February 10, 2010

ഒറ്റയ്ക്ക്



ആകാശം ഭൂമിയിലേയ്ക്ക്
നടക്കാനിറങ്ങിയ സായാഹ്നത്തില്‍
ഞാനറിഞ്ഞു
നീയുമെവിടെയോ അലയുകയായിരുന്നു
ഫോസിലുകള്‍ക്കൊപ്പം നിനക്കായെന്നോ കുഴിച്ചിട്ട
പ്രകാശപ്പുടവ ഇന്ന് നീ
ഞൊറിഞ്ഞുടുത്തപ്പോള്‍
ഭൂതലം വര്‍ണ്ണപ്രളയം കൊണ്ട് നനഞ്ഞു
‘കൂട്ടുകാരിയുടെ നിറം കണ്ടോ’
ഭൂമിക്കടിയില്‍ കല്‍ക്കരി ചിരിച്ചു
വസന്തമാസത്തിലെ
ചോരയറ്റ മൌനം
അസൂയമൂത്ത് നിലവിളിച്ചു
നീയൊപ്പമില്ലാതിരുന്നതുകൊണ്ട് ഞാന്‍ സ്വയം
കുടശീലകീറി
മഴഭ്രാന്തും കാത്തിരുന്നു
ഞാനും മഴയും നീയും
ഒരിക്കലും ഒന്നിച്ച് പെയ്യാത്ത ഈ വൈകുന്നേരത്ത്
ഈ ഭൂമിയെങ്ങനെ തണുക്കും
ഈ രാത്രി പുഴക്കരയിലെ കാട്ടുപൂക്കള്‍
എന്തോര്‍ത്ത് ചിരിക്കും

Read more...

November 23, 2009

ബാഷ്പാഞ്ജലികള്‍

നമ്മുടെ പ്രാര്‍ത്ഥനകളെയാകെ നിഷ്ഫലമാക്കി സൈനോജ് യാത്രയായി. വളര്‍ന്നു വരുന്ന ഒരു ഗായകന്റെ വിയോഗമെന്ന് മാധ്യങ്ങള്‍ പറയുന്നു. എന്നാല്‍ ഹൃദയം കൊണ്ടു സംവേദിച്ച ഒരു സുഹൃത്തിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

മാതൃഭൂമി വാര്‍ത്ത വായിക്കുക


ചലച്ചിത്ര പിന്നണിഗായകന്‍ ടി.ടി. സൈനോജ്‌ (32) അന്തരിച്ചു. ഞായറാഴ്‌ച 2.20ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം മൂലമായിരുന്നു മരണം. പിറവത്തെ സ്വകാര്യ ആസ്‌പത്രിയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ സൈനോജിനെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്‌.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ 'എനിക്ക്‌ പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്‌' എന്ന ഗാനമാണ്‌ സൈനോജിന്‌ പ്രശസ്‌തി നേടിക്കൊടുത്തത്‌. കൈരളി ചാനലിലെ 'ഗന്ധര്‍വസംഗീത'ത്തില്‍ 2002ല്‍ ജേതാവായപ്പോഴാണ്‌ സൈനോജ്‌ മലയാളികള്‍ക്കിടയില്‍ പരിചിതനായത്‌. അടുത്തിടെ പുറത്തിറങ്ങിയ 'കെമിസ്‌ട്രി' എന്ന ചിത്രത്തിലെ ഗാനവും സൈനോജ്‌ പാടിയിരുന്നു. ജീവന്‍ ടിവിയില്‍ 'നാലുമണിപ്പൂക്കള്‍' എന്ന ടിവി ഷോയുടെ അവതാരകനായിരുന്നു.

'വാര്‍ ആന്‍ഡ്‌ ലൗ' എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം പാടിയത്‌. 'ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്‌' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട്‌. ഭക്തിഗാന കാസറ്റുകളിലും പാടിയിരുന്നു. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത പാടി ശ്രദ്ധ നേടിയിട്ടുണ്ട്‌.

ആറാം ക്ലാസ്‌ മുതല്‍ സംഗീതം പഠിച്ചിരുന്ന സൈനോജ്‌ കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം.

പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്‌, പാലക്കാട്‌ ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ്‌ സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി.

പിറവം താണിക്കുഴിയില്‍ തങ്കപ്പന്റെയും തലയോലപ്പറമ്പ്‌ ചെമ്പ്‌ സ്വദേശിനി രാഗിണിയുടെയും മകനാണ്‌. സഹോദരങ്ങള്‍: ഷൈജു, സൂര്യ.

