തുള്ള സൈക്കിള്‍ കട ഇന്നില്ല. എങ്കിലും അത്ഭുതവിളക്കിലെന്നപോലെ പോലെ മരത്തില്‍ വിരലോടിക്കുമ്പോള്‍ ഭൂതകാലമുയരുന്നുണ്ട്. ഓര്‍മ്മകളുടെ സുന്ദരഭൂതകാലം.
മൂന്നാം ക്ലാസ് അവധിക്കു കൊച്ചഛന്‍ ബസ്സില്‍ അരട്ടിക്കറ്റുകാരനായിരുന്ന എനിക്ക് മുക്കാല്‍ സൈക്കിള്‍ കൊടുത്തയച്ചു. അത് വീട്ടില്‍ രണ്ടാമത്തെ വാഹനമായി. ഒന്നാമത്തേത് അച്ഛന്റെ സൈക്കിളായിരുന്നു. ആദ്യം കൊളേജിനകത്തു മാത്രമായിരുന്നു ചവിട്ടിയിരുന്നത്. പിന്നീടത് അമ്പാട്ടുപാളയം കടവരെയായി. നാലാംക്ലാസ്സില്‍ ഒപ്പന പഠിക്കാന്‍ ടീച്ചറുടെ വീടുവരെ ചവിട്ടിയതാണ് ആദ്യത്തെ പ്രധാനവഴിയുള്ള യാത്ര. ആ യാത്രയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററായിരുന്നു ദൂരം. ആ യാത്രയ്ക്ക് ശേഷം കുറെ മുതിര്‍ന്നതായി തോന്നുകയും ചെയ്തു.
ഈയിടെ ഞാന്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുണ്ട്. അതില്‍ പ്രധാനം മദിരാശിയിലേക്ക് സൈക്കിളില്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ചു വന്നതാണ്. അതിനെക്കുറിച്ച് പിന്നീടെഴുതാം. എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാത്രം എക്കാലത്തേയ്ക്കും സ്വത്തായി മാറിയ വലത്തേ കവിളിലെ മുറിപ്പാടും സൈക്കിളുമായി ബന്ധപ്പെട്ടതാണ്.
അനൂപ്.എം.ആര്‍
മുത്തച്ഛന് കറുത്ത കണ്ണടയും സെറ്റുപല്ലും ഒടുവില്‍ ഓര്‍മ്മയുടെ വര്‍ത്തമാനവും അഴിച്ചുവെച്ച് ഊന്നുവടികള്‍ മുറിയുടെ മൂലയില്‍ ചാരിവെച്ച് മരണത്തിന്‍റെ അനിവാര്യതയിലേക്ക് പോയി. കൊല്ലം 2000 ല്‍ ഒരു ഷേക്സ്പീരിയന്‍ ക്ലാസിലെ ആദ്യ മിനിറ്റുകളൊന്നില്‍ ക്ലാസ് മുറിയിലേയ്ക്ക് ഒരാള്‍ പറഞ്ഞു...മുത്തച്ചന്‍ പോയി എന്ന്. രണ്ട് നൂറ്റാണ്ടുകളെ ബന്ധിപ്പിച്ച തന്‍റെ ജീവിതത്തില്‍ അദ്ദേഹം 94 കൊല്ലക്കാലം കരഞ്ഞു, ഇഴഞ്ഞു, തുഴഞ്ഞു, നടന്നു, ഓടി, ക്ഷീണിച്ചു, വടികുത്തി, കുനിഞ്ഞു, വീണു, ഓര്‍മ്മിച്ചു, ഓര്‍മ്മിക്കാതിരുന്നു.