സംവിധായകന്‍ വിനയന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ മധു ബാലകൃഷ്‌ണന്‍, ദേവാനന്ദ്‌, ജാസി ഗിഫ്‌റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, നിഷാദ്‌, എം.ജെ. ജേക്കബ്‌ എംഎല്‍എ തുടങ്ങിയവര്‍ സൈനോജിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കക്കാട്ടിലെ വസതിയിലെത്തിയിരുന്നു.


കോളെജിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ സൈനോജിനെ അവസാനമായി ഒരു നോക്കുകാണാന്‍ എറണാകുളത്തെ ആശുപത്രിയിലും പിറവത്തെ വീട്ടിലും എത്തി. എസ് ടി ശശിധരന്‍, എ ഷൈജു, ലോലാ കേശവന്‍, ബിനോയ് ജി, നിതിന്‍ കണിച്ചേരി, ബിനീഷ് ജി, ഹരീഷ്, ബെന്നി പി പി, ഷിജി മാത്തൂര്‍, തനേഷ് തമ്പി, മനോജ് ഹില്ലാരിയോസ്, വിജീഷ്, അനീഷ് എം ആര്‍, ബൈജി ജോര്‍ജ്, പ്രശാന്ത്, ശ്രീഹരി, പ്രേംകൃഷ്ണന്‍ തുടങ്ങി ചിറ്റൂര്‍ കോളജിലെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും സൈനോജിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നു.

Read more...

November 21, 2009

പ്രാര്‍ത്ഥിക്കുക-സൈനോജ്‌ ഗുരുതരാവസ്ഥയില്‍


നമ്മുടെ കാലത്തെ ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവാത്ത പേരാണ്‌ ടി.ടി സൈനോജിന്റേത്‌. കലോത്സവങ്ങളില്‍ കലാപ്രതിഭയായും ഗാനമേളകളിലൂടെയും സൈനോജ്‌ കോളജില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്‌... എന്ന ഹിറ്റ്‌ ഗാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചപ്പോള്‍ നമ്മളോളം സന്തോഷിച്ചവരും അഭിമാനിച്ചവരും കുറവായിരിക്കും.

പ്രിയപ്പെട്ട കൂട്ടുകാരെ ഇന്നത്തെ കേരളാ കൗമുദി ഫ്‌ളാഷില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

ഗായകന്‍ സൈനോജ്‌ ഗുരുതരാവസ്ഥയില്‍

കൊച്ചി: യുവ പിന്നണി ഗായകന്‍ ടി.ടി.സൈനോജിനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറവം കക്കാട്‌ താന്നിക്കാട്ടുവീട്ടില്‍ സൈനോജ്‌ കുറച്ചു ദിവസമായി പനി മൂലം പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ്‌ മെഡിക്കല്‍ ട്രസ്‌റ്റിലേക്ക്‌ മാറ്റിയത്‌.


സൈനോജ്‌ എത്രയും വേഗം സുഖം പ്രാപിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ഒപ്പം പഠിച്ചവരും കൂട്ടുകാരും കൊച്ചിയിലേക്ക്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

Read more...

November 11, 2009

തേനീച്ച ആക്രമണം

തേനീച്ചകളുടെ കുത്തേറ്റ്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജിലെ രണ്ട്‌ അധ്യാപികമാര്‍ക്കും എട്ട്‌ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

ഹിസ്റ്ററിവിഭാഗം അധ്യാപികയായ സുലേഖ, പോളിറ്റിക്‌സ്‌വിഭാഗം അധ്യാപികയായ തങ്കമണി, വിദ്യാര്‍ഥികളായ ആനന്ദ്‌സച്ചിന്‍ (18), അഖില്‍ദാസ്‌ (19), മഹേഷ്‌ (21), സുരേഷ്‌ (19), സുധീഷ്‌കുമാര്‍ (20), എം. സുരേഷ്‌ (20), പുഷ്‌പലത (19), അനുഷ (19) എന്നിവര്‍ക്കാണ്‌ തേനീച്ചയുടെ കുത്തേറ്റ്‌ സാരമായി പരിക്കേറ്റത്‌. ഇവരെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ്‌ 50തോളം വിദ്യാര്‍ഥികള്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്‌.

ഗാന്ധിജയന്തിവാരാചരണത്തിന്റെ ഭാഗമായി കാമ്പസ്‌ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കുമാണ്‌ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്‌. തിങ്കളാഴ്‌ച രാവിലെ 11 ഓടെയാണ്‌ സംഭവം. ചിറ്റൂര്‍ ഗവ. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തും ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും പിന്‍വശത്തുമായി ആറ്‌ തേനീച്ചക്കൂടുകളാണു ള്ളത്‌. ഇതില്‍ ഗ്രൗണ്ടിന്റെ ഭാഗത്തുള്ള തേനീച്ചക്കൂടിലേക്ക്‌ വിദ്യാര്‍ഥികളിലാരെങ്കിലും കല്ലെറിഞ്ഞതാവാം തേനീച്ചകളിളകാന്‍ കാരണമെന്ന്‌ പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തെ കാര്‍പോര്‍ച്ചിലും സമീപത്തുംനിന്ന വിദ്യാര്‍ഥികള്‍ക്കാണ്‌ കുത്തേറ്റത്‌.

കോളേജ്‌കെട്ടിടത്തില്‍നിന്ന്‌ തേനീച്ചക്കൂടുകള്‍ നീക്കംചെയ്യാന്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുമെന്ന്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ വി. പങ്കുണ്ണി പറഞ്ഞു.

Read more...

September 2, 2009

ക്ലാസ്‌ മേറ്റ്‌സ്‌

പാവം ഞാന്‍!!!

അതൊക്കെ നമ്മള്‌ പഠിച്ചിരുന്ന കാലത്തെ കോളേജാണ്‌ കോയാ ... കോളേജ്‌.
ഇപ്പോ എന്തര്‌ കാളേജ്‌???ഒരുമാതിരി എല്‍.പി സ്കൂല്‌ പോലെ.പ്രീ-ഡിഗ്രീം ഇല്ല്യാ,രാഷ്ട്രീയോം ഇല്ല്യ,അതുകൊണ്ട്‌ തന്നെ സമരങ്ങളും നഹി നഹി...അസൈന്‍മന്റ്‌ -ന്നൊക്കെ പുതിയ കലാപരിപാടികളും തൊടങ്ങീന്ന് കേട്ടു...
കഷ്ടം....
ശരി...ബാക്ക്‌ ടു ദ ടോപിക്ക്‌.
അന്നത്തെക്കാലത്ത്‌ ഒരു കോളേജുകുമാരനായിരിക്കാനുള്ള മിനിമം യോഗ്യത ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വര്‍ക്ക്‌ ചെയ്യുക എന്നതാണ്‌ എന്നുള്ളതുകൊണ്ടും,ക്ലാസ്‌ കട്ട്‌ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് മനസിലാക്കിയത്‌ കൊണ്ടും ഞാനും ഒരു രാഷ്ട്രീയക്കാരനായി!
സഹജവാസന കൊണ്ടാവും പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴേ കോളേജിലും,ചുറ്റുവട്ടത്തും നമ്മക്ക്‌ അത്യാവശ്യം പേരുമായി.
ജീവിതം അങ്ങിനെ സ്മൂത്തായിട്ട്‌ പോകുന്ന കാലം.
പത്തനംതിട്ടയിലെവിടെയോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ പിറ്റേന്ന്...
നമ്മടെ രാഷ്ട്രീയ ബുദ്‌ധിജീവികള്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ നേതാവിന്റെ തന്തയ്ക്ക്‌ പറഞ്ഞോണ്ട്‌ള്ള മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കണ ശുഭമുഹൂര്‍ത്തം.ഒമ്പത്‌ മണിക്കു ബെല്ലടിച്ചാല്‍,മറുബെല്ലടിച്ച്‌ സ്ട്രൈക്ക്‌ വിളിക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ അക്ഷമയോടെ വെയിറ്റ്‌ ചെയ്യുന്നു.
പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും ഉല്ലാസും വെറുതെ ഓഫീസിന്റേം,വിമണ്‍സ്‌ റൂമിന്റേം ഇടേല്‌ള്ള ബാല്‍ക്കണീല്‍ നിന്ന് ക്‌ടാങ്ങള്‍ടെ ചോര കുടിച്ചോണ്ടിരിക്ക്യായിര്‌ന്നു.
നല്ല ടിപ്പായിട്ട്‌ ഡ്രസ്സ്‌ ചെയ്ത ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നിട്ട്‌ ചിരിച്ചു.ഇതു വരെ കോളേജില്‍ കാണാത്ത ഒരാള്‍.
"ഓാാാ" ഞങ്ങളും ചിരിച്ചു.
"ഇന്ന് പഠിപ്പുമുടക്കാണല്ലേ???"
എന്തൊരു സ്നേഹത്തോടെയുള്ള ചോദ്യം.
അതേല്ലൊ ചേട്ടാ."
"അടി നടക്ക്വോ??"
"ങേ....."എന്തോാാാാാാാ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ണ്ടല്ലോ
"പിന്നേ....ഇന്നത്തെ അടിയാണ്‌ ഏട്ടാ അടി...."എന്റെ പിന്നില്‍ നിന്നാണല്ലൊ ആ സൗണ്ട്‌???
ഓ...ഉല്ലാസ്‌.ചെങ്ങായി ഇങ്ങനെ കത്തീക്കേറ്‌ാ...സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന ദേഷ്യം....ക്വയറ്റ്‌ നാച്വറല്‍...
"പൂളിക്കളയും ഡാഷ്‌കളെ...ഇന്നിവ്‌ടെ ഒരു ചോരപ്പുഴ ഒഴുകും"
ഹയ്‌...ഹയ്‌...എന്താ ഡയലോഗ്‌!!!
ഞാന്‍ നമ്മടെ പുതിയ ചേട്ടന്‍ കേള്‍ക്കാതെ "പ്‌ശ്ശ്ശ്ശ്‌...ശ്ശ്ശ്ശ്‌"-ന്നൊക്കെ വെക്ക്‌ണ്ടെങ്കിലും ചുള്ളന്‍ എന്റെ മുഖത്തേ നോക്കുന്നില്ല.
നമ്മടെ പുതിയ ചേട്ടന്‍ ശ്രദ്‌ധിച്ച്‌, തലയാട്ടി കേട്ടുകൊണ്ടിരിക്ക്യാ...
സോറി ഫോര്‍ ദ ഇന്ററപ്ഷന്‍!
ഇനീം ഉല്ലാസിനെ സംസാരിക്കാന്‍ വിട്ടാല്‍ കുഴപ്പമാവും-ന്ന് മനസിലായപ്പോള്‍ ഞാന്‍ കേറി ഇടപെട്ടു.
"അല്ലാ,ചേട്ടനെ മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ???എന്താ പരിപാടീ-ന്ന് പറഞ്ഞില്ലാ???"
"ഓ സ്പെഷല്‍ ബ്രാഞ്ചിലാ" വളരെ കാഷ്വലായ മറുപടി.
"ങേ ???"ഉല്ലാസിന്‌ ശരിക്കങ്ങ്‌ട്‌ മനസ്സിലായില്ല്യാ തോന്ന്‌ണൂ.
"പോലീസില്‌...സ്പെഷല്‍ ബ്രാഞ്ചിലാ-ന്ന്" മൂപ്പര്‌ ഉല്ലാസിന്റെ ഡൗട്ടങ്ങ്‌ട്‌ ക്ലിയര്‍ ചെയ്തതും ആസ്ത്‌മാ രോഗി ഏങ്ങി വലിക്കുന്നതു പോലൊരു ശബ്ദം എന്റെ പിറകില്‍ നിന്നും കേട്ടതും ഏതാാാാണ്ട്‌ ഒരേ സമയത്തായിരുന്നു.
തിരിഞ്ഞു ഉല്ലാസിനെ നോക്കിയപ്പോള്‍ മിടുക്കന്റെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍".
അന്നു മുങ്ങിയ ഉല്ലാസ്‌ 'മന്ത്രിച്ചൂതല്‍,ചരടു ജപിച്ചു കെട്ടല്‍' എന്നീ പ്രോഗ്രാംസിനു ശേഷമാണു റീ-ലാന്റ്‌ ചെയ്തതെന്നാണ്‌ ചിറ്റൂര്‍ കോളേജിലെ പഴം പാട്ടുകാര്‍ പാടി നടക്കുന്നത്‌.