വടക്കുകിഴക്കേ മൂലയില്‍ മുന്നിലായിട്ടായിരുന്നു മുത്തച്ഛന്‍റെ മുറി. അവിടമെപ്പൊഴും മരുന്നിന്‍റെയും കഷായത്തിന്‍റെയും കുഴമ്പിന്‍റെയും മണമായിരുന്നു. അവിടെ നിന്നും വെളുപ്പിന് അഞ്ചുമണിക്കു തന്നെ റേഡിയോ ഗാനങ്ങളും വര്‍ത്തമാനങ്ങളും പുറപ്പെട്ടിരുന്നു. അങ്ങനെ ഓര്‍മ്മയില്‍ റേഡിയോ സംഗീതം എന്നെവന്ന് പൊതിയുകയാണ്. ആറേകാലിന് പ്രാദേശിക വാര്‍ത്ത ആരംഭിക്കും. തന്‍റെ മുറി ചോര്‍ന്നൊലിക്കുമ്പോള്‍ ആഗ്രഹിച്ചിരുന്ന ഒരു വയസ്സുകാലത്തിന്‍റെ നടക്കാതെപോയ ആഗ്രഹങ്ങള്‍ ആ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
പത്രം അരിച്ചുപെറുക്കി വായിക്കുക, ദിവസവും ഒരേപാട്ടുപോലെ ഡയറിയെഴുതുക, അണുകിടതെറ്റാതെ ചില്ലറക്കണക്കുകളെഴുതുക, (എന്നാല്‍ ജീവിതത്തിന്‍റെ വലിയ കണക്കുകള്‍ എന്നും അദ്ദേഹത്തിന് തെറ്റിയതായിട്ടാണ് എന്‍റെ നിരീക്ഷണം). ആവര്‍ത്തനം കൊണ്ടുണ്ടായിരുന്ന ഒരു ജീവിതമാണ് മുത്തച്ഛന്‍റേതെന്നും പറയാം. ഇടയ്ക്ക് എനിക്കുനേരെ നോട്ട് നീട്ടിക്കൊണ്ട് എന്നോട് ലോട്ടറി മേടിച്ചുവരാന്‍ പറയുമായിരുന്നു..അങ്ങനെ പലപ്പൊഴും ഞാന്‍ അംബാസിഡറിന്‍റെയും പ്രീമിയര്‍ പദ്മിനിയുടെയും പിറകേ ഓടിയിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അങ്ങനെ ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ക്കും വേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ മുത്തച്ഛന്‍റെ ഒരു പൊതു അനുഭവമായിരുന്നു.
ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരായുണ്ട്. എന്നാല്‍ മുത്തച്ഛന്‍ ആരായിരുന്നില്ല എന്നതിനു പകരം ആരായിരുന്നു എന്ന് ഞാന്‍ അന്വേഷിക്കുകയാണ്. ജനിച്ചതും വളര്‍ന്നതും തൊടുപുഴയിലായിരുന്നു. വാസ്തവത്തില്‍ വിരലിലെണ്ണാന്‍മാത്രം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന പാലക്കാട് നാല് ദശാബ്ദക്കാലം ഒരു പ്രവാസിയായിട്ടാണദ്ദേഹം ജീവിച്ചത്. വിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അടിയുമിടിയും ജയില്‍വാസം അനുഭവിച്ചയാളും സഃ കൃഷ്ണപിള്ളയുടെ രണ്ട് അനുയായികളില്‍ ഒരാളുമായിരുന്നു. കൊടിയ മര്‍ദ്ദനമുറക്ളെക്കുറിച്ച് പലപ്പോഴായി കേട്ടിട്ടുണ്ട്. അങ്ങനെയൊരു കാലമില്ലായിരുന്നെങ്കില്‍ ഒരു പത്തു വയസ്സുകൂടി അധികം ജീവിച്ചേനേ. തന്‍റെ ജീവിതകാലത്തിനിടെ തന്നെ പല മക്കളുടെ മരണദിനങ്ങളില്‍ സന്ധിക്കേണ്ടി വന്ന ഒരു പിതാവിനെങ്ങനെയാണ് ഇതിലുമേറെ ജീവിച്ചിരിക്കാനാവുക എന്നും തോന്നാറുണ്ട്.
മുത്തച്ഛന്‍ എന്‍റെ അച്ഛന്‍റെ മുത്തച്ഛനായിരുന്നു. അച്ഛന്‍റെ മുത്തച്ഛന്‍. അച്ഛന് 13 വയസ്സുള്ളപ്പോള്‍ ഒരു കണക്കെഴുത്തുകാരനായി മുത്തച്ഛന്‍ ചിറ്റൂര് വന്നു. കണിശമായ സമയനിഷ്ഠ പാലിച്ച ഒരാളായിരുന്നു മുത്തച്ഛന്‍. ക്ലോക്കുകളും വാച്ചുകളുമായി ഓര്‍മ്മവെച്ച നാള്‍മുതലേ അദ്ദേഹം ചങ്ങാത്തത്തിലായിരുന്നു. മുറിയിലെ മൊട്ടുസൂചിപോലും എവിടെയായിരുന്നു എന്ന് ഏതിരുട്ടത്തും മുത്തച്ഛനറിയാമായിരുന്നു. പഴയ സാധനങ്ങളുടെ വലിയൊരു ശേഖരമായിരുന്നു മുത്തച്ഛന്‍. പഴയ നാണയങ്ങള്‍ കാണാനായി പലപ്പോഴും പാത്തും പതുങ്ങിയും ചെന്നിട്ടുള്ളതൊക്കെ ഇന്നോര്‍ത്തുപോവുകയാണ്. അത്യാവശ്യം ഇലക്ട്രിക്ക് പണികളൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. പണ്ട് ഹാര്‍മോണിയത്തില്‍ വായിച്ച് പാട്ടു പഠിപ്പിച്ചുരുന്നുവെന്നും വീട് വിറ്റ കാശുകൊണ്ട് നാടകം നടത്തിയിട്ടുണ്ടെന്നും ഒക്കെ കേട്ടിട്ടുണ്ട്. ചേട്ടന്‍റെ അടുത്ത് പുതിയ ചില കണക്കുകള്‍ മനസ്സിലാക്കാനായി ഏതൊക്കെയോ ചില വൈകുന്നേരങ്ങളില്‍ മുത്തച്ഛന്‍ മുറിയിലേയ്ക്ക് കയറിവന്നിട്ടുള്ളത് ഞാനോര്‍ക്കുന്നു. മനക്കണക്കുകളുടെ ആശാനായിരുന്ന മുത്തച്ഛന് കാലത്തിനൊത്തു മാറാനുള്ള യുവത്വം എന്നും ബാക്കിയുണ്ടായിരുന്നു. കോലായയില്‍ നിന്ന് കേള്‍ക്കുമായിരുന്ന ആ ഉച്ചത്തിലുള്ള ചിരികളും കെട്ടുകഥകളുടെ സായാഹ്നങ്ങളും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഇന്നലെ പെയ്ത മഴയുടെ നനവ് തുളുമ്പി നില്‍ക്കുന്ന ഓര്‍മ്മയാണ് എന്‍റെ മനസ്സിപ്പോള്‍. സന്തോഷം മുറ്റി നില്‍ക്കുന്ന അവസരങ്ങളില്‍ മുത്തച്ഛന്‍ അടുക്കളയിലേക്ക് വിളിച്ചുപറയും “വിജൂ ഇങ്ങു വന്നേ, ഒരു തമാശ പറയാനുണ്ട്” എന്ന്. പറഞ്ഞവ വാസ്തവമോ നുണയോ...? ഏതായാലും മുത്തച്ഛന്‍ ഭംഗിയായി കഥകള്‍ പറഞ്ഞിരുന്നു. വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതിയിരുന്നത് പിന്നീട് വിറവീണുപോയി എങ്കിലും അവയ്ക്ക് ഒരു ഭംഗിയുണ്ടായിരുന്നു. ആ കയ്യക്ഷരങ്ങള്‍ ഇന്നും എന്‍റെ കയ്യില്‍ ബാക്കിയിരിക്കുന്നു; അവസാനമായി വാങ്ങിയ ചൂരല്‍ വടിയും. വാസ്തവത്തില്‍ അത്രമാത്രമാണോ ബാക്കിയായത്?
പെട്ടന്ന് ക്ഷോഭിച്ചിരുന്ന മുത്തച്ഛനെ എല്ലാവരും ഭയപ്പെട്ടിരുന്നു. ചെറിയ അംഗമെന്ന നിലയില്‍ എനിക്കു ചിലപ്പോള്‍ മഞ്ഞുരുക്കാന്‍ സാധിച്ചിരുന്നു. പത്തുപൈസയും അഞ്ചുപൈസയും മുത്തച്ഛനെ ഏല്‍പ്പിച്ച് ഞാന്‍ ബണ്ണുമേടിച്ചുതരാന്‍ പറയുമായിരുന്നു. യാത്രയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ഒരു താല്‍പര്യം. തൊടുപുഴയ്ക്കൊക്കെത്തന്നെ ഇടയ്ക്കിട്യ്ക്ക് പോയി വരാന്‍ പലപല കാരണങ്ങളും സൃഷ്ടിക്കാനായി അദ്ദേഹം പാടുപെടുന്നത് ഞാന്‍ എത്ര വട്ടം കണ്ടിരിക്കുന്നു!
മരിക്കും മുമ്പ് ഏകദേശം ഒരാഴ്ചക്കാലം മാത്രമാണ് അദ്ദേഹം കിടപ്പിലായത്. ബോംബെയില്‍ നിന്ന് അച്ചേമ മരണസമയത്ത് അടുത്തുണ്ടായിരുന്നു. ജീവിച്ചിരിക്കെ അപ്രധാനമായി തോന്നിയേക്കാവുന്ന പലതും പോയതിനു ശേഷം വിലപ്പെട്ടതായി തോന്നുന്നതെങ്ങനെ എന്നൊക്കെ ആ സമയത്ത് ഞാന്‍ മനസ്സിലാക്കുകയായിരുന്നു. മരിക്കുമ്പോള്‍ മുത്തച്ഛന് ബാക്കിയുണ്ടായിരുന്ന ഒരേയൊരു മകള്‍ ചിറ്റയായിരുന്നു. ശ്മശാനത്തിലേയ്ക്കുള്ള അവസാന യാത്രയ്ക്കുമുമ്പ് അച്ഛന്‍റെ തണുത്തു മരവിച്ച കാലുപിടിച്ചുകൊണ്ട് കരയുന്ന ഒരു കൊച്ചുകുട്ടിയെ മനസ്സിലോര്‍ക്കുകയായിരുന്നു ഞാന്‍. ചിറ്റയുടെ ചെറുപ്പവും ഞാന്‍ അന്നാണറിഞ്ഞത്. മരണത്തിന്‍റെ കാത്തിരുപ്പായ ആ ഒരാഴ്ചക്കാലം മുത്തച്ചന്‍ കുറച്ചു സമയം മാത്രമാണ് സുബോധത്തിലുണ്ടായിരുന്നത്. അല്ലാത്ത സമയത്ത് ചിറ്റൂരിനെ അഥവാ തന്‍റെ പ്രവാസകാലത്തെ പൂര്‍ണ്ണമായും മറന്നുപോയിരുന്നു. പഴയ കൂട്ടുകാരും നാടും മാത്രമാണ് മുത്തച്ഛനോര്‍മ്മയുണ്ടായിരുന്നത്. അവ സ്ഫടികസ്പഷടവുമായിരുന്നു. ഓര്‍മ്മകള്‍ നിറത്തിലാണോ, ബ്ലാക്ക് & വൈറ്റിലാണോ കണ്ടത്....എത്രയോര്‍ത്തിട്ടും പിടികിട്ടിയില്ല.
അബോധത്തിലും കിടക്കയോട് മുത്തച്ഛന് പ്രിയമുണ്ടായില്ല കിടക്കയില്‍ നിന്നും കണ്ണുതെറ്റിയാല്‍ അട്ച്ചിട്ട ഇരുമ്പ് ഗേറ്റ് തുറക്കാനായി വേച്ചുവേച്ചിറങ്ങിയ മുത്തച്ഛനെ പഴയ പല സുഹൃത്തുക്കളുടെയും മറ്റും പേരില്‍ ചായകുടിക്കാനോ മറ്റോ ഒക്കെ ക്ഷണിച്ചിട്ടാണ് ഞാന്‍ പിടിച്ചുനിര്‍ത്തിയത്. അത്തരമൊരു മരണകാലത്ത് കുട്ടികള്‍ വാര്‍ദ്ധക്യത്തിലേക്കും വൃദ്ധര്‍ കുട്ടിത്തത്തിലേക്കുമാണ് നടക്കുന്നത് എന്ന് എനിക്ക് ബോദ്ധയ്പ്പെട്ടു.
എന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് മുത്തച്ഛന്‍. നല്ലതെന്നു തോന്നിയവയെ സ്വീകരിച്ചു. ഈ താളുകളില്‍ അതൊന്നും പറഞ്ഞു തീര്‍ക്കാനാവില്ല.
മരണക്കിടക്കയിലും മുത്തച്ഛന്‍റെ കയ്യില്‍ ആ എച്ച്എംടിയുടെ വാച്ചുണ്ടായിരുന്നു. അബോധത്തില്‍ നോക്കിയാല്‍ തിരിയാത്ത കണ്ണുകളിലൂടെ അദ്ദേഹം വാച്ചില്‍ നോക്കുകയും ചിലപ്പോള്‍ സൂചി തിരിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കഴിഞ്ഞ കാലത്തെ തിരിച്ചുവെക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതായി ഭ്രമകല്‍പന നടത്തുകയുണ്ടായി. കണിശമായ പരിശോധനകള്‍ നടത്തിയും മരുന്നുകഴിച്ചും ഇന്‍സുലിന്‍ എടുത്തും കുഴമ്പുതേച്ചും നിലനിര്‍ത്തിയിരുന്ന ശരീരത്തില്‍ നിന്ന് ജീവന്‍ കൂടുവിട്ടിറങ്ങുകയുമായിരുന്നു.
എഴുത്തൊട്ടും ക്രമത്തിലല്ല. ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഓര്‍മ്മകളില്‍ കനപ്പെട്ട ഏകാന്തത തോന്നുന്നു. കട്ടിലിനെപ്പൊതിഞ്ഞ പച്ചക്കൊതുകുവലയ്ക്കുള്ളില്‍ മുത്തച്ഛന്‍ കൊതുകിനെത്തിരയുമ്പോലെ തോന്നുന്നു. കണ്ടുകിട്ടിയില്ല തേടിയതൊന്നും. പുറത്ത് പതിഞ്ഞ താളത്തില്‍ മഴ പെയ്യുന്നുണ്ട്. ആ മഴയിലാണ് മുത്തച്ചന്‍റെ ഭസ്മം പുഴയിലേയ്ക്ക് ചിതയില്‍ നിന്നും ഒലിച്ചുപോയത്.
ഞങ്ങള്‍ എല്ലാം സഹിക്കുമായിരുന്നു. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഒത്തുപോകാന്‍ മുത്തച്ഛനേറെ കഷ്ടപ്പെട്ടു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്കു താഴെ നനഞ്ഞ കിടക്കയിലാണ് ഓര്‍മ്മയിലെ മുത്തച്ഛന്‍. ഈ മഴയില്‍ വീട് ചോര്‍ന്നൊലിക്കുന്നതായും വടക്കുകിഴക്കേ മൂലയില്‍ പല ധാരകള്‍ മുത്തച്ഛന്‍റെ ഉടലിലൂടെ ഉറക്കത്തെ ഭംഗപ്പെടുത്തിക്കൊണ്ട് ഒഴുകുന്നതായും എനിക്കു തോന്നുന്നു. മുത്തച്ഛന്‍റെ ഉറക്കമറ്റ ആ രാത്രികളിലെ തണുപ്പ് ഞാനറിയുന്നു. പുറത്ത് വീശിപ്പോകുന്ന കാറ്റില്‍ നിറയെ പഴയ മഴക്കാലങ്ങള്‍. മുത്തച്ഛനെ ചിതയിലേക്കെടുത്ത രാത്രിയില്‍ പെയ്ത മഴയില്‍ എനിക്കു വീണ്ടും നനയണം. അന്ന് കരഞ്ഞതുപോലെ എനിക്ക് വീണ്ടുമൊന്ന് കരയണം.
ഇതാ നോക്കൂ എന്‍റെ ഓര്‍മ്മയുടെ പുസതകത്തില്‍ മുത്തച്ഛനുമുണ്ട് ഒരു താള്‍.
അനൂപ്.എം.ആര്‍
© Blogger templates The Professional Template by Ourblogtemplates.com 2008
Back to TOP