Read more...

September 1, 2009

ഓണാശംസകള്‍

എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഒരുമയുടെ ഓണാശംസകള്‍....

കോളേജ്‌ കാലത്തെ ഓണം ഓര്‍മ്മകളില്‍ നിറയുന്നു.
ഓണം ഘോഷയാത്ര, പൂക്കളമത്സരം, ഉറിയടി, വടംവലി, സംഗീത മേളകള്‍....
ജോലിത്തിരക്കിന്റെയും പ്രാരാബ്ദങ്ങളുടേയും ഈ വേനലില്‍ ഒരു കുളിര്‍കാറ്റുപോലെ ഓര്‍മ്മകള്‍...

Read more...

July 23, 2009

സീറ്റൊഴിവ്‌

ചിറ്റൂര്‍ ഗവ.കോളേജില്‍ ഒന്നാംവര്‍ഷ ബിരുദസീറ്റുകളില്‍ പട്ടികവര്‍ഗം, അംഗവൈകല്യം ബാധിച്ചവര്‍, മുന്നാക്കവിഭാഗങ്ങളിലെ ബി.പി.എല്‍., ക്രിസ്‌ത്യന്‍ ഒ.ബി.സി. (ലാറ്റിന്‍ ഒഴികെ), തമിഴ്‌ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്‌തിട്ടുള്ള ചില സീറ്റുകള്‍ ഒഴിവുണ്ട്‌. ബിരുദപ്രവേശനത്തിന്‌ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വകുപ്പ്‌തലവന്മാരുമായി ജൂലായ്‌ 27 നുമുമ്പായി ബന്ധപ്പെടണമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read more...

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP