November 23, 2009

ബാഷ്പാഞ്ജലികള്‍

നമ്മുടെ പ്രാര്‍ത്ഥനകളെയാകെ നിഷ്ഫലമാക്കി സൈനോജ് യാത്രയായി. വളര്‍ന്നു വരുന്ന ഒരു ഗായകന്റെ വിയോഗമെന്ന് മാധ്യങ്ങള്‍ പറയുന്നു. എന്നാല്‍ ഹൃദയം കൊണ്ടു സംവേദിച്ച ഒരു സുഹൃത്തിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

മാതൃഭൂമി വാര്‍ത്ത വായിക്കുക


ചലച്ചിത്ര പിന്നണിഗായകന്‍ ടി.ടി. സൈനോജ്‌ (32) അന്തരിച്ചു. ഞായറാഴ്‌ച 2.20ന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആസ്‌പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്‌തിഷ്‌കാഘാതം മൂലമായിരുന്നു മരണം. പിറവത്തെ സ്വകാര്യ ആസ്‌പത്രിയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ സൈനോജിനെ മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്‌.

'ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തിലെ 'എനിക്ക്‌ പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്‌' എന്ന ഗാനമാണ്‌ സൈനോജിന്‌ പ്രശസ്‌തി നേടിക്കൊടുത്തത്‌. കൈരളി ചാനലിലെ 'ഗന്ധര്‍വസംഗീത'ത്തില്‍ 2002ല്‍ ജേതാവായപ്പോഴാണ്‌ സൈനോജ്‌ മലയാളികള്‍ക്കിടയില്‍ പരിചിതനായത്‌. അടുത്തിടെ പുറത്തിറങ്ങിയ 'കെമിസ്‌ട്രി' എന്ന ചിത്രത്തിലെ ഗാനവും സൈനോജ്‌ പാടിയിരുന്നു. ജീവന്‍ ടിവിയില്‍ 'നാലുമണിപ്പൂക്കള്‍' എന്ന ടിവി ഷോയുടെ അവതാരകനായിരുന്നു.

'വാര്‍ ആന്‍ഡ്‌ ലൗ' എന്ന മലയാള ചിത്രത്തിലായിരുന്നു ആദ്യം പാടിയത്‌. 'ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്‌' എന്ന തെലുങ്ക്‌ ചിത്രത്തില്‍ പാടിയിട്ടുണ്ട്‌. ഭക്തിഗാന കാസറ്റുകളിലും പാടിയിരുന്നു. 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത പാടി ശ്രദ്ധ നേടിയിട്ടുണ്ട്‌.

ആറാം ക്ലാസ്‌ മുതല്‍ സംഗീതം പഠിച്ചിരുന്ന സൈനോജ്‌ കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ്‌ നേടിയിട്ടുണ്ട്‌. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം.

പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്‌, പാലക്കാട്‌ ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ്‌ സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി.

പിറവം താണിക്കുഴിയില്‍ തങ്കപ്പന്റെയും തലയോലപ്പറമ്പ്‌ ചെമ്പ്‌ സ്വദേശിനി രാഗിണിയുടെയും മകനാണ്‌. സഹോദരങ്ങള്‍: ഷൈജു, സൂര്യ.

സംവിധായകന്‍ വിനയന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, ഗായകരായ മധു ബാലകൃഷ്‌ണന്‍, ദേവാനന്ദ്‌, ജാസി ഗിഫ്‌റ്റ്‌, പ്രദീപ്‌ പള്ളുരുത്തി, നിഷാദ്‌, എം.ജെ. ജേക്കബ്‌ എംഎല്‍എ തുടങ്ങിയവര്‍ സൈനോജിന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കക്കാട്ടിലെ വസതിയിലെത്തിയിരുന്നു.


കോളെജിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ സൈനോജിനെ അവസാനമായി ഒരു നോക്കുകാണാന്‍ എറണാകുളത്തെ ആശുപത്രിയിലും പിറവത്തെ വീട്ടിലും എത്തി. എസ് ടി ശശിധരന്‍, എ ഷൈജു, ലോലാ കേശവന്‍, ബിനോയ് ജി, നിതിന്‍ കണിച്ചേരി, ബിനീഷ് ജി, ഹരീഷ്, ബെന്നി പി പി, ഷിജി മാത്തൂര്‍, തനേഷ് തമ്പി, മനോജ് ഹില്ലാരിയോസ്, വിജീഷ്, അനീഷ് എം ആര്‍, ബൈജി ജോര്‍ജ്, പ്രശാന്ത്, ശ്രീഹരി, പ്രേംകൃഷ്ണന്‍ തുടങ്ങി ചിറ്റൂര്‍ കോളജിലെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികളും അധ്യാപകരും സൈനോജിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിച്ചേര്‍ന്നു.

Read more...

November 21, 2009

പ്രാര്‍ത്ഥിക്കുക-സൈനോജ്‌ ഗുരുതരാവസ്ഥയില്‍


നമ്മുടെ കാലത്തെ ആര്‍ക്കും ഓര്‍ക്കാതിരിക്കാനാവാത്ത പേരാണ്‌ ടി.ടി സൈനോജിന്റേത്‌. കലോത്സവങ്ങളില്‍ കലാപ്രതിഭയായും ഗാനമേളകളിലൂടെയും സൈനോജ്‌ കോളജില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലെ എനിക്കു പാടാനൊരു പാട്ടിനുണ്ടൊരു പെണ്ണ്‌... എന്ന ഹിറ്റ്‌ ഗാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചപ്പോള്‍ നമ്മളോളം സന്തോഷിച്ചവരും അഭിമാനിച്ചവരും കുറവായിരിക്കും.

പ്രിയപ്പെട്ട കൂട്ടുകാരെ ഇന്നത്തെ കേരളാ കൗമുദി ഫ്‌ളാഷില്‍ വന്ന വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

ഗായകന്‍ സൈനോജ്‌ ഗുരുതരാവസ്ഥയില്‍

കൊച്ചി: യുവ പിന്നണി ഗായകന്‍ ടി.ടി.സൈനോജിനെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിറവം കക്കാട്‌ താന്നിക്കാട്ടുവീട്ടില്‍ സൈനോജ്‌ കുറച്ചു ദിവസമായി പനി മൂലം പിറവത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ്‌ മെഡിക്കല്‍ ട്രസ്‌റ്റിലേക്ക്‌ മാറ്റിയത്‌.


സൈനോജ്‌ എത്രയും വേഗം സുഖം പ്രാപിക്കാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ഒപ്പം പഠിച്ചവരും കൂട്ടുകാരും കൊച്ചിയിലേക്ക്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

Read more...

November 11, 2009

തേനീച്ച ആക്രമണം

തേനീച്ചകളുടെ കുത്തേറ്റ്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജിലെ രണ്ട്‌ അധ്യാപികമാര്‍ക്കും എട്ട്‌ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

ഹിസ്റ്ററിവിഭാഗം അധ്യാപികയായ സുലേഖ, പോളിറ്റിക്‌സ്‌വിഭാഗം അധ്യാപികയായ തങ്കമണി, വിദ്യാര്‍ഥികളായ ആനന്ദ്‌സച്ചിന്‍ (18), അഖില്‍ദാസ്‌ (19), മഹേഷ്‌ (21), സുരേഷ്‌ (19), സുധീഷ്‌കുമാര്‍ (20), എം. സുരേഷ്‌ (20), പുഷ്‌പലത (19), അനുഷ (19) എന്നിവര്‍ക്കാണ്‌ തേനീച്ചയുടെ കുത്തേറ്റ്‌ സാരമായി പരിക്കേറ്റത്‌. ഇവരെ ചിറ്റൂര്‍ താലൂക്കാസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ്‌ 50തോളം വിദ്യാര്‍ഥികള്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്‌.

ഗാന്ധിജയന്തിവാരാചരണത്തിന്റെ ഭാഗമായി കാമ്പസ്‌ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കുമാണ്‌ തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്‌. തിങ്കളാഴ്‌ച രാവിലെ 11 ഓടെയാണ്‌ സംഭവം. ചിറ്റൂര്‍ ഗവ. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തും ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും പിന്‍വശത്തുമായി ആറ്‌ തേനീച്ചക്കൂടുകളാണു ള്ളത്‌. ഇതില്‍ ഗ്രൗണ്ടിന്റെ ഭാഗത്തുള്ള തേനീച്ചക്കൂടിലേക്ക്‌ വിദ്യാര്‍ഥികളിലാരെങ്കിലും കല്ലെറിഞ്ഞതാവാം തേനീച്ചകളിളകാന്‍ കാരണമെന്ന്‌ പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ്‌ കെട്ടിടത്തിന്റെ മുന്‍വശത്തെ കാര്‍പോര്‍ച്ചിലും സമീപത്തുംനിന്ന വിദ്യാര്‍ഥികള്‍ക്കാണ്‌ കുത്തേറ്റത്‌.

കോളേജ്‌കെട്ടിടത്തില്‍നിന്ന്‌ തേനീച്ചക്കൂടുകള്‍ നീക്കംചെയ്യാന്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുമെന്ന്‌ ചിറ്റൂര്‍ ഗവണ്മെന്റ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ വി. പങ്കുണ്ണി പറഞ്ഞു.

Read more...

September 2, 2009

ക്ലാസ്‌ മേറ്റ്‌സ്‌

പാവം ഞാന്‍!!!

അതൊക്കെ നമ്മള്‌ പഠിച്ചിരുന്ന കാലത്തെ കോളേജാണ്‌ കോയാ ... കോളേജ്‌.
ഇപ്പോ എന്തര്‌ കാളേജ്‌???ഒരുമാതിരി എല്‍.പി സ്കൂല്‌ പോലെ.പ്രീ-ഡിഗ്രീം ഇല്ല്യാ,രാഷ്ട്രീയോം ഇല്ല്യ,അതുകൊണ്ട്‌ തന്നെ സമരങ്ങളും നഹി നഹി...അസൈന്‍മന്റ്‌ -ന്നൊക്കെ പുതിയ കലാപരിപാടികളും തൊടങ്ങീന്ന് കേട്ടു...
കഷ്ടം....
ശരി...ബാക്ക്‌ ടു ദ ടോപിക്ക്‌.
അന്നത്തെക്കാലത്ത്‌ ഒരു കോളേജുകുമാരനായിരിക്കാനുള്ള മിനിമം യോഗ്യത ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ വര്‍ക്ക്‌ ചെയ്യുക എന്നതാണ്‌ എന്നുള്ളതുകൊണ്ടും,ക്ലാസ്‌ കട്ട്‌ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് മനസിലാക്കിയത്‌ കൊണ്ടും ഞാനും ഒരു രാഷ്ട്രീയക്കാരനായി!
സഹജവാസന കൊണ്ടാവും പ്രീ-ഡിഗ്രിക്ക്‌ പഠിക്കുമ്പോഴേ കോളേജിലും,ചുറ്റുവട്ടത്തും നമ്മക്ക്‌ അത്യാവശ്യം പേരുമായി.
ജീവിതം അങ്ങിനെ സ്മൂത്തായിട്ട്‌ പോകുന്ന കാലം.
പത്തനംതിട്ടയിലെവിടെയോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ പിറ്റേന്ന്...
നമ്മടെ രാഷ്ട്രീയ ബുദ്‌ധിജീവികള്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ നേതാവിന്റെ തന്തയ്ക്ക്‌ പറഞ്ഞോണ്ട്‌ള്ള മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കണ ശുഭമുഹൂര്‍ത്തം.ഒമ്പത്‌ മണിക്കു ബെല്ലടിച്ചാല്‍,മറുബെല്ലടിച്ച്‌ സ്ട്രൈക്ക്‌ വിളിക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ അക്ഷമയോടെ വെയിറ്റ്‌ ചെയ്യുന്നു.
പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാനും ഉല്ലാസും വെറുതെ ഓഫീസിന്റേം,വിമണ്‍സ്‌ റൂമിന്റേം ഇടേല്‌ള്ള ബാല്‍ക്കണീല്‍ നിന്ന് ക്‌ടാങ്ങള്‍ടെ ചോര കുടിച്ചോണ്ടിരിക്ക്യായിര്‌ന്നു.
നല്ല ടിപ്പായിട്ട്‌ ഡ്രസ്സ്‌ ചെയ്ത ഒരാള്‍ ഞങ്ങളുടെ അടുത്തേക്ക്‌ വന്നിട്ട്‌ ചിരിച്ചു.ഇതു വരെ കോളേജില്‍ കാണാത്ത ഒരാള്‍.
"ഓാാാ" ഞങ്ങളും ചിരിച്ചു.
"ഇന്ന് പഠിപ്പുമുടക്കാണല്ലേ???"
എന്തൊരു സ്നേഹത്തോടെയുള്ള ചോദ്യം.
അതേല്ലൊ ചേട്ടാ."
"അടി നടക്ക്വോ??"
"ങേ....."എന്തോാാാാാാാ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ണ്ടല്ലോ
"പിന്നേ....ഇന്നത്തെ അടിയാണ്‌ ഏട്ടാ അടി...."എന്റെ പിന്നില്‍ നിന്നാണല്ലൊ ആ സൗണ്ട്‌???
ഓ...ഉല്ലാസ്‌.ചെങ്ങായി ഇങ്ങനെ കത്തീക്കേറ്‌ാ...സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന ദേഷ്യം....ക്വയറ്റ്‌ നാച്വറല്‍...
"പൂളിക്കളയും ഡാഷ്‌കളെ...ഇന്നിവ്‌ടെ ഒരു ചോരപ്പുഴ ഒഴുകും"
ഹയ്‌...ഹയ്‌...എന്താ ഡയലോഗ്‌!!!
ഞാന്‍ നമ്മടെ പുതിയ ചേട്ടന്‍ കേള്‍ക്കാതെ "പ്‌ശ്ശ്ശ്ശ്‌...ശ്ശ്ശ്ശ്‌"-ന്നൊക്കെ വെക്ക്‌ണ്ടെങ്കിലും ചുള്ളന്‍ എന്റെ മുഖത്തേ നോക്കുന്നില്ല.
നമ്മടെ പുതിയ ചേട്ടന്‍ ശ്രദ്‌ധിച്ച്‌, തലയാട്ടി കേട്ടുകൊണ്ടിരിക്ക്യാ...
സോറി ഫോര്‍ ദ ഇന്ററപ്ഷന്‍!
ഇനീം ഉല്ലാസിനെ സംസാരിക്കാന്‍ വിട്ടാല്‍ കുഴപ്പമാവും-ന്ന് മനസിലായപ്പോള്‍ ഞാന്‍ കേറി ഇടപെട്ടു.
"അല്ലാ,ചേട്ടനെ മുമ്പിവിടെ കണ്ടിട്ടില്ല്യാല്ലോ???എന്താ പരിപാടീ-ന്ന് പറഞ്ഞില്ലാ???"
"ഓ സ്പെഷല്‍ ബ്രാഞ്ചിലാ" വളരെ കാഷ്വലായ മറുപടി.
"ങേ ???"ഉല്ലാസിന്‌ ശരിക്കങ്ങ്‌ട്‌ മനസ്സിലായില്ല്യാ തോന്ന്‌ണൂ.
"പോലീസില്‌...സ്പെഷല്‍ ബ്രാഞ്ചിലാ-ന്ന്" മൂപ്പര്‌ ഉല്ലാസിന്റെ ഡൗട്ടങ്ങ്‌ട്‌ ക്ലിയര്‍ ചെയ്തതും ആസ്ത്‌മാ രോഗി ഏങ്ങി വലിക്കുന്നതു പോലൊരു ശബ്ദം എന്റെ പിറകില്‍ നിന്നും കേട്ടതും ഏതാാാാണ്ട്‌ ഒരേ സമയത്തായിരുന്നു.
തിരിഞ്ഞു ഉല്ലാസിനെ നോക്കിയപ്പോള്‍ മിടുക്കന്റെ "പൊടി പോലുമില്ലാ കണ്ടു പിടിക്കാന്‍".
അന്നു മുങ്ങിയ ഉല്ലാസ്‌ 'മന്ത്രിച്ചൂതല്‍,ചരടു ജപിച്ചു കെട്ടല്‍' എന്നീ പ്രോഗ്രാംസിനു ശേഷമാണു റീ-ലാന്റ്‌ ചെയ്തതെന്നാണ്‌ ചിറ്റൂര്‍ കോളേജിലെ പഴം പാട്ടുകാര്‍ പാടി നടക്കുന്നത്‌.

Read more...

September 1, 2009

ഓണാശംസകള്‍

എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഒരുമയുടെ ഓണാശംസകള്‍....

കോളേജ്‌ കാലത്തെ ഓണം ഓര്‍മ്മകളില്‍ നിറയുന്നു.
ഓണം ഘോഷയാത്ര, പൂക്കളമത്സരം, ഉറിയടി, വടംവലി, സംഗീത മേളകള്‍....
ജോലിത്തിരക്കിന്റെയും പ്രാരാബ്ദങ്ങളുടേയും ഈ വേനലില്‍ ഒരു കുളിര്‍കാറ്റുപോലെ ഓര്‍മ്മകള്‍...

Read more...

July 23, 2009

സീറ്റൊഴിവ്‌

ചിറ്റൂര്‍ ഗവ.കോളേജില്‍ ഒന്നാംവര്‍ഷ ബിരുദസീറ്റുകളില്‍ പട്ടികവര്‍ഗം, അംഗവൈകല്യം ബാധിച്ചവര്‍, മുന്നാക്കവിഭാഗങ്ങളിലെ ബി.പി.എല്‍., ക്രിസ്‌ത്യന്‍ ഒ.ബി.സി. (ലാറ്റിന്‍ ഒഴികെ), തമിഴ്‌ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്‌തിട്ടുള്ള ചില സീറ്റുകള്‍ ഒഴിവുണ്ട്‌. ബിരുദപ്രവേശനത്തിന്‌ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വകുപ്പ്‌തലവന്മാരുമായി ജൂലായ്‌ 27 നുമുമ്പായി ബന്ധപ്പെടണമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read more...

May 22, 2009

Our college got B grade by NAAC

Chittur college was awarded the "B" grade by the National Assessment and Accreditation Council (NAAC) of the University Grants Commission (UGC).


The Cumulative Grade Point Average (CGPA) is 2.79

Congratulations to all students, staffs and college authorities 

Read more...

May 12, 2009

തുകല്‍പ്പന്തിന്‍റെ തുന്നിക്കെട്ടായ കാലം - എന്‍റെ ക്രിക്കറ്റ് കാലം

എന്നെ ക്രിക്കറ്റിന്‍റെ വഴിയിലേയ്ക്ക് തിരിച്ചു വിട്ടത് അച്ഛനും ചേട്ടനുമാണെന്ന് നിസ്സംശയം പറയാം. വെറുതെ ഒരു നേരമ്പോക്കായി തുടങ്ങുകയും പിന്നീട് ഗൌരവപൂര്‍ണ്ണവുമായി വളരുകയുമായിരുന്നു ക്രിക്കറ്റിന്‍റെ വിത്ത്. ക്രിക്കറ്റ് ഒരൊറ്റപ്പനയായിരുന്നില്ല അതിന് ആലിനെപ്പോലെ വളരുന്ന പ്രകൃതമായിരുന്നു ഉണ്ടായിരുന്നത്.

ഞാന്‍ രണ്ടിലായിരുന്ന കാലത്ത് ഒരു ശമ്പളദിനത്തില്‍ അച്ഛന്‍ കളിക്കാന്‍ വേണ്ടതെല്ലാം മേടിച്ചുകൊണ്ടുവന്നു. ഒരു വെളുത്ത പയനിയര്‍ ബാറ്റ്, നാല് കൂര്‍മ്മുനയുള്ള സ്റ്റമ്പുകള്‍, ഒരു കോര്‍ക്ക് ബാള്‍, ഒരു റബ്ബര്‍ ബാള്‍, പിന്നെ ശരിക്കുമൊരു ക്രിക്കറ്റ്ബാള്‍, ബെയില്‍സ്...... അന്നാണ് ഞാന്‍ അവയൊക്കെ ആദ്യമായി കാണുന്നതു തന്നെ. ഞാന്‍ മുമ്പൊരിക്കലും ക്രിക്കറ്റുകളി കണ്ടിരുന്നില്ല. ആദ്യ ഗുരുവും വഴികാട്ടിയും ചേട്ടനായിരുന്നു. ചേട്ടന്‍ ബൌള്‍ ചെയ്തപ്പോള്‍ അച്ഛന്‍ ക്ലീന്‍ ബൌള്‍ഡാവുന്നതു കണ്ടതോടെ ആരാധന മൂത്തു; ഭയങ്കരന്‍ തന്നെ! ചേട്ടന്‍ പറയുന്നതു പോലെ കളിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്ന കാര്യം. എന്നും ചേട്ടന്‍ കളിക്കാര്യത്തില്‍ ഒരു നിതാന്ത സ്വാധീനമായിരുന്നു.

പഴയ വീട്ടിലെ മുപ്പതുവാര നീണ്ട പടിഞ്ഞാറേ വശത്തെ മുറ്റമായിരുന്നു 19 വയസ്സുവരെ എന്‍റെ പ്രധാന പരിശീലന കേന്ദ്രം. മറ്റൊരിടത്തും അത്രയും ഏകാഗ്രമായി കളിച്ചിട്ടില്ല.

തത്തമംഗലം എസ് എം എച്ച് എസ് സ്കൂളിലായിരുന്നു ആദ്യമായൊരു ടൂര്‍ണ്ണമെന്‍റില്‍ അരങ്ങേറിയത്. അന്ന് ഞാന്‍ നല്ലൊരു ഫീല്‍ഡറാണ് എന്ന തോന്നലുണ്ടായപ്പോള്‍ ചേട്ടന്‍ അടുത്തു വന്ന് ശട്ടം കെട്ടി:- വീണ് പിടിക്കുക! ചേട്ടനെന്നിട്ട് മറ്റേത്തലയ്ക്കലേക്ക് പോയി. വീഴേണ്ടാതൊരു പന്ത് ഉരുണ്ടുവീണ് പിടിച്ചു. മൈതാനത്ത് കരഘോഷമുണ്ടായി, മദ്യപിച്ച ഒരാള്‍ വന്ന് കൈതന്നിട്ടു പോയി. അപ്പോള്‍ ആ പകല്‍ നേരത്ത് ഞാന്‍ നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു. അന്നത്തെ ആ തലയിടിക്കലിനു ശേഷം ആവശ്യമില്ലാത്ത ഒരു പന്തും ഞാന്‍ വീണ് പിടിച്ചിട്ടില്ല. ‘ഉവുംഗേലമ’ എന്ന മാന്ത്രിക വൃക്ഷം തേടി മൃഗങ്ങളായ മൃഗങ്ങളൊക്കെ മലകയറിയതും ഇറങ്ങുമ്പോള്‍ ചിതല്‍പുറ്റില്‍ തലയിടിച്ച് പേര് മറന്നുപോയതുമായ കഥ ഇന്നും ഞാന്‍ വായിക്കുന്നത് അന്ന് പന്ത് വീണ് പിടിച്ചതിന്‍റെ അനുഭവ വെളിച്ചത്തിലാണ്.

പാഠശാലയില്‍ ഏഴാം ക്ലാസുകാരനായിരുന്ന ഞാന്‍ കോര്‍ക്ക് ബാളില്‍ പാഡില്ലാതെ വേദനകളേറ്റുവാങ്ങി നോട്ടൌട്ടായി നിന്നതിന് പത്താം ക്ലാസുകാര്‍ മാത്രമുള്ള സ്കൂള്‍ ടീമില്‍ എനിക്കും ഇടം കിട്ടി. എന്‍റെ ആദ്യ ക്യാപ്റ്റന്‍ വിനു ചന്ദ്രനായിരുന്നു. ക്രിക്കറ്റ് ബാളില്‍ ആദ്യമായി ആ വര്‍ഷം ഭാരത്മാതയില്‍ വെച്ച് കളിച്ചു.

കളി ഒരിക്കലും കയ്യൊഴിയാന്‍ തോന്നിയില്ല. ഒരുപാട് നേട്ടങ്ങളും നിരാശകളും പിന്‍വാങ്ങലുകളും ഉണ്ടായിട്ടുണ്ട്. 26 തികഞ്ഞ പാകതയില്‍ നിന്ന് നോക്കുമ്പോഴും കഴിഞ്ഞ കാലം ഒരു തെറ്റായി തോന്നുന്നില്ല. പക്ഷേ എന്‍റെ പരിശ്രമങ്ങള്‍ പലതും ഒരത്ഭുതമായി ഇന്ന് തോന്നുന്നുണ്ട്.

സൈക്കിളില്‍ ദിവസവും വിക്ടോറിയാ കോളേജിലേക്കും ഭാരത്മാതയിലേക്കും റെയില്‍വേ കോളനിയിലേക്കും ഒക്കെ പോയി വന്ന ക്യാമ്പ് ദിനങ്ങള്‍ മനസ്സില്‍ നിറയെ ഉണ്ട്. ആ ദിവസങ്ങളില്‍ നിലാവില്‍ പുളിമരത്തിനിടയിലേക്കും ഓട്ടിന്‍പുറത്തേയ്ക്കും എറിഞ്ഞ പന്ത് തിരിച്ചുപിടിക്കുകയും കെട്ടിത്തൂക്കിയ പന്ത് പാതിരാത്രിയില്‍ അടിക്കുകയും ഉറങ്ങുമ്പോള്‍ വലങ്കയ്യില്‍ പന്ത് പിടിച്ചുറങ്ങുകയും ചെയ്ത ഒരു ക്രിക്കറ്ററാകാന്‍ പ്രയത്നിച്ച നാളുകള്‍ ഏറെ വിദൂരഭൂതത്തിലല്ലായിരുന്നു. ആരുമെന്നെ നിര്‍ബ്ബന്ധിച്ചില്ല. ഇങ്ങനെ പോയാല്‍ ജീവിതം നശിച്ച് നീ നാറാണക്കല്ലാകുമെന്ന് പറഞ്ഞവര്‍ക്ക് ഇന്നെന്താണ് പറയാനുള്ളത്?

ഞാന്‍ കളിച്ചത് അന്നുമിന്നും മനസ്സിന് മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു. സാങ്കേതികത എന്നും രണ്ടാമാലോചനയിലാണ് ഉരുത്തിരിഞ്ഞത്.

+2 കാലത്താണ് ജില്ലാതലത്തില്‍ സജീവമായി കളിച്ചുതുടങ്ങിയത്. പഠനവിഷയമായി കൊമേഴ്സ് തിരഞ്ഞെടുത്ത ഞാന്‍ മിക്കവാറും അത് മറന്ന് കളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്കൂളിലേക്ക് പലപ്പോഴും അപൂര്‍വ്വമായി മാത്രമാണ് പോയതു തന്നെ.

അണ്ടര്‍ 16, 17, 19, 22, 25, സ്കൂള്‍സ് എന്നിവയിലൊക്കെ ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. കളിയെക്കാളുമെത്ര മടങ്ങാണ് പരിശീലനക്കളരികളില്‍ ചിലവഴിച്ചതെന്ന് കണക്കുകൂട്ടാനേ കഴിയില്ല. ‘എ’ ഡിവിഷനും മറ്റ് ടൂര്‍ണ്ണമെന്‍റുകളും കൂടിയായപ്പോള്‍ കളി തകൃതിയായി. പലപ്പോഴും തിരിച്ച് സൈക്കിളില്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി പത്തുമണിയായി. അക്കാലത്ത് വായനയും എഴുത്തുമൊന്നും തീരെ ഉണ്ടായിരുന്നില്ലെന്ന് ഓര്‍ക്കുന്നുണ്ട്.

പരിശ്രമത്തിന്‍റെ പേരില്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്നും കേട്ടിരുന്ന വാഴ്ത്തു പാട്ടുകളൊന്നും ഞാന്‍ കാര്യമായെടുത്തില്ല. ഞാനതിലൊരിക്കലും വീണുപോയിട്ടുമില്ല. വീണവരൊക്കെ കൊഴിഞ്ഞു.

ഒരു ഗോഡ്ഫാദര്‍ വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല, ഇന്നും തോന്നുന്നില്ല. മികച്ച പ്രകടനങ്ങളേറെയുണ്ടായിട്ടും തുടരെ തഴയപ്പെടുന്നതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഇന്ന് അതിന്‍റെ പേരില്‍ പലപ്പോഴും അകാരണമായ സന്തോഷം പോലും തോന്നുന്നുണ്ട്. അതൊരു പക്ഷേ ജീവിതത്തില്‍ മറ്റൊരു തുറയിലേയ്ക്ക് കടന്നു എന്ന തോന്നലുകൊണ്ടാകാം.

ഇതിനിടെ 98 ന്‍റെ ഒടുക്കം MAC സ്പിന്‍ ഫൌണ്ടേഷന്‍റെ സെലക്ഷനായി ഞാനും തിരുവനന്തപുരത്ത് പോയി. അവിടെ സംസ്ഥാന താരങ്ങളുള്‍പ്പെടെ 225 സ്പിന്നര്‍മാരാണ് എത്തിച്ചേര്‍ന്നത്. രണ്ടു ദിവസം നീണ്ടു നിന്ന സെലക്ഷനില്‍ എനിക്ക് ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടില്ല. ചില മാസങ്ങള്‍ക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്കുണ്ടായതിനേക്കാള്‍ ആഹ്ലാദം ചേട്ടനും മറ്റുള്ളവര്‍ക്കുമുണ്ടായ കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്. എനിക്ക് പരിചയമില്ലാത്ത ആളുകള്‍ പോലും എന്നോടന്ന് വക ചോദിച്ചിരുന്നു. ഞാന്‍ അവര്‍ക്കൊക്കെയും വേണ്ടിയാണ് പിന്നീട് കളിച്ചത്.
മദിരാശിയില്‍:-


99 മുതല്‍ മൂന്നു കൊല്ലക്കാലം ചില മാസങ്ങളിലായി ഞാന്‍ MAC യില്‍ പരിശീലനം നേടി. അന്ന് കേരളത്തില്‍ നിന്നും സെലക്ഷന്‍ കിട്ടിയ രണ്ടാളുകളില്‍ ഒരാളായിരുന്നു ഞാന്‍. അവിടെവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നിലവാരം ഞാനറിഞ്ഞത്. ക്രിക്കറ്റ് വെറുമൊരു ജാഡയല്ല എന്ന് അവര്‍ തെളിയിച്ചു. ഇന്‍റര്‍നാഷണലുകള്‍ അടുത്ത കൂട്ടുകാരെപ്പോലെ പെരുമാറി. അവരുടെ പ്രകടനം പോലെ തുറന്ന മാനസികാവസ്ഥയും സ്ഥിരമായിരുന്നു. അവിടെ എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെട്ടു. താമസസൌകര്യവും അച്ചടക്കവും ഭക്ഷണവും യാത്രയും ഒക്കെ എന്നെ അതിശയിപ്പിച്ചു. കുമാര്‍ സാറുടെ പച്ച മാരുതിക്കാറില്‍ ഗസ്റ്റ് ഹൌസിലേക്ക് തിരിച്ചുവന്ന വൈകുന്നേരങ്ങള്‍ സ്വകാര്യമായൊരു ആഹ്ലാദമായിരുന്നു എനിക്ക്.

മദിരാശിയില്‍ വെച്ച് ഒരുപാട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. സ്ഥിരമായി നല്ല പ്രകടനമായിരുന്നതുകൊണ്ട് ‘സീനിയര്‍ ലെവനി’ലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കാംബ്ലി, എസ്.രമേഷ്, എസ്.ശരത്ത്, എസ്.ശ്രീരാം, ഡ്ബ്ല്യൂ വി രാമന്‍, യുവരാജ് സിങ്, കൈഫ്, സോധി എന്നിവര്‍ക്കൊക്കെ പന്തെറിഞ്ഞു. മുരളി കാര്‍ത്തിക്, ബി.രാംപ്രകാശ് എന്നിവരൊക്കെ ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. നിഖില്‍ ചോപ്ര പലപ്പോഴും ഞങ്ങളുടെ ഗസ്റ്റ് ഹൌസില്‍ താമസിച്ചിരുന്നു. രജത് ഭാട്ടിയ റൂം മേറ്റുമായിരുന്നു. MRF പേസ് ഫൌണ്ടേഷനില്‍ ഒരുപാട് താരങ്ങളെക്കണ്ടിരുന്നു. ഞാനും ഡാമിയനും കൂടി ടിനു യോഹന്നാനെ കാണാന്‍ പോകുമായിരുന്നു, അന്ന് സഹീര്‍ ഖാന്‍ ടിനുവിന്‍റെ റൂം മേറ്റായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ദില്‍ഹാരാ ഫെര്‍ണാണ്ടോയും ഉണ്ടായിരുന്നു, നിറയെ തമാശകള്‍ പറഞ്ഞിരുന്ന അയാള്‍ കുറേക്കാലമായി ശ്രീലങ്കയ്ക്ക് കളിക്കുന്നു. ബ്രെട്ട് ലീയും ഡെന്നീസ് ലില്ലിയുമൊക്കെ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു എങ്കിലും വല്ലപ്പോഴും മാത്രമേ കണ്ടുള്ളൂ.

2001 ല്‍ അവിടെ നിന്നും തിരിച്ചുപോകുമ്പോള്‍ പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ആറില്‍ ഒരാളായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുരളി കാര്‍ത്തിക്ക്, സഞ്ചയ് റൌള്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കു ശേഷം നേടിയ ആ സര്‍ട്ടിഫിക്കറ്റ് വലിയ നേട്ടമായിരുന്നു. ഞാനാരോടും പറഞ്ഞില്ല; ആരുമെന്നോട് ചോദിച്ചതുമില്ല.

വി.വി.കുമാറായിരുന്നു ഞങ്ങളുടെ സീനിയര്‍ കോച്ച്. പലതരം വിക്കറ്റുകളിലെറിയാനുള്ള പലതരം പന്തുകള്‍ പഠിച്ചു. ഇരപ്പള്ളി പ്രസന്ന ഇടയ്ക്കിടെ ക്യാമ്പ് സന്ദര്‍ശിക്കുമായിരുന്നു. അവിടേത്തന്നെ താമസിച്ച് കളിക്കുകയാണെങ്കില്‍ കമ്പനികളില്‍ ജോലിക്ക് സാദ്ധ്യതയുണ്ടെന്ന് എന്നോട് കുമാര്‍ സാര്‍ പറഞ്ഞിരുന്നു. പക്ഷേ ഞാനക്കാര്യം വീട്ടില്‍ പറഞ്ഞില്ല. വീട് വിടേണ്ടിവരുമോ എന്ന അജ്ഞാതഭയം എന്നെ അതില്‍ നിന്ന് വിലക്കിയിരിക്കണം. ഇന്ന് എനിക്കതൊരു ശരിയായ തീരുമാനമാണെന്ന് തോന്നുന്നുണ്ട്.

ക്രിക്കറ്റില്‍ ഒന്നുമായില്ല എന്ന നിരാശയല്ല; മറിച്ച് ഇത്രയൊക്കെ ആയല്ലോ എന്ന സന്തോഷമാണ് ഇന്ന് മനസ്സില്‍ നിറയുന്നത്. കഴിഞ്ഞ കാലങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും വിട.


അനൂപ്.എം.ആര്‍

Read more...

ആകാശ നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഒരു കുട്ടി

സ്വപ്നം കാണാതെ ജീവിക്കേണ്ടിവരികയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് ഞാന്‍ വിചാരിക്കുന്നു. ഗാഢനിദ്രയില്‍ സ്വപ്നം കാണാന്‍ കഴിയാത്തതുകൊണ്ട് അതുപോലും മരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഉറക്കമൊഴിച്ചിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും അത് ആത്മഹത്യയെപ്പോലെ മരണത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ഒരു ശ്രമമാണ് എന്ന് ഭ്രാന്തമായ ചിന്തകളിലെപ്പൊഴോ തോന്നിയിട്ടുമുണ്ട്.

ഞാന്‍ നിരന്തരമായി സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് വളര്‍ന്നുവന്നത്. ഉണരുമ്പോള്‍ സ്വപ്നങ്ങളെ പുനര്‍ജ്ജനിപ്പിക്കാന്‍ ശ്രമിച്ചു. വീടിനടിയില്‍ ലാവ തിരമാലകളായാര്‍ക്കുന്ന നിലവറകളില്‍ ഞാന്‍ നരകത്തെ സൃഷ്ടിച്ചു. ചന്ദ്രനിലിറങ്ങിയ എന്നെക്കയറ്റാതെ ആംസ്ട്രോങ്ങും ആള്‍ഡ്രിനും കോളിന്‍സും ഭൂമിയിലേക്ക് തിരിച്ചു. അങ്ങനെ സ്വപ്നങ്ങള്‍ കണ്ടും കേട്ടും ണെട്ടിയുണര്‍ന്നു, കരഞ്ഞു, തമാശകള്‍ കേട്ട് ചിരിച്ചു, എന്‍റെ തന്നെ ശവഘോഷയാത്രയില്‍ പങ്കെടുത്തു, എന്‍റെ തന്നെ കളി കണ്ട് കയ്യടിച്ചു. സ്വപ്നങ്ങള്‍ക്ക് രാജ്യാതിര്‍ത്തികളും വ്യോമാതിര്‍ത്തികളും സമുദ്രാതിര്‍ത്തികളും പ്രശ്നമായിരുന്നില്ല.

തീരെച്ചെറുതായിരുന്നപ്പോള്‍ ബഹിരാകാശത്തേയ്ക്ക് വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. ഓക്സിജന്‍ സിലിണ്ടറിനുപകരം അന്ന് ഉപയോഗിച്ചത് കാറ്റുനിറച്ച പിക്കപ്പ് ബാഗുകളായിരുന്നു. വിമാനങ്ങളില്‍ നിന്നും ബലൂണുകളില്‍ നിന്നും മലകളില്‍ നിന്നും വീണുപോയിട്ടുണ്ട്. എത്രയോ തവണ മരിച്ചിട്ടുണ്ട്, ഈശ്വരനെപ്പോലെ ജനിച്ചിട്ടുണ്ട്. നിലാവുകളിലും അമാവാസികളിലും ഏറുമാടങ്ങളില്‍ പന്തം കൊളുത്തിയും തകരകൊട്ടിയും കാവല്‍ കിടന്നിട്ടുണ്ട്. ആഫ്രിക്കന്‍ ആനപ്പുറത്തുള്ള സ്ഞ്ചാരം രസകരമായിരുന്നു. തടാകങ്ങളിലെ ഡ്രാഗണുകള്‍..അവ ഊതിപ്പൊരിച്ചെടുക്കുന്ന കരിമീനുകള്‍.....
അഗാധതയിലേക്ക് അന്തമില്ലാതെ പൊടുന്നനെ വീണുപോകുന്നതിന്‍റെ ഞെട്ടല്‍ അനുഭവിക്കാത്തവരായി എത്രപേരുണ്ടാകും!
പകലും രാത്രിയും എന്നിലേയ്ക്ക് ലോകം സ്വപ്നങ്ങളില്‍ യ്ഥാതഥമായും കാല്‍പനികമായും അയുക്തികമായും ഒക്കെ വന്നുകൊണ്ടിരുന്നു. കഥാപാത്രങ്ങളും കഥകളും കൂടിക്കുഴഞ്ഞു, കാലത്തെ വകവെയ്ക്കാതെ നൂറ്റാണ്ടുകള്‍ അന്തരമുള്ളവര്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളും ഗ്രഹങ്ങളും ധൂമകേതുക്കളും ഉരുകിപ്പെയ്യുകയും ചുറ്റിക്കറങ്ങുകയും ചെയ്തു. ഇംഗ്ലന്‍റിലെ പുല്‍മേടുകളില്‍ വെച്ച് പലപ്പോഴും ക്രിക്കറ്റും ഫുട്ബാളുമൊക്കെ കളിച്ചിട്ടുണ്ട് ഞാന്‍.

ഇടയ്ക്കെപ്പൊഴോ ഏസ്കിലസ്സും പിരമിഡുകളും ഫറോവമാരും അന്തര്‍വാഹിനികളും ഖനിയാഴങ്ങളും തരിശുകളും വെള്ളച്ചാട്ടങ്ങളും പുഴകളുമാണ് എന്‍റെ സ്വപ്നങ്ങളില്‍ മുന്തിനിന്നത്. വീഞ്ഞുവാറ്റുന്നിടം സന്ദര്‍ശിച്ച എന്നെ ഒരാള്‍ തിളയ്ക്കുന്ന കലത്തിലേയ്ക്ക് പിടിച്ചിട്ടു. ഞാന്‍ വെന്ത പാനീയം അയാള്‍ എനിക്കു തന്നെ ഒഴിച്ചു തന്നു. അതിന്‍റെ അര്‍ത്ഥം പകലുകളില്‍ ഞാന്‍ വായിക്കുന്നു; ഞാന്‍ എന്‍റെ തന്നെ ത്യാഗവും തിരസ്കാരവും ബലിയുമാണെന്ന്.

സ്വപ്നം ഒരു വിവിധജന്മ സങ്കല്‍പമാണ്. പിറവിയില്‍ ഭൂമിക്കുമാകാശത്തിനുമിടയിലൂടെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ വലിയ കാലുകള്‍ വെച്ച് വാമനനെപ്പോലെ നടക്കുന്ന ഒരു കുട്ടി.

പല പരിഹാരങ്ങളും തെളിഞ്ഞുവന്നത് സ്വപ്നങ്ങളിലാണ്. അടുക്കും ചിട്ടയുമില്ലെങ്കിലും എന്തിലൊക്കെയോ ഉള്ള അക്ഷരസ്ഫുടതയിലേക്കാണ് സ്വപ്നങ്ങള്‍ നമ്മെ എത്തിക്കുന്നത്.

അനൂപ്.എം.ആര്‍

Read more...

ഇരുട്ടും വെളിച്ചവും പാളിപ്പെയ്ത മഴകളും വൈക്കോല്‍ നിറഞ്ഞ വഴികളും

രണ്ട് സ്കൂളുകളിലായാണ് 12 കൊല്ലക്കാലം ഞാന്‍ പഠിച്ചത്. നാലുവരെ ബോയ്സിനകത്തെ എല്‍ പി, പത്തുവരെ പാഠശാലയില്‍, പിന്നെ രണ്ടുകൊല്ലം വീണ്ടും ബോയ്സില്‍.

എല്‍ പി

റോഡരികിലെ കീറിയ ചാലില്‍ നിന്ന് കാക്കപ്പൊന്ന് കണ്ടെടുക്കുകയും ചെറുകിടങ്ങളായ വലിയ ചെറിയ നാടന്‍ മിഠായികളുമായി പരിചയിക്കുകയും ചെയ്ത അക്കാലം മറ്റാരെയും പോലെ എനിക്കും സുവര്‍ണ്ണകാലമാണ്. ഓടിക്കയറാവുന്ന വാകമരങ്ങളുടെ തണലില്‍, അതിന്‍റെ അകമ്പടിയില്ലാത്ത പൊടിനിറഞ്ഞ പൊരിവെയിലില്‍ ഡസന്‍ കണക്കിന് ചെറിയ റബ്ബര്‍ പന്തുകള്‍ക്കു പിന്നിലായിരുന്നു ഞാനും. മറ്റെല്ലാവരുടെയും എന്നതുപോലെ എന്‍റെ കയ്യിലും ഓടുമ്പോള്‍ ഹവായ് ചെരിപ്പുണ്ടായിരുന്നു.

എല്‍ പിയില്‍ പ്രധാന കളികള്‍ പലതുമുണ്ടായിരുന്നു. മതിലിനകത്തും അസ്ഥിവാരങ്ങളുടെ അരികത്തും നിറയെ ഗോലികളി സംഘങ്ങള്‍, കണ്ണുപൊത്തിക്കളിക്കുന്നവര്‍, വരാന്തകളില്‍ നിറയെ കല്ലുകളിക്കുന്ന പെണ്‍കുട്ടികള്‍, മൈതാനത്ത് കാല്‍പന്തുകളിക്കാര്‍, തൊടാനോടുന്നവര്‍, ഏറുപന്തുകളിക്കുന്നവര്‍, സൈബാളടിക്കാനോടും വഴി വീണ് കണ്ണീരൊഴുക്കിയവര്‍.....
അന്ന് മൈതാനത്തും പുറത്ത് റോഡിലും ഐസ് കച്ചവടവും പിന്നെ ചെറിയ ചോളക്കഷണങ്ങള്‍, ജൌ മിഠായി പോലുള്ളതുമായ അനേകമനേകം ആകര്‍ഷണങ്ങളുണ്ടായിരുന്നു.

ഞാനവിടെ ചേര്‍ന്ന വര്‍ഷം തന്നെ ഭവാനി ടീച്ചര്‍ പെന്‍ഷനായി. ചെയ്യാത്ത കുറ്റത്തിന് ടീച്ചറുമെന്നെ ശിക്ഷിച്ചിട്ടുണ്ട്; അങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ലാത്ത അദ്ധ്യാപകര്‍ കുറയും എന്നതാണ് വാസ്തവം.

സ്കൂളില്‍ നിന്ന് വീട്ടിലേക്കെന്നും തിരിച്ചുനടന്നത് വളഞ്ഞ വഴികളിലൂടെയായിരുന്നു. പതുക്കെ നടന്നാലും കാല്‍ മണിക്കൂര്‍ മാത്രം വേണ്ട പ്രധാന നിരത്ത് ഉപേക്ഷിച്ച് ഒന്നര മണിക്കൂറോളം ചുറ്റിത്തിരിഞ്ഞാണ് ഊടുവഴികളിലൂടെ നൂഴ്ന്ന്, പാടങ്ങളും താമരക്കുളങ്ങളും താണ്ടി ഞാന്‍ വീട്ടിലേക്ക് എത്തിയത്. നാലാം ക്ലാസൊടുവില്‍ ഫുട്ബാള്‍ കളി തുടങ്ങിയപ്പൊഴാണ് ഈ നേരം വൈകലിന് ഒരറുതി വന്നത്.

ഉച്ചക്കഞ്ഞിക്ക് ചെറുപയര്‍ വാങ്ങാന്‍ ഞാനും കൂട്ടുകാരും ഓടിച്ചെല്ലുമായിരുന്നു. ഒരിക്കലും കഞ്ഞി തന്നിരുന്നില്ല; വല്ലപ്പോഴും ചെറുപയര്‍ തന്നിരുന്നു. ഇതെഴുതുമ്പോള്‍ അതിന്‍റെ മണം ഞാന്‍ ശ്വസിക്കുന്നു, രത്നമ്മ ചേച്ചി പകര്‍ന്ന ഒരു കൈല്‍ പയറിന്‍റെ ചൂടിലും കാത്തിരിപ്പിലും ഞാന്‍ വിയര്‍ക്കുന്നു. അതൊക്കെ മോശമാണെന്നായിരുന്നു പല അദ്ധ്യാപകരുടെയും പക്ഷം. ചുരുക്കത്തില്‍ കഞ്ഞി കുടിക്കുന്നവര്‍ക്ക് കുടിക്കാതിരിക്കണമെന്നും കുടിക്കാത്തവര്‍ക്ക് നേരെ തിരിച്ചുമായിരുന്നു തോന്നിയിരുന്നത്. കുട്ടികള്‍ കഞ്ഞി കുടിക്കുന്നവരെയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെയും കുടയില്ലത്തവരെയും പൊട്ടിയ സ്ലേറ്റുള്ളവരെയും കളിയാക്കിയിരുന്നു. അവര്‍ വന്ന വീടുകളുടെ രോഗലക്ഷണമാണ് ഞാനതില്‍ എപ്പോഴും കണ്ടെത്തിയത്.

ഉപജില്ലാ തലത്തില്‍ ഞാനും നാടകം, ഒപ്പന, സംഘഗാനം, ടാബ്ലോ എന്നിവയിലൊക്കെ പങ്കെടുത്തു. അന്നുമുതല്‍ നാടകമെന്നു കേള്‍ക്കുമ്പോള്‍ തന്നെ മൂക്കിനു താഴെയായി മീശവെക്കാനായി പുരട്ടുന്ന രൂക്ഷഗന്ധമുള്ള ദ്രാവകമാണ് ഓര്‍മ്മവരുന്നത്.

അവിടുത്തെ അസംബ്ലികളും അദ്ധ്യാപകരും സഹപാഠികളും ഒക്കെ ഇന്നും വളരെ സജീവമായി ഓര്‍മ്മയിലുണ്ട്. എന്നാല്‍ എവിടെയാണ് എല്ലാവരും? എപ്പോഴാണ് ഇനി കണ്ടുമുട്ടുക...എല്ലാവരും ജീവിച്ചിരിപ്പുണ്ടാകുമോ? ആരോഗ്യസ്വാമി മാഷുടെ അനാരോഗ്യമൊക്കെ എങ്ങനെ? ചിന്നട്ടീച്ചര്‍ എവിടെ.......ചിലരെ ഇന്നും കാണുന്നു; പലരെയും കാണുന്നില്ല. അവിടെനിന്ന് പോയിക്കണ്ട വാഴച്ചാലും പീച്ചിയുമാണ് ഇന്നും മനസ്സില്‍. ആ പുലര്‍ച്ചകളില്‍ അച്ഛന്‍റെ സൈക്കിളില്‍ നിന്ന് ചേട്ടനോടൊപ്പമിറങ്ങുമ്പോള്‍ എന്തൊരു ആവേശമായിരുന്നു. എത്രയോ പറയാനുണ്ട്, പക്ഷേ ഒന്നിനും സമയമായിട്ടില്ല. അന്ന് രൂപ കയ്യിലില്ലാത്തതുകൊണ്ട് വരാന്‍ കഴിയാതിരുന്ന എന്‍റെ സഹപാഠികളുടെ മുഖം പലതും എന്‍റെ ഓര്‍മ്മകളില്‍ തെളിയുന്നു. ഇന്നവരൊക്കെ എന്തു ചെയ്യുന്നു.

പാഠശാലയില്‍

അഞ്ചാം ക്ലാസുമുതല്‍ എന്നും സൈക്കിളിലാണ് സ്കൂളില്‍ പോയത്. മഴയും വൈക്കോലും വെയിലും നിറഞ്ഞ വഴിയിലൂടെ മുടങ്ങാതെ എന്നും നീലയും വെള്ളയിലും അനുപാതം തികയ്ക്കാനെന്നപോലെ ഞാന്‍ പോയി വന്നു. സൈക്കിളില്‍ ബെല്ലും ബ്രേക്കും സ്റ്റാന്‍റും ഇല്ലാതിരുന്നതു പോലെ അക്കാലത്തിന്‍റെ ഓര്‍മ്മകള്‍ ശുഷ്കമാണ്. ആ മതിലുകളുടെ തടവറയില്‍....കുറേക്കാലം.

അവിടുത്തെ പഠനകാലത്ത് സങ്കുചിതരും വിശാല മനസ്കരുമായ അദ്ധ്യാപകരെ ഒരേസമയം പരിചയപ്പെട്ടു. ഒരു താരതമ്യ പഠനത്തിന് അത് വഴിവെച്ചു. അകാരണമായി ശകാരിക്കുന്നവരും ശിക്ഷിക്കുന്നവരും നിറയെ ഉണ്ടായിരുന്നു. വേലി ചാടാന്‍ നിര്‍ബ്ബന്ധിക്കുന്നതരത്തില്‍ നെഗറ്റീവ് സമീപനമാണ് ഭൂരിഭാഗം അദ്ധ്യാപകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്‍റെ ഫുട്ബാള്‍ കരിയര്‍ നശിപ്പിച്ചുകളഞ്ഞത് പാഠശാലയാണ്.... അതിന്നും വലിയൊരു മുറിപ്പാടാണ്.. അങ്ങനെ എനിക്കുണ്ടായ മുറിവുകളുടെ എണ്ണം എണ്ണിയാല്‍ തീരാത്തതാണ്. ആരെങ്കിലും ഒരു വേണ്ടായ്മ എഴുതിയതിന് പൊരിവെയിലത്ത് നിര്‍ത്തി വിസ്തരിച്ച അദ്ധ്യാപകര്‍ക്ക് ഹൃദയമുണ്ടെന്ന് ഞാന്‍ വിശ്വസിക്കണോ? അവര്‍ യഥാര്‍ഥത്തില്‍ അതാകേണ്ടവരായിരുന്നില്ല എന്ന എന്‍റെ വാദത്തിന് എന്ത് വിയോജിപ്പാണ് അവര്‍ക്ക് നല്‍കാനാവുക?

എന്‍റെ പ്രിയപ്പെട്ട മുത്തശ്ശി മരിച്ച വിവരമറിയിക്കാനായി എത്തിയ അച്ഛനോടൊപ്പം എന്നെ അര മണിക്കൂറിന്‍റെ വിസ്താരത്തിന് ശേഷമാണ് വിട്ടയച്ചത്. അതിനുശേഷം ഒരിക്കലും എനിക്കവിടവുമായി പൊരുത്തപ്പെടാന്‍ കഴിയുമായിരുന്നില്ല. പാഠശാല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്നത് കുറേ ഇരുണ്ട മുറികളും ഇടുങ്ങിയ വരാന്തകളും പൂട്ടിയിട്ട മുറികളുമാണ്. ആ മുറികളുടെ കട്ടപിടിച്ച പോടിക്കാലം നെഞ്ചിലേയ്ക്ക് തള്ളിക്കയറിവരുന്നു..ആ ഇരുണ്ട വരാന്തകളിലൂടെ ഓടുമ്പോള്‍ ഞാന്‍ ആരുമായൊക്കെയോ കൂട്ടിമുട്ടുന്നു.

നടുമുറ്റങ്ങളില്‍ വീണ വെയില്‍ നാളങ്ങളായി അനുഭവപ്പെട്ടത് ജയശീലന്‍ മാഷുമായുള്ള കൂടിക്കാഴ്ച്ചകളും മാഷെന്നെ ചൊല്ലാന്‍ പഠിപ്പിച്ച കവിതകളുമായിരുന്നു. രാജേശ്വരി ടീച്ചറും, ദേവകി ടീച്ചറും...അങ്ങനെ എല്ലാവരും എന്‍റെ ജീവിതത്തിലേക്ക് അവരവരുടേതായ വെളിച്ചം വീശിയിട്ടുണ്ട്. ഒന്നും തള്ളിപ്പറയുന്നില്ല; എന്നാല്‍ എന്‍റെ വേദനകള്‍ക്ക് ഉത്തരം പറയാന്‍ പലരും ബാദ്ധ്യസ്ഥരാണ്.

എട്ടാം ക്ലാസിലേക്ക് കയറിപ്പോകുന്ന മരപ്പടിയില്‍ ഞാനെന്താണ് ആലോചിച്ചു നില്‍ക്കുന്നത്? ചിലര്‍ കുറിച്ചിട്ട മുറി ഇംഗ്ലീഷിനെ തുടര്‍ന്ന് നിര്‍ത്തിപ്പൊരിച്ച ആ വെയിലിനെക്കുറിച്ച് പറഞ്ഞല്ലോ..ഞാന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നു എന്നതായിരുന്നു ആ കുറിപ്പ്. ആ പെണ്‍കുട്ടി എന്നോ വിവാഹിതയായി. പ്രതികളില്‍ എല്ലാവരും അന്നും പിന്നീട് കാലങ്ങള്‍ക്കു ശേഷവും എന്‍റെ സുഹൃത്തുക്കളായി. പല കാര്യങ്ങളിലും ഞാന്‍ വിയോജിച്ചുതന്നെയാണ്. രവികുമാറിനെ കുത്തിക്കൊന്ന് കൂട്ടുകാരന്‍ പില്‍ക്കാലത്ത് ജയിലില്‍ പോയി. ഒരുവന്‍ വയനാട്ടില്‍ ഒരു ബലാത്സംഗക്കേസില്‍ പ്രതിയായി.....
ഓരോ തവണ മാത്രം പൊടിപിടിച്ച ലൈബ്രറി, പി ടി റൂം, സയന്‍സ് ലാബ് എന്നിവ കണ്ടിട്ടുണ്ട്. ഹൃദയം പോലും തുറന്നുകാണിക്കാന്‍ കഴിയാത്തവര്‍ക്ക് പൊടി പിടിച്ച മുറികള്‍ തുറന്നിടാനാകുമോ? ഒരു പക്ഷേ ആ മുറികള്‍ അവരുടെ ഒക്കെ ഉള്ളായി അവരെ ഭയപ്പെടുത്തിയിരിക്കണം.

കബഡിയും ക്രിക്കറ്റും ചില്ലേറും ഒക്കെ അവിടെയുണ്ടായിരുന്നു. പക്ഷേ ഒരിക്കലും മതിമറന്ന് കളിക്കാനുള്ള സ്ഥലം അവിടെയുണ്ടായിരുന്നില്ല. ഉള്ള മൈതാനം കാലത്ത് പുറപ്പെട്ടാല്‍ വൈകീട്ട് മാത്രം എത്തിച്ചേരാന്‍ കഴിയാവുന്നത്ര ദൂരെയായിരുന്നു.

പഠനം വല്ലപ്പോഴും മാത്രമേ ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ. ഏഴു വരെ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. വിവിധതരം ശിക്ഷാ വിധികള്‍ നടപ്പിലാക്കിയിരുന്ന അദ്ധ്യാപകരുടെ ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള ഉപായം മാത്രമായി പഠിത്തവും കോപ്പിയെഴുത്തുമൊക്കെ പലപ്പോഴും ചുരുങ്ങി. ആരോടോ വാശിതീര്‍ക്കാന്‍ എന്നപോലെ പല വിഷയങ്ങളും പഠിച്ചില്ല. മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ആഹ്ലാദം പലപ്പോഴും ഒന്നും രണ്ടും മാര്‍ക്ക് കിട്ടുമ്പോള്‍ തോന്നിയിരുന്നു.

അക്കാലത്ത് രഘുവിന്‍റെ രണ്ടാമത്തെ മകന്‍ പിഴച്ചുപോയെന്ന് നേരിട്ടും അല്ലാതെയും അടുത്ത ആളുകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ആരും ഒരു പരിഹാരവും പറഞ്ഞുതരികയുണ്ടായില്ല. പരിഹാരത്തിനു പകരം അങ്ങനെയാണെന്ന് സ്ഥാപിക്കുന്നതിലാണ് അവരുടെ സന്തോഷമെന്ന് ഇന്ന് തോന്നുന്നു.

അനൂപ്.എം.ആര്‍

Read more...

കുടപെയ്ത കാലം

ജീവിതത്തിലെ പ്രധാനപ്പെട്ടതും നിറഞ്ഞു നില്‍ക്കുന്നതുമായ ഒരനുഭവമാണ് മഴ. മഴയ്ക്ക് മൂന്ന് കാലങ്ങളുണ്ട്, ചരിത്രവും വര്‍ത്തമാനവും ഭാവിയും. വിരസത ഒരിക്കലുമനുഭവപ്പെട്ടിട്ടില്ലാത്ത ഒന്നാണ് മഴ. കുട്ടിക്കാലത്ത് കനത്തിരുണ്ട ദിവസങ്ങളായിരുന്നു മഴക്കാലങ്ങള്‍. പിന്നീടത് കുറച്ചുവന്നു. മഴയ്ക്കും വയസ്സായോ എന്ന് സംശയിച്ചപ്പൊഴൊക്കെ മഴ പഴയ പ്രതാപത്തോടുക്കൂടി വീണ്ടും പെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

വേനലില്‍ ചിറ്റമേടിച്ചുതന്ന തുണിശീലക്കുട മഴയില്‍ സ്കൂളിലേയ്ക്ക് ചൂടിപ്പോകാന്‍ എന്‍റെ എല്‍ പി പഠനകാലത്ത് കാത്തിരുന്നത് മനസ്സില്‍ നിറയുന്നു. അമ്മ ഉച്ച മയക്കത്തിലായിരുന്ന ചില നേരങ്ങളില്‍ നീലപ്പൂക്കളുണ്ടായിരുന്ന ആ കുഞ്ഞുകുട ചൂടി ഒരു മുത്തശ്ശി മാവുണ്ടായിരുന്ന അടുത്ത പറമ്പില്‍ നിന്ന് റിഹേഴ്സല്‍ നടത്തിയത് ഇന്നുമോര്‍ക്കുന്നു. ആ കുട പക്ഷേ അകം നനയുന്നതായിരുന്നു. ചേട്ടന് കിട്ടിയത് ചുവന്ന കുടയായിരുന്നു. ഉള്ളുനനഞ്ഞാലും വളഞ്ഞ വഴിയെയും നേര്‍വഴിയെങ്കില്‍ തീരെ പതുക്കെയുമാണ് ഞാന്‍ നടന്നത്. തട്ടാന്‍ കല്ലുകള്‍ക്ക് പഞ്ഞമില്ലാത്തതുകൊണ്ട് യാത്ര അതും തൊഴിച്ചുതൊഴിച്ച് വളഞ്ഞതും പുളഞ്ഞതുമായ വഴികളിലൂടെ മുന്നോട്ടുപോയി. അക്കാലത്തിന് കുടപെയ്ത കാലം എന്നാണ് ഞാന്‍ വിളിപ്പേരിടുന്നത്.

മഴക്കാലത്ത് കഥകളിലൊക്കെ കാണുമ്പോലെ പുഴ പ്രക്ഷുബ്ദ്ധമാകാറില്ലെങ്കിലും നിറം മാറി മണ്ണ് ഖരരൂപത്തില്‍ നിന്നും ദ്രവരൂപത്തിലേക്കുമാറുന്നതിന്‍റെ നിറമാകുമായിരുന്നു. ഒരിക്കല്‍ അങ്ങനെയൊരു മഴക്കാലത്ത് ചേട്ടന്‍ പുഴയിലൊഴുകിയതും അമ്മ നീന്തിച്ചെന്ന് ചേട്ടനെ രക്ഷിച്ചതും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആ പുഴക്കടവിലെ ഓരോ പാറയും ഞാനിപ്പോഴുമറിയുന്നു. അതിന്‍റെ വഴുവഴുപ്പില്‍ നിന്ന് ഞാന്‍ ഓര്‍മ്മകളിലേയ്ക്ക് തെന്നിവീഴുന്നു. ഒരിക്കല്‍ കനത്ത ഇടിമിന്നലുണ്ടായപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ പേടിച്ച് വീട്ടിലേക്കോടി. അതോര്‍ക്കുമ്പോള്‍ ആദികാലത്തിന് സാക്ഷ്യം വഹിച്ച ഒരനുഭവമാണ് എന്ന് വീണ്ടും തോന്നുന്നു. ആ ഇടിമിന്നലും കാറ്റും കനത്ത മഴയും അകാലസായാഹ്നം ബാധിച്ച ദിവസങ്ങളുമൊക്കെ അത്രയേറെ ചിരപുരാതനമായിത്തോന്നി. പുഴയില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ആകാശത്ത് കണ്ട് നിറപ്പകര്‍ച്ചകള്‍ ചിത്രങ്ങളാവുകയുണ്ടായി. മരങ്ങളുടെ മറവില്‍ നിന്ന് മേല്‍ക്കൂരയില്ലായ്മയുടെ വിശാലതയിലേക്കെത്തിച്ചേര്‍ന്നത് പുഴയിലേക്കുള്ള യാത്രകളിലായിരുന്നു. മഴക്കാലത്ത് തനിച്ചിരുന്ന കുട്ടിക്കാല നാളുകളില്‍ മേഘചിത്രങ്ങള്‍ മനസ്സില്‍ ഞാന്‍ കുറിച്ചെടുത്തു. അമ്മ പറഞ്ഞുതന്ന കുട്ടിക്കഥകളും ചിത്രങ്ങളും ഒക്കെത്തന്നെയായിരുന്നു ഞാന്‍ അവയിലും കണ്ടെത്തിയത്. അക്കാലം സ്വാഭാവികമായും മനസ്സിന്‍റെ മറുപുറമാണ് ആകാശമെന്നും രണ്ടും അടുത്ത ബന്ധുക്കളാണെന്നും മനസ്സില്‍ കുറിച്ചിട്ടിരിക്കണം.

മഴയത്ത് പാടങ്ങളെല്ലാം നിറയുമ്പോള്‍ ഞങ്ങളുടെ വീട് ഒരു ദ്വീപാവുമായിരുന്നു. വഴികള്‍ പാലങ്ങളാകും. ചോര്‍ന്നൊലിക്കുന്ന വീടിന് ചുറ്റും ഞാന്‍ തോണിയുണ്ടാക്കിക്കളിച്ചു. ചേട്ടനും അതില്‍ കൂടി. ഉറുമ്പുകളെ പ്ലാവിലയിലിരുത്തി മഴച്ചാലിലൊഴുക്കി; തോണികള്‍ കുതിര്‍ന്ന് പുറത്തേയ്ക്കുള്ള ഓവില്‍ മുങ്ങിപ്പോകും. വല്ലപ്പോഴും മാത്രം ഞാനുണ്ടാക്കിയ തോണികള്‍ വിദേശത്തേയ്ക്ക് മതില്‍ കടന്നുപോയി.

മഴക്കലത്ത് രാവുകളും പകലുകളും ശബ്ദായമായിരുന്നു. തവളകള്‍, ചീവീടുകള്‍, കുറുക്കന്‍മാര്‍, തണുത്തിരിക്കുന്ന കാക്കകള്‍, പക്ഷികള്‍ ആരെങ്കിലും ഉപേക്ഷിച്ചുപോയ പട്ടിക്കുട്ടികള്‍, പൂച്ചക്കുട്ടികള്‍..എന്നുവേണ്ടാ ആകെ ശബ്ദമയം! കറണ്ട് പലപ്പോഴും രാത്രി മുഴുവനായിത്തന്നെ പോകും. ഒരു വിളക്ക് താഴ്ത്തിയ തിരിയുമായിരുന്ന് മഴനൂലുകള്‍ക്കിടയില്‍ കത്തുന്നുണ്ടാകും. ഉയരമുള്ള ജനലില്‍ കയറിനിന്ന് രാത്രിയുടെ മൂത്രശങ്കകള്‍ തീര്‍ത്തു. അച്ഛന്‍ പലപ്പോഴും ഒരു ദിനേശ്ബീഡി വലിച്ചുകൊണ്ട് നടക്കുകയായിരുന്ന ആ വരാന്ത ഇന്നും മനസ്സില്‍ നിറയുന്നു.

മഴയുള്ളതുകൊണ്ട് സ്കൂളില്‍പോക്ക് മുടക്കാന്‍ തോന്നിയിരുന്നില്ല. പൂട്ടിയ പാടങ്ങള്‍ നിറച്ച് കൊറ്റികളായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ പാടം കറുക്കുമെന്നും പിന്നീട് വീണ്ടും വെളുക്കുമെന്നും അങ്ങനെയാണ് മനസ്സിലായത്. മഴയില്‍ നിന്ന് മേല്‍ക്കൂരകള്‍ക്കു താഴേയ്ക്ക് കയറുമ്പോള്‍ ആനന്ദത്തിനിടിവുണ്ടായിരുന്നു. അപ്പോള്‍ പാത്തികളില്‍ നിന്നു വീഴുന്ന വെള്ളക്കയര്‍ പിടിച്ച് ആകാശത്തേയ്ക്ക് കയറിപ്പോകുന്ന ഒരു കുട്ടിയാകണമെന്ന് തോന്നിയിരുന്നു. എന്നാല്‍ അതെപ്പോഴും ഒരു പരാജയമായിരുന്നു. ആ പരാജയങ്ങള്‍ സ്വപ്നങ്ങളിലൂടെ മതപരിവര്‍ത്തനം സംഭവിച്ച് ഉറക്കങ്ങളെ വിജയകരമാക്കി.

മഴയില്‍ നിന്നും രക്ഷപ്പെടാനല്ല, മഴയില്‍ ലയിക്കാനാണ് എന്നുമെനിക്ക് താല്‍പര്യം. മഴയത്തു നടക്കുകയാണ് ഇന്നും ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് മഴയത്ത് എത്ര ദിവസമായിരിക്കും ഫുട്ബാളുകളിച്ചതെന്ന് കണക്കുകൂട്ടാനാകില്ല. എത്രയോ തവണ വഴുക്കുന്ന മേല്‍ക്കൂരയില്‍ കയ്യറിയിരുന്ന് മഴകൊണ്ടു. അപ്പോള്‍ താഴത്ത് പലപ്പോഴും മുത്തച്ഛനെന്നെ അന്വേഷിക്കുന്നത് കേട്ടു. മരങ്ങള്‍ക്കിടയിലൂടെ മഴപോലെ നടന്നു. സൈക്കിള്‍ ചവിട്ടി. മഴയുടെ കാറ്റ് അല്ലെങ്കില്‍ കാറ്റിന്‍റെ മഴ എത്രയോ പ്രത്യേകതകളുള്ളതായിരുന്നു. എന്‍റെ ജീവിതത്തില്‍ എല്ലാ തുറകളിലും കാറ്റും മഴയും വലിയ ആനന്ദങ്ങളാണ് തന്നിട്ടുള്ളത്. പുഴയില്‍ പെയ്യുന്ന മഴ, കാലുകളില്‍ കടിച്ചുനോക്കിയ ചെറുമീനുകള്‍, മഴയത്ത് കഴുത്തറ്റം മുങ്ങിക്കിടന്ന രസം, ആ പുഴയിലേക്ക്, മഴയിലേക്ക് ചെങ്കുത്തായ ഒന്നരയടി കനമുള്ള കോളേജിന്‍റെ മതിലിലൂടെ ഞാന്‍ വേഗത്തിലോടി. പലപ്പോഴും മണ്ണിലൂടെ മത്സരിച്ചോടിയവരെ ഞാന്‍ പരാജയപ്പെടുത്തി. മതിലിലൂടെ ആകാശത്തിന് കുറച്ചുകൂടി അടുത്താണ് ഞാന്‍ ഓടിയത്.

ഏകാന്തമായ ആ പുഴത്തീരത്ത് നിന്ന് കേട്ട മഴയില്‍ ഏതോ ഒരു പ്രാര്‍ഥന കേള്‍ക്കുന്നുണ്ടായിരുന്നു. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് മഴ ഇരമ്പിവന്നുകൊണ്ടിരുന്നു.

മഴ എന്തുകൊണ്ടാണ് വിജനത സൃഷ്ടിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തിനാണ് ആളുകള്‍ അതില്‍ നിന്നും ഒളിച്ചോടുന്നതെന്നും രണ്ടാം ദിവസം തന്നെ ശപിക്കുന്നതെന്നും മനസ്സിലായില്ല. വാസ്തവത്തില്‍ എല്ലാ ഋതുക്കളും ജനതയാല്‍ ശപിക്കപ്പെടുന്നുണ്ട്....
മീന്‍പിടുത്തക്കാരും തവളപിടുത്തക്കാരും ആഹ്ലാദിക്കുന്ന കാലമാണിത്. പ്രത്യേകിച്ചും ആദ്യ മഴകളില്‍....ഇയ്യമ്പാറ്റകളുടെ ഉയര്‍ച്ചയിലും ആളുകള്‍ കലക്ക വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ തിരക്കുകൂട്ടും.
മഴയെക്കൂസാതെ സാധാരണയില്‍ താഴ്ന്ന വേഗതയില്‍ ഞാന്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴും നടക്കുമ്പോഴും ആളുകളിലൊരു ബോദ്ധ്യമില്ലായ്മ തെളിഞ്ഞുകാണാറുണ്ട്. കയ്യില്‍ കുടയുള്ള ഒരാള്‍ മഴ നനയുന്നതെന്തിനെന്ന് ഞാനെങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കാനാണ്.

മഴയുടെ വഴികള്‍ അജ്ഞാതമാണ്
കാറ്റിന്‍റെ ആര്‍ദ്രമായ
കൈകളിലേറി
അത് ചിരിച്ചും വര്‍ത്തമാനം പറഞ്ഞും
സഞ്ചരിക്കുന്നു
കുഞ്ഞുങ്ങളെ മഴവില്ലുകാട്ടി മയക്കുന്നു

ആ പുഴയിപ്പോള്‍ കവിയുകയാണ്
ഓര്‍മ്മയുടെ പുഴ... മഴയിലും കലങ്ങിത്തെളിയുകയാണ്
ഉയരങ്ങളിലൂടെ ഓടി
പുഴയിലേയ്ക്ക്
ഞാന്‍ കൂപ്പുകുത്തുകയാണ്..... മഴ മറ്റു ഋതുക്കളെപ്പോലെയല്ല
മഴയിലൂടെ നടന്നവരെ
അടയാളപ്പെടുത്താന്‍ അത്
മണ്ണിനോട് ശട്ടം കെട്ടുന്നു
മഴയുടെ മണ്‍വഴികളില്‍
നിറയെ പലതരം
കാല്‍പാടുകള്‍ തെളിയുന്നു
ചിലനേരത്തേയ്ക്കെങ്കിലും അതാണ്
മഴയില്‍ മഴ നടന്ന വഴി.

ഓര്‍ക്കുന്നു
പുഴയുടെ വഴികള്‍
ഇരുണ്ടതും
അജ്ഞാതമായതും
മഴ നമ്മളെ
വെളിച്ചം കാണാതെ
ഇരുട്ടിക്കൊണ്ടുപോയതും.

അനൂപ്.എം.ആര്‍

Read more...

ചക്രങ്ങള്‍ വരുത്തിയ മാറ്റം

വീട്ടിന്‍റെ തട്ടുമ്പുറത്തു മഞ്ഞ നിറമുള്ള തുരുമ്പിച്ച ഒരു ചെറിയ സൈക്കിള്‍ കിടക്കുന്നുണ്ടെന്ന് തീരെ ചെരുതായിരുന്നപ്പോഴേ ഞാന്‍ കേട്ടിരുന്നു. അത് എനിക്കെന്നുമൊരു നാടോടിക്കഥ പോലെയുമായിരുന്നു.

ഒരു വൈകുന്നേരത്ത് ഞാന്‍ അമ്മയുടെ കയ്യില്‍ താങ്ങി കണ്ണാടി തൂക്കിയ ജനാലയില്‍ കയറി നില്‍ക്കുകയായിരുന്നു . ഇരുമ്പു ഗേറ്റ് തുറന്നു മുത്തച്ഛന്‍ എന്നെ പേര് ചൊല്ലി വിളിച്ചു. ഞാനോടിച്ചെന്നു. മുത്തച്ഛന്‍റെ കയ്യില്‍ പുതിയൊരു മുച്ചക്ര സൈക്കിള്‍! അതൊക്കെ ഒട്ടും പഴകാത്ത ഓര്‍മ്മകളാണ്.


അത് വരെ ഞാന്‍ സൈക്കിള്‍ ചവിട്ടിയിരുന്നില്ല. വീടിനു ചുറ്റും ഞാന്‍ കുറെ ചവിട്ടി. അതിന്‍റെ സീറ്റില്‍ കരടിയുടെയും മുയലിന്‍റെയും ചിത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഇന്ന് സൈക്കിള്‍ തന്നെ മനസ്സില്‍ തുന്നിപ്പിടിപ്പിച്ച ബഹുവര്‍ണ്ണ ചിത്രമാണ്. കല്ലുമായി സഹവസിച്ചിരുന്ന ഞാന്‍ ചക്രവുമായി ചങ്ങാത്തത്തിലായി.

സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് രണ്ടാം ക്ലാസ്സിലാണ്. അക്കരെ നിന്നും ചേട്ടന്‍ ഒരു പച്ചനിറത്തിലുള്ള കാല്‍ വണ്ടി (സൈക്കിളില്‍ അന്നു പ്രശസ്തമായ മൂന്നളവുകളാണ്: കാല്‍വണ്ടി, അരവണ്ടി, ഒരു വണ്ടികൊണ്ട് വന്നു. രണ്ടു ചക്രത്തില്‍ കാലുകുത്താതെ ഓടിച്ചുപോകുന്നവരെ കണ്ടു അത്ഭുതപ്പെട്ട കാലം കടന്നുപോവുകയായിരുന്നു. കൈവിട്ടോടിക്കുന്നവര്‍ അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ആദ്യ ശ്രമം തന്നെ ആദ്യ അപകടത്തിലും കലാശിച്ചു. കോളേജില്‍ കാന്‍റീനിന്‍റെ മുന്നിലായൊരു പാതിരാ മരമുണ്ട്, അതിലേക്കാണ് അതിവേഗത്തിലുള്ള അരിച്ചു കയറുന്ന ആവേശമോടിച്ചു കയറ്റിയത്. ഇടിക്കും മുമ്പേ ഓടും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി ഞാന്‍ ഉറക്കെ കരഞ്ഞു തുടങ്ങി. എനിക്കെന്തോ സംഭവിച്ചുവെന്ന് കരുതി ചേട്ടന്‍ ഓടി വന്നു. അമളി പറ്റിയത് രണ്ടാള്‍ക്കും. വരാവുന്ന സാമ്പത്തിക ബാദ്ധ്യതയോര്‍ത്താണ് ഞാന്‍ കരഞ്ഞത്. സൈക്കിള്‍ നിന്ന നില്‍പ്പില്‍ നിന്നും അനങ്ങുന്നില്ല; മഡ്ഗാഡ് തടിയില്‍ കുത്തിനില്‍ക്കുകയാണ്. ഇന്നും വിചാരിക്കാനിഷ്ടപ്പെടുന്നത് ഞാനന്നേ ഒരു സാമ്പത്തിക പ്രബുദ്ധനായിരുന്നു എന്നതാണ്. നുണയാവാം നേരാവാം, വായനക്കാരാ കഥയില്‍ ചോദ്യമില്ലെന്നറിയാമല്ലോ!

സൈക്കിള്‍ ഒപ്പിച്ചു തിരിച്ചുകൊടുത്തു. പാതിരാമരത്തിനിന്നും ആ പാടുണ്ട്. ചുണ്ണാമ്പ് ചൂളകള്‍ക്കും പാലത്തിനുമപ്പുറത്തുള്ള സൈക്കിള്‍ കട ഇന്നില്ല. എങ്കിലും അത്ഭുതവിളക്കിലെന്നപോലെ പോലെ മരത്തില്‍ വിരലോടിക്കുമ്പോള്‍ ഭൂതകാലമുയരുന്നുണ്ട്. ഓര്‍മ്മകളുടെ സുന്ദരഭൂതകാലം.

മൂന്നാം ക്ലാസ് അവധിക്കു കൊച്ചഛന്‍ ബസ്സില്‍ അരട്ടിക്കറ്റുകാരനായിരുന്ന എനിക്ക് മുക്കാല്‍ സൈക്കിള്‍ കൊടുത്തയച്ചു. അത് വീട്ടില്‍ രണ്ടാമത്തെ വാഹനമായി. ഒന്നാമത്തേത് അച്ഛന്റെ സൈക്കിളായിരുന്നു. ആദ്യം കൊളേജിനകത്തു മാത്രമായിരുന്നു ചവിട്ടിയിരുന്നത്. പിന്നീടത്‌ അമ്പാട്ടുപാളയം കടവരെയായി. നാലാംക്ലാസ്സില്‍ ഒപ്പന പഠിക്കാന്‍ ടീച്ചറുടെ വീടുവരെ ചവിട്ടിയതാണ് ആദ്യത്തെ പ്രധാനവഴിയുള്ള യാത്ര. ആ യാത്രയ്ക്ക് ഒന്നേകാല്‍ കിലോമീറ്ററായിരുന്നു ദൂരം. ആ യാത്രയ്ക്ക് ശേഷം കുറെ മുതിര്‍ന്നതായി തോന്നുകയും ചെയ്തു.
ഈയിടെ ഞാന്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താറുണ്ട്. അതില്‍ പ്രധാനം മദിരാശിയിലേക്ക് സൈക്കിളില്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ചു വന്നതാണ്. അതിനെക്കുറിച്ച് പിന്നീടെഴുതാം. എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാത്രം എക്കാലത്തേയ്ക്കും സ്വത്തായി മാറിയ വലത്തേ കവിളിലെ മുറിപ്പാടും സൈക്കിളുമായി ബന്ധപ്പെട്ടതാണ്.

അനൂപ്.എം.ആര്‍

Read more...

മുത്തച്ഛന്‍; കണിശജീവിതത്തെക്കുറിച്ചുള്ള കണിശമല്ലാത്ത ഓര്‍മ്മ

മുത്തച്ഛന്‍ കറുത്ത കണ്ണടയും സെറ്റുപല്ലും ഒടുവില്‍ ഓര്‍മ്മയുടെ വര്‍ത്തമാനവും അഴിച്ചുവെച്ച് ഊന്നുവടികള്‍ മുറിയുടെ മൂലയില്‍ ചാരിവെച്ച് മരണത്തിന്‍റെ അനിവാര്യതയിലേക്ക് പോയി. കൊല്ലം 2000 ല്‍ ഒരു ഷേക്സ്പീരിയന്‍ ക്ലാസിലെ ആദ്യ മിനിറ്റുകളൊന്നില്‍ ക്ലാസ് മുറിയിലേയ്ക്ക് ഒരാള്‍ പറഞ്ഞു...മുത്തച്ചന്‍ പോയി എന്ന്. രണ്ട് നൂറ്റാണ്ടുകളെ ബന്ധിപ്പിച്ച തന്‍റെ ജീവിതത്തില്‍ അദ്ദേഹം 94 കൊല്ലക്കാലം കരഞ്ഞു, ഇഴഞ്ഞു, തുഴഞ്ഞു, നടന്നു, ഓടി, ക്ഷീണിച്ചു, വടികുത്തി, കുനിഞ്ഞു, വീണു, ഓര്‍മ്മിച്ചു, ഓര്‍മ്മിക്കാതിരുന്നു.

വടക്കുകിഴക്കേ മൂലയില്‍ മുന്നിലായിട്ടായിരുന്നു മുത്തച്ഛന്‍റെ മുറി. അവിടമെപ്പൊഴും മരുന്നിന്‍റെയും കഷായത്തിന്‍റെയും കുഴമ്പിന്‍റെയും മണമായിരുന്നു. അവിടെ നിന്നും വെളുപ്പിന് അഞ്ചുമണിക്കു തന്നെ റേഡിയോ ഗാനങ്ങളും വര്‍ത്തമാനങ്ങളും പുറപ്പെട്ടിരുന്നു. അങ്ങനെ ഓര്‍മ്മയില്‍ റേഡിയോ സംഗീതം എന്നെവന്ന് പൊതിയുകയാണ്. ആറേകാലിന് പ്രാദേശിക വാര്‍ത്ത ആരംഭിക്കും. തന്‍റെ മുറി ചോര്‍ന്നൊലിക്കുമ്പോള്‍ ആഗ്രഹിച്ചിരുന്ന ഒരു വയസ്സുകാലത്തിന്‍റെ നടക്കാതെപോയ ആഗ്രഹങ്ങള്‍ ആ മുഖത്ത് മിന്നിമറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പത്രം അരിച്ചുപെറുക്കി വായിക്കുക, ദിവസവും ഒരേപാട്ടുപോലെ ഡയറിയെഴുതുക, അണുകിടതെറ്റാതെ ചില്ലറക്കണക്കുകളെഴുതുക, (എന്നാല്‍ ജീവിതത്തിന്‍റെ വലിയ കണക്കുകള്‍ എന്നും അദ്ദേഹത്തിന് തെറ്റിയതായിട്ടാണ് എന്‍റെ നിരീക്ഷണം). ആവര്‍ത്തനം കൊണ്ടുണ്ടായിരുന്ന ഒരു ജീവിതമാണ് മുത്തച്ഛന്‍റേതെന്നും പറയാം. ഇടയ്ക്ക് എനിക്കുനേരെ നോട്ട് നീട്ടിക്കൊണ്ട് എന്നോട് ലോട്ടറി മേടിച്ചുവരാന്‍ പറയുമായിരുന്നു..അങ്ങനെ പലപ്പൊഴും ഞാന്‍ അംബാസിഡറിന്‍റെയും പ്രീമിയര്‍ പദ്മിനിയുടെയും പിറകേ ഓടിയിരുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. അങ്ങനെ ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ക്കും വേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ മുത്തച്ഛന്‍റെ ഒരു പൊതു അനുഭവമായിരുന്നു.

ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനെതിരായുണ്ട്. എന്നാല്‍ മുത്തച്ഛന്‍ ആരായിരുന്നില്ല എന്നതിനു പകരം ആരായിരുന്നു എന്ന് ഞാന്‍ അന്വേഷിക്കുകയാണ്. ജനിച്ചതും വളര്‍ന്നതും തൊടുപുഴയിലായിരുന്നു. വാസ്തവത്തില്‍ വിരലിലെണ്ണാന്‍മാത്രം ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന പാലക്കാട് നാല് ദശാബ്ദക്കാലം ഒരു പ്രവാസിയായിട്ടാണദ്ദേഹം ജീവിച്ചത്. വിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അടിയുമിടിയും ജയില്‍വാസം അനുഭവിച്ചയാളും സഃ കൃഷ്ണപിള്ളയുടെ രണ്ട് അനുയായികളില്‍ ഒരാളുമായിരുന്നു. കൊടിയ മര്‍ദ്ദനമുറക്ളെക്കുറിച്ച് പലപ്പോഴായി കേട്ടിട്ടുണ്ട്. അങ്ങനെയൊരു കാലമില്ലായിരുന്നെങ്കില്‍ ഒരു പത്തു വയസ്സുകൂടി അധികം ജീവിച്ചേനേ. തന്‍റെ ജീവിതകാലത്തിനിടെ തന്നെ പല മക്കളുടെ മരണദിനങ്ങളില്‍ സന്ധിക്കേണ്ടി വന്ന ഒരു പിതാവിനെങ്ങനെയാണ് ഇതിലുമേറെ ജീവിച്ചിരിക്കാനാവുക എന്നും തോന്നാറുണ്ട്.

മുത്തച്ഛന്‍ എന്‍റെ അച്ഛന്‍റെ മുത്തച്ഛനായിരുന്നു. അച്ഛന്‍റെ മുത്തച്ഛന്‍. അച്ഛന് 13 വയസ്സുള്ളപ്പോള്‍ ഒരു കണക്കെഴുത്തുകാരനായി മുത്തച്ഛന്‍ ചിറ്റൂര് വന്നു. കണിശമായ സമയനിഷ്ഠ പാലിച്ച ഒരാളായിരുന്നു മുത്തച്ഛന്‍. ക്ലോക്കുകളും വാച്ചുകളുമായി ഓര്‍മ്മവെച്ച നാള്‍മുതലേ അദ്ദേഹം ചങ്ങാത്തത്തിലായിരുന്നു. മുറിയിലെ മൊട്ടുസൂചിപോലും എവിടെയായിരുന്നു എന്ന് ഏതിരുട്ടത്തും മുത്തച്ഛനറിയാമായിരുന്നു. പഴയ സാധനങ്ങളുടെ വലിയൊരു ശേഖരമായിരുന്നു മുത്തച്ഛന്‍. പഴയ നാണയങ്ങള്‍ കാണാനായി പലപ്പോഴും പാത്തും പതുങ്ങിയും ചെന്നിട്ടുള്ളതൊക്കെ ഇന്നോര്‍ത്തുപോവുകയാണ്. അത്യാവശ്യം ഇലക്ട്രിക്ക് പണികളൊക്കെ അദ്ദേഹത്തിനറിയാമായിരുന്നു. പണ്ട് ഹാര്‍മോണിയത്തില്‍ വായിച്ച് പാട്ടു പഠിപ്പിച്ചുരുന്നുവെന്നും വീട് വിറ്റ കാശുകൊണ്ട് നാടകം നടത്തിയിട്ടുണ്ടെന്നും ഒക്കെ കേട്ടിട്ടുണ്ട്. ചേട്ടന്‍റെ അടുത്ത് പുതിയ ചില കണക്കുകള്‍ മനസ്സിലാക്കാനായി ഏതൊക്കെയോ ചില വൈകുന്നേരങ്ങളില്‍ മുത്തച്ഛന്‍ മുറിയിലേയ്ക്ക് കയറിവന്നിട്ടുള്ളത് ഞാനോര്‍ക്കുന്നു. മനക്കണക്കുകളുടെ ആശാനായിരുന്ന മുത്തച്ഛന് കാലത്തിനൊത്തു മാറാനുള്ള യുവത്വം എന്നും ബാക്കിയുണ്ടായിരുന്നു. കോലായയില്‍ നിന്ന് കേള്‍ക്കുമായിരുന്ന ആ ഉച്ചത്തിലുള്ള ചിരികളും കെട്ടുകഥകളുടെ സായാഹ്നങ്ങളും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഇന്നലെ പെയ്ത മഴയുടെ നനവ് തുളുമ്പി നില്‍ക്കുന്ന ഓര്‍മ്മയാണ് എന്‍റെ മനസ്സിപ്പോള്‍. സന്തോഷം മുറ്റി നില്‍ക്കുന്ന അവസരങ്ങളില്‍ മുത്തച്ഛന്‍ അടുക്കളയിലേക്ക് വിളിച്ചുപറയും “വിജൂ ഇങ്ങു വന്നേ, ഒരു തമാശ പറയാനുണ്ട്” എന്ന്. പറഞ്ഞവ വാസ്തവമോ നുണയോ...? ഏതായാലും മുത്തച്ഛന്‍ ഭംഗിയായി കഥകള്‍ പറഞ്ഞിരുന്നു. വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതിയിരുന്നത് പിന്നീട് വിറവീണുപോയി എങ്കിലും അവയ്ക്ക് ഒരു ഭംഗിയുണ്ടായിരുന്നു. ആ കയ്യക്ഷരങ്ങള്‍ ഇന്നും എന്‍റെ കയ്യില്‍ ബാക്കിയിരിക്കുന്നു; അവസാനമായി വാങ്ങിയ ചൂരല്‍ വടിയും. വാസ്തവത്തില്‍ അത്രമാത്രമാണോ ബാക്കിയായത്?

പെട്ടന്ന് ക്ഷോഭിച്ചിരുന്ന മുത്തച്ഛനെ എല്ലാവരും ഭയപ്പെട്ടിരുന്നു. ചെറിയ അംഗമെന്ന നിലയില്‍ എനിക്കു ചിലപ്പോള്‍ മഞ്ഞുരുക്കാന്‍ സാധിച്ചിരുന്നു. പത്തുപൈസയും അഞ്ചുപൈസയും മുത്തച്ഛനെ ഏല്‍പ്പിച്ച് ഞാന്‍ ബണ്ണുമേടിച്ചുതരാന്‍ പറയുമായിരുന്നു. യാത്രയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ഒരു താല്‍പര്യം. തൊടുപുഴയ്ക്കൊക്കെത്തന്നെ ഇടയ്ക്കിട്യ്ക്ക് പോയി വരാന്‍ പലപല കാരണങ്ങളും സൃഷ്ടിക്കാനായി അദ്ദേഹം പാടുപെടുന്നത് ഞാന്‍ എത്ര വട്ടം കണ്ടിരിക്കുന്നു!

മരിക്കും മുമ്പ് ഏകദേശം ഒരാഴ്ചക്കാലം മാത്രമാണ് അദ്ദേഹം കിടപ്പിലായത്. ബോംബെയില്‍ നിന്ന് അച്ചേമ മരണസമയത്ത് അടുത്തുണ്ടായിരുന്നു. ജീവിച്ചിരിക്കെ അപ്രധാനമായി തോന്നിയേക്കാവുന്ന പലതും പോയതിനു ശേഷം വിലപ്പെട്ടതായി തോന്നുന്നതെങ്ങനെ എന്നൊക്കെ ആ സമയത്ത് ഞാന്‍ മനസ്സിലാക്കുകയായിരുന്നു. മരിക്കുമ്പോള്‍ മുത്തച്ഛന് ബാക്കിയുണ്ടായിരുന്ന ഒരേയൊരു മകള്‍ ചിറ്റയായിരുന്നു. ശ്മശാനത്തിലേയ്ക്കുള്ള അവസാന യാത്രയ്ക്കുമുമ്പ് അച്ഛന്‍റെ തണുത്തു മരവിച്ച കാലുപിടിച്ചുകൊണ്ട് കരയുന്ന ഒരു കൊച്ചുകുട്ടിയെ മനസ്സിലോര്‍ക്കുകയായിരുന്നു ഞാന്‍. ചിറ്റയുടെ ചെറുപ്പവും ഞാന്‍ അന്നാണറിഞ്ഞത്. മരണത്തിന്‍റെ കാത്തിരുപ്പായ ആ ഒരാഴ്ചക്കാലം മുത്തച്ചന്‍ കുറച്ചു സമയം മാത്രമാണ് സുബോധത്തിലുണ്ടായിരുന്നത്. അല്ലാത്ത സമയത്ത് ചിറ്റൂരിനെ അഥവാ തന്‍റെ പ്രവാസകാലത്തെ പൂര്‍ണ്ണമായും മറന്നുപോയിരുന്നു. പഴയ കൂട്ടുകാരും നാടും മാത്രമാണ് മുത്തച്ഛനോര്‍മ്മയുണ്ടായിരുന്നത്. അവ സ്ഫടികസ്പഷടവുമായിരുന്നു. ഓര്‍മ്മകള്‍ നിറത്തിലാണോ, ബ്ലാക്ക് & വൈറ്റിലാണോ കണ്ടത്....എത്രയോര്‍ത്തിട്ടും പിടികിട്ടിയില്ല.

അബോധത്തിലും കിടക്കയോട് മുത്തച്ഛന് പ്രിയമുണ്ടായില്ല കിടക്കയില്‍ നിന്നും കണ്ണുതെറ്റിയാല്‍ അട്ച്ചിട്ട ഇരുമ്പ് ഗേറ്റ് തുറക്കാനായി വേച്ചുവേച്ചിറങ്ങിയ മുത്തച്ഛനെ പഴയ പല സുഹൃത്തുക്കളുടെയും മറ്റും പേരില്‍ ചായകുടിക്കാനോ മറ്റോ ഒക്കെ ക്ഷണിച്ചിട്ടാണ് ഞാന്‍ പിടിച്ചുനിര്‍ത്തിയത്. അത്തരമൊരു മരണകാലത്ത് കുട്ടികള്‍ വാര്‍ദ്ധക്യത്തിലേക്കും വൃദ്ധര്‍ കുട്ടിത്തത്തിലേക്കുമാണ് നടക്കുന്നത് എന്ന് എനിക്ക് ബോദ്ധയ്പ്പെട്ടു.

എന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് മുത്തച്ഛന്‍. നല്ലതെന്നു തോന്നിയവയെ സ്വീകരിച്ചു. ഈ താളുകളില്‍ അതൊന്നും പറഞ്ഞു തീര്‍ക്കാനാവില്ല.

മരണക്കിടക്കയിലും മുത്തച്ഛന്‍റെ കയ്യില്‍ ആ എച്ച്എംടിയുടെ വാച്ചുണ്ടായിരുന്നു. അബോധത്തില്‍ നോക്കിയാല്‍ തിരിയാത്ത കണ്ണുകളിലൂടെ അദ്ദേഹം വാച്ചില്‍ നോക്കുകയും ചിലപ്പോള്‍ സൂചി തിരിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കഴിഞ്ഞ കാലത്തെ തിരിച്ചുവെക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതായി ഭ്രമകല്‍പന നടത്തുകയുണ്ടായി. കണിശമായ പരിശോധനകള്‍ നടത്തിയും മരുന്നുകഴിച്ചും ഇന്‍സുലിന്‍ എടുത്തും കുഴമ്പുതേച്ചും നിലനിര്‍ത്തിയിരുന്ന ശരീരത്തില്‍ നിന്ന് ജീവന്‍ കൂടുവിട്ടിറങ്ങുകയുമായിരുന്നു.

എഴുത്തൊട്ടും ക്രമത്തിലല്ല. ഒരു വല്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഓര്‍മ്മകളില്‍ കനപ്പെട്ട ഏകാന്തത തോന്നുന്നു. കട്ടിലിനെപ്പൊതിഞ്ഞ പച്ചക്കൊതുകുവലയ്ക്കുള്ളില്‍ മുത്തച്ഛന്‍ കൊതുകിനെത്തിരയുമ്പോലെ തോന്നുന്നു. കണ്ടുകിട്ടിയില്ല തേടിയതൊന്നും. പുറത്ത് പതിഞ്ഞ താളത്തില്‍ മഴ പെയ്യുന്നുണ്ട്. ആ മഴയിലാണ് മുത്തച്ചന്‍റെ ഭസ്മം പുഴയിലേയ്ക്ക് ചിതയില്‍ നിന്നും ഒലിച്ചുപോയത്.

ഞങ്ങള്‍ എല്ലാം സഹിക്കുമായിരുന്നു. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഒത്തുപോകാന്‍ മുത്തച്ഛനേറെ കഷ്ടപ്പെട്ടു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്കു താഴെ നനഞ്ഞ കിടക്കയിലാണ് ഓര്‍മ്മയിലെ മുത്തച്ഛന്‍. ഈ മഴയില്‍ വീട് ചോര്‍ന്നൊലിക്കുന്നതായും വടക്കുകിഴക്കേ മൂലയില്‍ പല ധാരകള്‍ മുത്തച്ഛന്‍റെ ഉടലിലൂടെ ഉറക്കത്തെ ഭംഗപ്പെടുത്തിക്കൊണ്ട് ഒഴുകുന്നതായും എനിക്കു തോന്നുന്നു. മുത്തച്ഛന്‍റെ ഉറക്കമറ്റ ആ രാത്രികളിലെ തണുപ്പ് ഞാനറിയുന്നു. പുറത്ത് വീശിപ്പോകുന്ന കാറ്റില്‍ നിറയെ പഴയ മഴക്കാലങ്ങള്‍. മുത്തച്ഛനെ ചിതയിലേക്കെടുത്ത രാത്രിയില്‍ പെയ്ത മഴയില്‍ എനിക്കു വീണ്ടും നനയണം. അന്ന് കരഞ്ഞതുപോലെ എനിക്ക് വീണ്ടുമൊന്ന് കരയണം.

ഇതാ നോക്കൂ എന്‍റെ ഓര്‍മ്മയുടെ പുസതകത്തില്‍ മുത്തച്ഛനുമുണ്ട് ഒരു താള്‍.

അനൂപ്.എം.ആര്‍

Read more...

സ്ഥലത്തെ പ്രധാന ഗോള്‍കീപ്പര്‍‍

എനിയ്ക്ക് ഫുട്ബാളുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനിയെഴുതുന്നത്. കളി എന്ന് പറഞ്ഞാല്‍ അത് ഫുട്ബാള്‍ മാത്രമായിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. ഇന്നും പ്രിയപ്പെട്ട കളി അതുതന്നെ. ആദ്യമായി കളിക്കുന്നതിനു മുമ്പ് ഞാന്‍ കളി കണ്ടിരുന്നില്ല. കളി കണ്ടു തുടങ്ങിയപ്പോള്‍ അതൊരു പനിയ്ക്കും പകലിലെ ജ്വരമായി മാറി.

കളിക്കാരില്‍ ഞാനേറ്റവുമധികം ശ്രദ്ധിച്ചിരുന്നത് ഗോളിമാരെയിരുന്നു; ഏറ്റവുമധികം ആരാധിച്ചത് മറഡോണയേയും. നാലാം ക്ലാസ് അവസാനിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ കോളേജിലും സ്കൂളിലും കളി തുടങ്ങിയിരുന്നു. കൂട്ടത്തില്‍ മോശമല്ലാത്തവന്‍ ഗോളിയാവുക അന്ന് പതിവില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ ഗോളടിയ്ക്കാന്‍ കുട്ടികള്‍ ആര്‍ത്തി പിടിച്ചപ്പോള്‍ അത് തട്ടി മാറ്റുന്നതിലായിരുന്നു ഞാന്‍ ആവേശം കണ്ടെത്തിയത്. അക്കാലം തൊട്ടിതുവരെ വയ്കുന്നേരമെന്നാല്‍ അതിനുള്ളത് കളിസമയം എന്ന അര്ത്ഥമാണ്.
മുതിര്‍ന്നവര്‍ക്കും സമപ്രായക്കാര്‍ക്കും മൈതാനത്ത് വന്നു നിറയാനുള്ള സമയമായിരുന്നു വൈകുന്നേരങ്ങള്‍. അതിന് മുമ്പും ശേഷവും അവിടമത്ര നിറഞ്ഞിട്ടില്ല. ഇന്നും അവര്‍ വരാറുണ്ട്‌ ഒരു ലോകകപ്പ് വരുമ്പോള്‍ മാത്രം; വല്ലപ്പോഴും ചാറിപ്പോകുന്ന മഴപോലെ.
രസകരമായ ശത്രുതയും പകയും വാശിയും പല ഗ്രൂപ്പുകളും എനിയ്ക്ക് ചുറ്റുമുണ്ടായി. പന്ത് പിടിയ്ക്കാന്‍ കഴിയുമെന്ന ഒറ്റക്കാരണം കൊണ്ടു ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ട കാലവുമുണ്ടായിട്ടുണ്ട്.

കൊച്ചഛന്‍റെ ബനിയന്‍ ജേഴ്സിയാക്കി മാറ്റി, അതിന്റെ പിറകില്‍ കറുത്ത പെയിന്‍റ് കൊണ്ടു വടിവില്ലാത്ത അക്ഷരത്തില്‍ ഒന്ന് എന്ന് കുറിച്ചിട്ട്, മുട്ടുവരെ സോക്സും ഷൂസുമൊക്കെയിട്ടു ഞാന്‍ ഗോളിയായി. അന്നുമിന്നും ഗോളിയായിറങ്ങുമ്പോള്‍ ഉള്ളിലൊരു ഇരമ്പമുണ്ട് അനന്തമായത് ......

കളികാണലിനെക്കുറിച്ചു പറഞ്ഞാലല്ലാതെ കളിവര്‍ത്തമാനം പൂര്‍ത്തിയാകില്ല. എന്നാലും അത് മറ്റൊരവസരത്തില്‍ പറയാം.
94 ലെ അമേരിക്കന്‍ ലോകകപ്പിന്‌ ശേഷം ഞങ്ങള്‍ കുട്ടകള്‍ ചേര്‍ന്നൊരു ടൂര്‍ണ്ണമെന്‍റ് പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കായി നടത്തി. അന്ന് ഞങ്ങള്‍ ഫൈനലില്‍ തോറ്റുവെങ്കിലും ഞാനാണ് മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടത്. കപ്പുകളുടെയും മേഡലുകളുടെയും വലിയ നിരയില്‍ ഏറ്റവും ആദ്യത്തെ കപ്പും അതായിരുന്നു. ഞാനെങ്ങനെയാണ് ഡൈവ് ചെയ്തു പന്ത് പിടിച്ചതെന്ന് ആവേശത്തോടെ ചേട്ടനോട് വിശദീകരിച്ചതിന്നും ഓര്‍മ്മയുണ്ട്. ആ വൈകുന്നേരം ഇന്നുമോര്‍മ്മകളില്‍ ജീവിതത്തിലെ മുന്തിയൊരു നിമിഷമായി പ്രമുഖസ്ഥാനം വഹിക്കുന്നു.

ജില്ലാ ക്യാമ്പില്‍ എട്ടാം ക്ലാസ്സിലെ ഒരു മഴക്കാലത്ത് ഞാനുമുണ്ടായിരുന്നു. അന്നെന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാനൊരു ബൂട്ട് മേടിച്ചു ,പച്ചയായിരുന്നു അതിന്റെ നിറം. പാഠശാലയുടെ അന്തരീക്ഷം തുടര്‍ന്ന് കളിയ്ക്കുന്നതില്‍ നിന്നും എന്നെ വിലക്കി. ബോയ്സില്‍ ഫുട്ബാളിന്‍റെ നല്ല കാലമായിരുന്നു. ചിറ്റൂര്‍ കോളേജിനു വേണ്ടിയും സാമാന്യം നന്നായി കളിച്ചു.
ഞാന്‍ ഫുട്ബാളില്‍ ആരായിരുന്നു എന്ന് പറയാനല്ല ഇത്രയും എഴുതിയത് മറിച്ച്, ഫുട്ബാള്‍ എനിയ്ക്കെന്താണ് എന്ന് പറയാനാണ്. മറഡോണ ആശുപത്രിയിലായിരുന്നപ്പോള്‍ നിറഞ്ഞ കണ്ണുകളിലൂടെയാണ് എനിയ്ക്കെന്താണ് ഫുട്ബാള്‍ എന്ന് സ്വയം ഞാന്‍ തിരിച്ചറിഞ്ഞത്.

അനൂപ്.എം.ആര്‍

Read more...

വീണപൂവും വീഴാത്ത വിക്കറ്റുകളും

കളിയുടെ റേഡിയോ പെട്ടിയില്‍ മുമ്പെപ്പോഴൊക്കെയോ !

എപ്പോഴായിരുന്നു അത്? എപ്പോഴുമുണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു ക്രിക്കറ്റ് കമന്‍ററി കേള്‍ക്കല്‍ ഒരു ജ്വരമായത്. മുത്തച്ഛന്‍റെ നേരാനേരം പാടുകയും വാര്‍ത്തകള്‍ എല്ലാ ഭാഷകളിലും വായിക്കുകയും ചെയ്യുന്ന കറുത്ത റേഡിയോയില്‍ ബാറ്ററി എങ്ങനെ തീര്‍ന്നു എന്നറിയാതിരിക്കാന്‍ ഒളിഞ്ഞിരുന്ന് മൈതാനങ്ങള്‍ക്ക് തീ പിടിക്കുന്നതും ഉദ്വേഗങ്ങളില്‍ കൊരുക്കപ്പെടുന്ന കാണിയുടെ മനസ്സും എല്ലാം കേട്ടറിഞ്ഞു. ബോറടിച്ചു മരിക്കുമായിരുന്ന കണക്കു ക്ലാസ്സില്‍ തലവേദന എന്ന വ്യാജേന ഡക്ബാക്കിന്‍റെ കരിനീല ബാഗില്‍ തല കയറ്റിവെച്ചു കിടക്കുമ്പോള്‍ മിക്കവാറും ആരുമറിയാതെ(അടുത്തിരുന്ന കൂട്ടുകാരന്‍ പോലുമറിയാതെ) ഞാന്‍ വാങ്ങിയ ഇത്തിരിപ്പോന്നന്‍ റേഡിയോയില്‍ കളികേള്‍ക്കുകയായിരുന്നു. സൈക്കിളിന് ഒരു പെട്ടിയുണ്ടായിരുന്നപ്പോള്‍ അതില്‍ ഒരു വലിയ റേഡിയോയുമുണ്ടാകുമെന്നായി പിന്നെ. പിന്നീടെപ്പൊഴോ ആണ് ടി.വിയൊക്കെ വന്നത് .


ടി വി വരുന്നതിനു മുമ്പ് കളി കാണാന്‍ ചിറ്റയുടെ വീട്ടിലും സ്കൂളിനടുത്തെ പാര്‍ട്ടി ഓഫീസില്‍ ക്ലാസ് കട്ടുചെയ്തിരുന്നും സ്ഥിരമായി പോയിരുന്നു. ചിലപ്പോള്‍ എല്ലാവരും അവിടെയായിരുന്ന ദിവസങ്ങളില്‍ എനിക്ക് പാലക്കാട്ടു നിന്നും സ്കൂളില്‍ പോകേണ്ടതുണ്ടായിരുന്നു, കളിയുള്ളപ്പോള്‍ എങ്ങനെ സമാധാനമായി ക്ലാസിലിരിക്കും? അതും സൂചികുത്താനിടമില്ലാത്ത ബസ്സില്‍ (പക്ഷേ കണ്ടക്ടര്‍ പറയാറുള്ളത് കോട്ട മൈതാനം പോലെ സ്ഥലമുണ്ടല്ലോ കേറി നിന്നൂടെ എന്നാണ് ) പിന്നീടാണ് കാലത്ത് എഴുന്നേറ്റ ഉടനെ തന്നെ വയറു വേദന തുടങ്ങുക. വയറും പൊത്തിപ്പിടിച്ച് അമ്മയുടെ അടുത്ത് ചെല്ലും എന്നിട്ട് കടുത്ത വേദന പരുന്തിനെപ്പോലെ വട്ടമിട്ടു പറക്കുന്ന മുഖവുമായി നില്ക്കും; എന്നിട്ട് ഇഞ്ചിനീര് തരാന്‍ ആവശ്യപ്പെടും. വയറുവേദന ഇല്ലാത്ത ഒരാള്‍ വെറുതെ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും അമ്മ വിചാരിച്ചിട്ടുണ്ടാകില്ല.

ഒരു ദിവസം ടെസ്റ്റ് മാച്ചിന്‍റെ ഹൈലൈറ്റ്സ് കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണ്. കളി കാണാതെ ഇരിക്കാനാവുമോ ? ഓട്ടുംപുറത്തു കയറി ഓടിളക്കിയാണ് അന്ന് കാര്യം സാധിച്ചത്‌. പിന്നീട് കളിക്കല്‍ ചൂടുപിടിച്ചതോടെ കളി കാണലും കേള്‍ക്കലും കുറയുകയാണ് ഉണ്ടായത്.

പക്ഷെ ഇപ്പോഴും ഉള്ളില്‍ സിക്സറുകളും ബൌണ്ടറികളും പായുകയും വിക്കറ്റുകള്‍ തുരു തുരേ വീണു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

അനൂപ്.എം.ആര്‍

Read more...

മരങ്ങളില്‍ നിന്നുള്ള അകലക്കാഴ്ചകള്‍

എപ്പൊഴാണ് മരം കയറിത്തുടങ്ങിയതെന്ന് എനിക്ക് സ്പഷ്ടമായ ഓര്‍മ്മയില്ല. എങ്കിലും ഒന്നുറപ്പാണ്, ഓര്‍മ്മവെച്ചപ്പോള്‍ മുതല്‍ ചെറുതായിത്തുടങ്ങി മരം കയറലും മരം വഴി പുരപ്പുറം കയറലുമൊക്കെ പതിവായിരുന്നു. ഇന്ന് ഭൌതികമായ ഏതുയരത്തെയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കീഴടക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

നിലത്തിരിരുന്നു മടുക്കുമ്പോള്‍ ഒരു മരത്തില്‍ കയറിയിരിക്കുക വളരെ രസകരമാണ്. അതെനിക്ക് എന്നും പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാക്കുന്നു. മരങ്ങളിലെ പുളിയുറുമ്പും പാമ്പുറുമ്പും ഒരിക്കലുമെനിക്ക് തടസ്സമായില്ല. പലപ്പോഴും മഴകള്‍ മരത്തിനു മീതെയിരുന്ന് നനഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്നും കളിയ്ക്കാനായി അകന്നു നില്‍ക്കുമ്പോള്‍ പലപ്പൊഴും മരങ്ങള്‍ക്ക് മീതെ ഉറക്കമൊഴിച്ചും പാതിമയക്കത്തിലും രാത്രിമുഴുവനും ഇരുന്നിട്ടുണ്ട്.

മഴയെ കാറ്റ് തോളത്തിരുത്തി ഒരു കുട്ടിയെ എന്നപോലെ ആട്ടി ഉലയ്ക്കുന്നതും എടുത്തെറിയുന്നതും അനാഥനായ കുട്ടിയെപ്പോലെ മഴ പതിഞ്ഞ താളത്തില്‍ പെയ്യുന്നതുമൊക്കെ എന്തനുഭവങ്ങളാണ്. അപ്പോള്‍ തോന്നാറുള്ള ഒന്ന് ശിരസ്സുമുതല്‍ പാദം വരെ മഴയ്ക്ക് ഞാനും ഒരരുവിയാണ് എന്ന്.

ജീവിതത്തിലെ ഒരു ഭാഗം മുള്ളുള്ളതും ഇല്ലാത്തതും ശാഖികളിലും ഒറ്റത്തടികളിലും വീതം വെച്ചുകയറി. പുളിമരത്തിന്‍റെ നൂല്‍ക്കമ്പിനെയും വിശ്വസിയ്ക്കാം, ഞാവലിന്‍റെ ആള്‍ത്തടിയുള്ള കൊമ്പിനെ വരെ വിശ്വസിക്കരുത്, തെങ്ങിന്‍റെ മൂന്നാം ഓലയിലേ പിടിയ്ക്കാവൂ, യൂക്കാലിപ്റ്റസ്സിന്‍റെയും കാറ്റാടിയുടെയും മരത്തോല്‍ സൂക്ഷിക്കണം, മുള്ളുമരങ്ങളില്‍ ക്ഷമയാണാവശ്യം തുടങ്ങി നൂറുകണക്കിന് പ്രായോഗിക നിരീക്ഷണങ്ങള്‍ താനേ രൂപപ്പെട്ടുവരും.

ഇലഞ്ഞി മരങ്ങളില്‍ ഞാന്‍ കുലുക്കുകയും വഴിയേ പോകുന്നവര്‍ പെറുക്കുകയും ചെയ്യുക ഒരു പതിവു ശീലമായിരുന്നു. കോളേജുകാരായിരുന്നു ആ പെറുക്കികള്‍. സംഘടനാ രംഗത്ത് തീവ്രമായി പ്രവര്‍ത്തിച്ചപ്പൊഴും എനിക്ക് ഇതു തന്നെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. കയറിക്കുലുക്കാന്‍ ചിലര്‍, പെറുക്കാന്‍ ചിലര്‍! പക്ഷേ ഒരിക്കലും പരാതി തോന്നിയിട്ടില്ല.
ഞങ്ങളുടെ പ്രദേശത്തെ ഏറ്റവുമുയര്‍ന്ന മരങ്ങള്‍ കാറ്റാടി മരങ്ങളാണ്...അതിനു മീതെക്കയറിയിരുന്നാല്‍ പ്രദേശം മിക്കവാറും തെളിഞ്ഞുകാണാം, മരം കാറ്റിലുലയുമ്പോള്‍ എങ്ങോട്ടോ പറന്നുപോകുന്നതായിത്തോന്നും, ഒരു മരത്തലപ്പു വഴി നായകന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് കയറിപ്പോയതിനോളം സുന്ദരമാണത്. ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കിനും ഇത്തരമൊരനുഭവത്തെ വെല്ലുവിളിയ്ക്കാനാകില്ല. പ്രകൃതിയുടെ ആനന്ദദായകത്തത്തെ വെല്ലുവിളിച്ചുകൊണ്ട് പ്രകൃതിയ്ക്കകത്ത് കൃത്രിമ പ്രകൃതിയുണ്ടാക്കുന്നതിന് അതിന്‍റേതായ പരിമിതികളുണ്ട്.

പൂമരത്തില്‍ കയറിയിരുന്നാല്‍ പൂക്കളില്‍ ഒരുവനായി മാറിയതായി പലപ്പൊഴും തോന്നിയിട്ടുണ്ട്. ഗുല്‍മോഹറിന്‍റെ ചുവപ്പും പാതിരയുടെ വെളുപ്പും വാകയുടെയും കൊന്നയുടെയും മഞ്ഞയും മന്ദാരത്തിന്‍റെ നീലകലര്‍ന്ന വയലറ്റും തേക്കിന്‍റെ മാറാലപ്പൂവും മനസ്സില്‍ ഇടകലര്‍ന്നു പരക്കുന്നു, വര്‍ത്തമാനത്തിലും ചിന്തയിലും ആ ലാന്‍റ്സ്കേപ്പ് ചിത്രങ്ങള്‍ ചില്ലിട്ടുവെച്ചിരിക്കുന്നു.
കുട്ടിക്കാലത്ത് ഓട്ടുമ്പുറത്ത് കയറിയിരിക്കുമ്പോള്‍ ഓട്ടുകമ്പനിയിലെ അണ്ണാച്ചി ഓടി വന്ന് ഇറങ്ങാന്‍ പറയുമായിരുന്നു. പട്ടികയും കഴുക്കോലും പാതിയായ ഓട്ടുമ്പുറത്ത് നടക്കാനുള്ള ശീലമാണ് എവിടെയും സഞ്ചരിക്കാമെന്നുള്ള വിശ്വാസത്തിന്‍റെ ആദ്യ തട്ടകം. ചേട്ടനുമായി വഴക്കു കൂടി ഞാന്‍ പുരപ്പുറത്തിരുന്ന് പലതവണ കരഞ്ഞിട്ടുണ്ട്...അതും മറ്റൊരു രീതി.

ഞാന്‍ വിചിത്രമായ വഴിയേ സഞ്ചരിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ മനസ്സിലാക്കിത്തുടങ്ങിയിരുന്നു. മരത്തില്‍ കയറിയിരുന്ന് പുളിയും ഞാവല്‍പ്പഴവും ഇലഞ്ഞിപ്പഴവും മാങ്ങയും കശുമാങ്ങയും കൊടുക്കാപ്പുളിയും സീതാരങ്ങയും ഒക്കെ തിന്നുന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. എന്‍റെ കാഴ്ചയുടെ ചുറ്റുവട്ടം കൂടുതല്‍ വലുതാവാന്‍ മരം കയറ്റം എന്നെ സഹായിച്ചു.

വിവിധ മരങ്ങള്‍ വഴി കോളേജിന്‍റെ മൂന്നാം നിലയുയരത്തില്‍ കയറി, സിമന്‍റുകുഴല്‍ വഴി ഏഴാം ക്ളാസുവരെ കയറിയിട്ടുണ്ട്. അതിനൊക്കെ ഒരു മറുസങ്കല്‍പം ഉള്ളിലുണ്ടായിരുന്നു. അന്നുമങ്ങനെ ചില സൂചനകളുണ്ടായിരുന്നു എന്നാണെന്‍റെ ഉറച്ച വിശ്വാസം. ഏതായാലും ഇന്നത് സ്പഷ്ടവും രൂഢമൂലവുമാണ്. മറുജീവിതത്തിന്‍റെ വഴികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് സ്വാഭാവികമാക്കുക എന്നതാണതിന്‍റെ വഴിയും പരിശ്രമവും.

ഉയരമുള്ള മരത്തിനു മീതെയിരുന്ന് ശ്മശാനത്തില്‍ സംസ്കാരവും ഏതൊക്കെയോ വഴികളും വഴക്കുകളും കളികളും ചടങ്ങുകളും ഞാന്‍ കണ്ടിട്ടുണ്ട്. കാറ്റാടിക്കു മീതെയിരുന്ന് പ്രാവ് പനയ്ക്കുമീതെ കുഞ്ഞുങ്ങളെ പോറ്റുന്നത് കണ്ടിട്ടുണ്ട്. ആ കുഞ്ഞുങ്ങളെ ഞാനും താലോലിച്ചിരുന്നു.

പനകയറ്റക്കാരും തെങ്ങുകയറ്റക്കാരുമൊക്കെ എന്നുമെന്‍റെ ആരാധനാപാത്രങ്ങളാണ്. കലാകാരനും കളിക്കാരും പനകയറ്റക്കാരും അവരുടെ ഉന്നതികള്‍ സാധിക്കുന്നത് മനസ്സുകൊണ്ടും അതിലൂന്നിയ കര്‍മ്മങ്ങള്‍കൊണ്ടുമാണ്.
ഒരു വിചിത്രജീവി എന്ന അത്ഭുതത്തോടെ എന്നെ നോക്കുന്നവരെ ഞാന്‍ ശ്രദ്ധിയ്ക്കാറില്ല. അവര്‍ക്കിതൊക്കെ മനസ്സിലാകുന്നൊരു ദിവസം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരു മരവും
കാടാകുന്നതുപോലെ
ഒരു പൂമരം
വസന്തവുമാകാം
പുഷ്പദലങ്ങള്‍ക്കിടയില്ലൂടെ
വക്രിച്ചും നേരിട്ടും നോക്കുമ്പോള്‍
ഉള്ളിലുറങ്ങുന്ന ആരോ
പൊടുന്നനെ ഉണരുന്നു.
അവനെ ഞാന്‍ എന്‍റെ
പൂര്‍വ്വികനെന്നു വിളിയ്ക്കുന്നു.

അനൂപ്.എം.ആര്‍

Read more...

വീടിനെച്ചുറ്റി ഓര്‍മ്മകളില്‍ മേയുമ്പോള്‍

ഞാനെന്നെ തിരഞ്ഞു കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഞാനാരായിരുന്നു? എങ്ങനെ ഞാനായി? ഈ നിമിഷങ്ങള്‍ കോര്‍ത്ത മണിക്കൂറുകളില്‍ എഴുതിപ്പെറുക്കി ഞാനെന്‍റെ കഥപറയാം.
ആദ്യം എന്‍റെ വീടിനെ ചുറ്റിപ്പറ്റി കുട്ടികാലത്തിന്‍റെ ഓര്‍മ്മകളാണ്. അന്ന് അംഗങ്ങള്‍ അച്ഛന്‍, അമ്മ, ചേട്ടന്‍, മുത്തച്ഛന്‍ എന്നിവരായിരുന്നു. പിന്നീടൊരിക്കല്‍ കഥകള്‍ പറഞ്ഞു മുഴുമിക്കാതെ മുത്തച്ഛന്‍ പിരിഞ്ഞുപോയി.
പഴയൊരു വലിയ ഒട്ടുപുര വീട്. ചിറ്റൂര് കോളേജിനൊരു എഴുതിത്തള്ളിയ കോട്ടേഴ്സുണ്ട്. അതായിരുന്നു ഞങ്ങളുടെ വീട്. വേനലില്‍ ഒരു സൂര്യ രശ്മിയേയും അറിയാതിരിക്കുകയും മഴക്കാലത്ത് ചോരാനോരിടവും ബാക്കിയില്ലാതിരിക്കുകയും മഞ്ഞുകാലത്ത് ചുറ്റുപാടും പുകമഞ്ഞു മൂടുകയും ചെയ്യുന്ന ഒരിടം. അകത്തേയ്ക്കും പുറത്തേയ്ക്കും ചരിഞ്ഞ, അടുത്തെങ്ങും കുമ്മായം പൂശാത്ത, എന്നാല്‍ പതിറ്റാണ്ടുകളുടെ കുമ്മായ അടുക്കുകളുള്ള ചുവരുകള്‍. കഴുക്കോലുകള്‍ ദ്രവിച്ചു വളഞ്ഞു പട്ടികയില്ലാത്ത മേല്ക്കൂര, ഇലകള്‍ അട്ടിയിട്ട ചിതലരിക്കുന്ന ഓട്ടുമ്പുറം. ആ വീട് സദാ മാറാല മൂടിയിരുന്നു. മുറികള്‍ വളരെ വലുത്, ഇലകളും പൊടിയും നിറഞ്ഞ തട്ടുമ്പുറം.
തീരെച്ചെറുതായിരുന്നപ്പോള്‍ കുഞ്ചിയമ്മയും ചാത്തന്‍ മാഷും രണ്ടു മക്കളും കിഴക്കേ മുറിയില്‍ താമസിച്ചിരുന്നതായോര്‍ക്കുന്നു. കിഴക്കും പടിഞ്ഞാറും ഓടുകളടുക്കിയ മതില്‍..വടക്ക്, വീടിന്‍റെ മുന്നിലായി കോളേജ് മതില്‍, പിറകില്‍ മതിലില്ല...നിറയെ പാമ്പുകള്‍, എലികള്‍..അങ്ങനെ സര്‍വ്വ സാമീപ്യത്തിന്‍റെ അന്തരീക്ഷം. അതിന്‍റെ മുറികളൊക്കെ വളരെ വലുതായിരുന്നു. കുട്ടിക്കാലത്ത് അവ തന്നെ മതിയായ മൈതാനങ്ങളായി തോന്നിച്ചിരുന്നു.
വലിയ വീട്ടില്‍ അമ്മയ്ക്കെപ്പോഴും പിടിപ്പതു പണിയുണ്ടാകും. അച്ഛന്‍ കാലത്തു തന്നെ കോളേജില്‍ പോകും. മുത്തച്ഛന്‍ എന്തെങ്കിലുമൊക്കെ ചെയ്യുകയാവും. മണ്ഠന്‍റെ അമ്മയോ, ഭിക്ഷക്കാരന്‍ നായാടിയോ ചെരുപ്പുകുത്തിയോ വന്നാലായി. തരം കിട്ടുമ്പോഴൊക്കെ അമ്മയാണ് ഞങ്ങള്‍ക്ക് കഥകള്‍ വായിച്ചു തന്നത്. റഷ്യന്‍ പുസ്തകങ്ങളും ലോകകഥാമാലികയും മദനന്‍റെ ചിത്രങ്ങളും പരിഷത്ത് പുസ്തകങ്ങളും..സഹോദരങ്ങളായി അനേകം കഥാപാത്രങ്ങളും..കഥയേതെന്നും അമ്മയേതെന്നും വേര്‍പെടുത്താനാകാത്ത കുട്ടിക്കാലം ഓര്‍ക്കാനേറെ രസമുള്ള ശീതീകരിയ്ക്കപ്പെട്ട ഒരറയാണ്.
കോളേജ് വിദ്യാര്‍ഥികളുടെ വിവിധ തലമുറകള്‍ വീട്ടില്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അതൊഴിച്ചാല്‍ വീട്ടില്‍ അധികമാരും വന്നില്ല, വര്‍ഷത്തിലൊരിക്കല്‍ ഓണത്തിനോപ്പം വരുന്ന അച്ചേമയും സന്തോഷ് മാമനും, മുത്തി വല്ലപ്പോഴും വരുമായിരുന്നു; അമ്മമ്മ. അടുത്തൊന്നും വീടുകളുണ്ടായിരുന്നില്ല, അതുകൊണ്ട് കളിക്കൂട്ടുകാരെന്നു പറയാന്‍ ആരുമുണ്ടായിരുന്നില്ല.
ഞാനൊരിക്കലും കളിക്കാതിരുന്നില്ല. കളികഴിഞ്ഞുള്ള സമയം കാലി മേയ്ക്കുന്നവരുടെ വാലായി ചുറ്റിത്തിരിഞ്ഞു. നാണിയമ്മയും ചെട്ടിച്ചിയാരും മുത്തപ്പനും സമപ്രായക്കാരായ ‘ഇടയരും’...അതിനെന്നെയാരും ശാസിച്ചില്ല. ഞാനാരാകണമെന്നു അഛനമ്മമാര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നുവെന്നു ചുരുക്കം. ശാസിക്കേണ്ടതിനൊക്കെ ശാസിച്ചിട്ടുണ്ട്. പഴകിപ്പിഞ്ഞിയ ഒരു ചിത്രമാകാതെ എനിക്ക് പുതുവഴിയുടെ വെളിച്ചം തന്നത് അവരാണ്; എന്‍റെ മാതാപിതാക്കള്‍. അവരും അതുകൊണ്ട് ജീവനുള്ള ചിത്രങ്ങളായി.
ഞാന്‍ സ്വയമേ സംസാരിച്ചു. വല്ലപ്പോഴും മാത്രം ആളുകളോട് സംസാരിച്ചു ; കാണുമ്പോഴോന്നും വാക്കുകള്‍ കിട്ടിയില്ല. എന്നിലേയ്ക്കരിച്ചു കയറുന്ന നാണം എന്നെയെപ്പോഴും അമ്മയുടെ സാരിത്തലപ്പില്‍ ഒളിപ്പിച്ചു നിര്‍ത്തി. അക്കാലത്ത് ഞാന്‍ തവളകള്‍, പല്ലികള്‍, എട്ടുകാലികള്‍, ഉറുമ്പുകള്‍, കുഴിയാനകള്‍ എന്നിവയോടോത്തൊക്കെ കളിക്കുകയായിരുന്നു. എന്‍റെ മുട്ടുകളെപ്പോഴും പൊടി പിടിച്ചിരുന്നു. നാനാതരം ഇഷ്ടികകള്‍ എന്‍റെ ബസ് സ്റ്റാന്‍റില്‍ ഇടം പിടിച്ചു. വീടിനു ചുറ്റും ഞാനവയ്ക്ക് ബസ്സുകളുടെ പേരിട്ടു തള്ളിക്കൊണ്ട് മുട്ടിലിഴഞ്ഞു...ചെറു മരങ്ങളില്‍ കയറി. കോളേജിന്‍റെ കാട്ടിലേയ്ക്കും നിമ്നോന്നതങ്ങളിലേയ്ക്കും വലിഞ്ഞു കയറി...ആളുകള്‍ തിങ്ങി നിറഞ്ഞു പോകുന്ന കോളേജ് റോഡിനു സമാന്തരമായി ഞാന്‍ കാട്ടിലൂടെ നടന്നു. വിവിധതരം പക്ഷികള്‍ ചിലച്ചു , കറുത്തതും ചാരനിറമാര്‍ന്നതുമായ മുയലുകള്‍ പകല്‍മാളങ്ങളിള്‍ ഓടിയൊളിച്ചു, രാത്രി ഓരിയിടുന്ന കുറുക്കന്‍ കൂട്ടങ്ങള്‍ ഒറ്റയ്ക്കും തറ്റയ്ക്കുമായി ഗുഹകളില്‍ ചടച്ചുറങ്ങി. എനിക്ക് സമാന്തരമായി അനുകൂലിച്ചും പ്രതികൂലിച്ചും കാലവും ശോകനാശിനിപ്പുഴയും ഒഴുകിക്കൊണ്ടിരുന്നു, അതില്‍ ശോകനാശിനിയെപ്പോഴും വടക്കൊട്ടായിരുന്നു.
ചെട്ടനൊഴികെ ആരും എന്നോടൊത്ത് കളിച്ചില്ല. വീടിന്‍റെ പടിഞ്ഞാറേ പുറത്തെ കാരമുള്ളുകളുടെ കൂര്‍മ്മതയെ കബളിപ്പിച്ചു ചേട്ടന്‍ പറിച്ചു തന്ന കാരപ്പഴത്തിനു കാലത്തിന്‍റെ സ്വാദായിരുന്നു. പുളിമരങ്ങള്‍, മാവുകള്‍, ഇലമുളച്ചികള്‍, കൊന്ന, കരിനൊച്ചി, തകര്‍ന്നുപോയ ഭാഗത്തിന്‍റെ അവശിഷ്ടങ്ങള്‍, നിധികിട്ടുമെന്ന ബാലമനസ്സിന്‍റെ വിളിക്കനുസരിച്ചു കുഴിച്ച കുഴികള്‍ ...കിട്ടിയ നാനാതരം കല്ലുകള്‍.
വീടിന്‍റെ പിറകിലായി വലിയ രണ്ടു ഇലഞ്ഞിമരങ്ങളുണ്ട്. വീടിരിയ്ക്കുന്ന കുന്നിന്‍റെ താഴ്വാരത്തിലാണത്. വീട്ടിനു പുറത്ത് കിഴക്ക് വശത്തായൊരു പോട്ടക്കിണറുണ്ട്. അതിന്റെ ചുവരുനിരയെ എട്ടുകാലിലക്ഷങ്ങള്‍ കല്ലെടുത്തെറിഞ്ഞാല്‍ ഇളകിയോടും. കറുത്ത നിറം മാറി ചുവരിനു ചെങ്കല്‍ നിറമാകും. ഈ എഴുത്ത് അതുപോലെതന്നെ ഓര്‍മ്മകളെ അനാവരണം ചെയ്യുന്നു.
ഒരിയ്ക്കല്‍ മല്‍ഗോവ മാവിന്‍റെ ഭൂമിയ്ക്ക് സമാന്തരമായ കൊമ്പത്തിരിക്കുമ്പോള്‍ അച്ഛനെന്നെ പിടിച്ചിറക്കി അമ്മയെ ഏല്പ്പിച്ചു; സ്കൂളിലാക്കാന്‍!
ഓടിച്ചു ചിലത് പറഞ്ഞു... വിശദമായി തുടര്‍ന്നുള്ള വരികളും പുറങ്ങളും വര്‍ത്തമാനം പറയട്ടെ.


അനൂപ്.എം.ആര്‍

Read more...

വായ്പാനിലാവ്

കടം മേടിച്ച
വെളിച്ചം കൊണ്ട് നീ
ചന്ദ്രിക ചമഞ്ഞല്ലോ
താരവാഗ്വിലാസങ്ങളില്‍
കവി വചനധാരകളില്‍
നിറഞ്ഞുകവിഞ്ഞല്ലോ


അനൂപ്.എം.ആര്‍

Read more...

കവിതയെക്കുറിച്ച്

കത്തുകള്‍
തേടിവരാത്ത
മേല്‍വിലാസമുള്ളൊരു
വീട്ടിലാണ്
ഇപ്പൊഴെന്‍റെ താമസം

ഓര്‍മ്മകള്‍കൊണ്ട്
പണിത വീട്ടില്‍
വാഗ്മൌനങ്ങളുടെ
സാക്ഷയിട്ടടച്ചതാണ്
എന്‍റെ പ്രവാസം

ഭൂതഭാവികള്‍ക്കിടയില്‍
നിശ്ചലമാക്കപ്പെട്ടൊരു
ചലച്ചിത്രമാണ് ഞാന്‍
പാട്ടിലെപ്പതിരുചേറാന്‍
പാടുന്നില്ല
തനിച്ചിരിക്കാന്‍
സ്വപ്നവാല്‍മീകവും വേണ്ട


അനൂപ്.എം.ആര്‍

Read more...

തലസ്ഥാനം

ഇന്ത്യയുടെ
വാലായ സ്ഥാനം
തലസ്ഥാനമായതാണ്
തിരുവനന്തപുരം

പഴയ
നാടുവാഴിയുടെ
കളഞ്ഞുപോയ
തുരുമ്പിച്ച വാളാണ്
ഇന്നതിന്‍റെ
വംശാവലിച്ചിഹ്നം.

അനൂപ്.എം.ആര്‍

Read more...

താരബന്ധങ്ങള്‍

എല്ലാ നക്ഷത്രങ്ങളും
ഉണരും മുമ്പേ
ഉറങ്ങാനുള്ളതൊക്കെ
ഉറങ്ങിത്തീര്‍ത്തു

അവസാന നക്ഷത്രവും
ഉറങ്ങും മുമ്പേ
താരബന്ധങ്ങള്‍
വരച്ചുതീര്‍ത്തു

ഞങ്ങളുടെ
രാത്രിവണ്ടി
അവസാനബിന്ദുവിലേയ്ക്ക്
ബലൂണിന്‍റെ
കുത്തിവിട്ട
വായുപോലെ
യാത്ര തുടര്‍ന്നു.

അനൂപ്.എം.ആര്‍

Read more...

സ്ഥായീരാഗം

ഒരു പ്രവാസിയുടെ
ജാഗരൂകതയോടെ
ഞാനെഴുതുന്നു

ഭൂപടത്തില്‍ തേമ്പിപ്പോയ
മഷിപ്പാടുപോലെ
എവിടെയൊക്കെയോ
സ്വന്തം അക്ഷാംശമറിയാതെ
ചേക്കേറിയ കൂട്ടുകാര്‍

പിടിച്ചുനിര്‍ത്താന്‍
തുനിഞ്ഞാല്‍
വിരലുകളെ അരിഞ്ഞുകൊണ്ട്
കുതറുന്ന സമയം
ഉള്ളില്‍ കിടന്നു
നെട്ടോട്ടമോടിയിട്ടും
അടയാളപ്പെടാതെ പോകുന്ന
നിരാലംബമായി വിതുമ്പുന്ന
വാക്കുകള്‍

പറയാന്‍ കഴിയാതെപോകുന്ന
ഒറ്റവാക്കുത്തരങ്ങള്‍
മുളകില്‍ കുളിച്ച്
വെളിച്ചെണ്ണയില്‍
വേവുന്ന ദിവസങ്ങള്‍

അന്വേഷണത്തിന്‍റെ
പടവുകളില്‍
ആലസ്യത്തിന്‍റെ
കുമിളകള്‍

നുരയുന്ന ക്ഷോഭത്തെ
അടക്കുമ്പോള്‍
തികട്ടിവരുന്ന
സ്ഥായീരാഗത്തിലെ ശോകം...

അനൂപ്.എം.ആര്‍

Read more...

നഗരത്തില്‍ നിന്നുള്ള ഡയറിക്കുറിപ്പുകള്‍

കളിയ്ക്കാന്‍ പൊതുവഴികള്‍
മാത്രമുള്ള കുട്ടികള്‍
കിടക്കാന്‍ പാതയോരം
മാത്രമുള്ള അഭയാര്‍ത്ഥികള്‍
അജ്ഞാത ബിനാമികള്‍
വാങ്ങിക്കൂട്ടിയ കുടുസ്സിടങ്ങള്‍
പണിയുമ്പൊഴേ വീഴുമോ എന്നു
ഭയപ്പെടുത്തുന്ന ബഹുനിലകള്‍
അഴുക്കുചാലിന്‍റെ ഓരങ്ങളില്‍
മാലിന്യ നിക്ഷേപം പോലെ
പെരുകുന്ന കുടിയേറ്റക്കാര്‍
എനിക്കു നഷ്ടപ്പെടുന്ന വീട്...
ഭൂമിയുടെ സ്വച്ഛത
ഞാനിതാ ഇവിടെ
ഒരുപിടി സിമന്‍റിന്‍റെ
ഉടമയായിരിക്കുന്നു
ഉരുക്കുപാത്രങ്ങളില്‍
തുരുമ്പിന്‍റെ പന്ത്രണ്ടുമണിപ്പൂക്കള്‍
വിരിയുന്നു
വരാതെപോയൊരു
മിസ്കോളിനെച്ചൊല്ലി
അയലത്തെ കാമുകന്‍
രാത്രിമുഴുവന്‍ ടെറസ്സിനുമുകളില്‍
തണുപ്പിനോടു മല്ലടിച്ചലയുന്നു
‘അവളെയാരോ വിളിയ്ക്കുന്നില്ലേ’
എന്ന സംശയം തഴച്ചപ്പോള്‍
കാമംകൊണ്ട്
തലോടിയ കൈകള്‍
പ്രിയപ്പെട്ടവളുടെ
മരണജാതകമെഴുതുന്നു

സമയത്തിനോടാത്ത വണ്ടികളും
കാല്‍നടകൊണ്ട്
മുറിയ്ക്കാനാകാത്ത റോഡുകളും
പുകയുടെ പ്രശംസ പിടിച്ചുപറ്റിയ
അന്തരീക്ഷത്തിലൂടെ നീങ്ങുന്നു
ചോദിച്ചിടത്തേയ്ക്കില്ലെന്ന്
പതിമൂന്നാമത്തെ ഓട്ടോക്കാരനും
കയ്യൊഴിയുന്നു
മോര്‍ച്ചറിയിലെ അജ്ഞാത ശവത്തിന്‍റെ
ഛായയും ഭാവവുമുള്ള
പ്ളാസ്റ്റിക് സുന്ദരി
രണ്ടിഞ്ചാണിമേല്‍
അത്താണിയില്ലാത്ത തിരക്കില്‍
മുന്താണിയില്ലാത്ത
നിരത്തുവക്കിലൂടെ
‘ക്യാറ്റായി’ വാക്ക് ചെയ്തു പോകുന്നു

പിസാഹട്ടുകള്‍ക്കും
ഫ്രീകോളുകള്‍ക്കും
അനുദിനം മാറിവരുന്ന പൊറുതിയ്ക്കും
ഇടയിലൂടെ
പുതിയ സോഫ്റ്റ്വെയറുകള്‍ അന്വേഷിച്ചു

മലയാളിയോട് മലയാളി
ആംഗലത്തില്‍
മൊഴിഞ്ഞതു കേട്ടപ്പോള്‍
മീനാക്ഷിപുരത്തൊരു കാലിച്ചന്തയില്‍
കാള മൂത്രമൊഴിച്ചത് ഓര്‍മ്മവന്നു

അഴയില്‍ നിന്ന്
കാറ്റുപറത്തിക്കൊണ്ടുപോയത്
എന്‍റെ കുപ്പായം മാത്രമല്ല
ഒരേയൊരു മേല്‍വിലാസമായിരുന്നു
ആര്‍ക്കറിയില്ല
എടുത്തണിയുന്നതാണ്
വ്യക്തിത്വമെന്ന്
അടഞ്ഞ കാതുകളും
അയവെട്ടുന്ന വായുമാണ്
ഞങ്ങളുടെ ചിഹ്നങ്ങളെന്ന്

ഈ രാത്രി കനക്കുമ്പോള്‍
ഭ്രാന്തിയും
അവരുടെ വെളുത്ത പട്ടിയും
എന്തുചെയ്യുന്നുണ്ടാവുമോ ആവോ? !

അനൂപ്.എം.ആര്‍

Read more...

നഷ്ടം

അച്ഛനെവിടെയീ
ഭൂപടത്തില്‍
എന്ന് തിരഞ്ഞു നടന്നു
അമ്മയെവിടെയീ
വീട്ടിലെന്നു
വിളിച്ചു നടന്നു

കുടത്തിനുള്ളില്‍
കുടുങ്ങിപ്പോയ
കടന്നലിനെപ്പോലെ
നഗരം
മുരണ്ടുകൊണ്ടേയിരുന്നു

എനിക്കു നഷ്ടപ്പെട്ട
സമാധാനത്തിന്‍റെ
ഭൂമിയാണച്ഛന്‍
എനിക്കു നഷ്ടമായ
വീടാണമ്മ.

അനൂപ്.എം.ആര്‍

Read more...

ഓര്‍മ്മ

ഓര്‍മ്മിയ്ക്കുകയെന്നാല്‍
അമ്പേല്‍ക്കുകയാണെന്നര്‍ത്ഥം
ഓര്‍മ്മിയ്ക്കാനിഷ്ടപ്പെടുന്നവന്‍
മുറിയാനുമിഷ്ടപ്പെടാതിരിക്കില്ല.

അനൂപ്.എം.ആര്‍

Read more...

പെന്‍സില്‍

തിന്ന പെന്‍സിലുകള്‍
അകച്ചുവരുകളില്‍
ഊടുപാടെഴുതിത്തുടങ്ങുന്നു
അപ്പോളെനിക്കൊരു
കഥപറയാറാകുന്നു
ഒരു കവിത
തെറ്റിച്ചാടിവരുന്നു
എപ്പോഴാണ്
പെന്‍സില്‍തീറ്റ
നിര്‍ത്തിയത്
സ്ളേറ്റെന്നാണുടഞ്ഞുപോയത്?

അനൂപ്.എം.ആര്‍

Read more...

ഒരുകാലത്ത്

മഴയുടെ ആകാശവും
സ്കൂളും
ഒരുമിച്ചുതുറന്ന
കാലമാണ്
ഉള്ളിലിപ്പൊഴും

മായ്ക്കിലകൊണ്ടൊന്നും
മായ്ക്കാനാവില്ല
ആ ദിവസങ്ങള്‍...
ഒരു കര്‍ക്കടകത്തില്‍
ചോരുന്ന കുടയുടെ
തണുത്ത കൈപ്പിടിയില്‍
കവിളമര്‍ത്തിക്കൊണ്ട്
നടന്ന ആ കാലത്തെ....

അനൂപ്.എം.ആര്‍

Read more...

വിസ

നിന്‍റെ കണ്ണില്‍
എന്‍റെ
പാസ്പോര്‍ട്ട് സൈസ്
ഫോട്ടോ

ഹൃദയത്തില്‍
എമിഗ്രേഷന്‍
ക്ളിയറന്‍സിന്‍റെ
മുദ്ര.

അനൂപ്.എം.ആര്‍

Read more...

സീരിയല്‍

കേരളത്തിലെ വീടുകള്‍
വൈകീട്ട് ഏഴുമണിമുതല്‍
ഒമ്പതര മണിവരെ ...
പണ്ടൊക്കെ ആളുകളെ
പിരിച്ചുവിടാനായിരുന്നു
കണ്ണീര്‍വാതകം
ഉപയോഗിച്ചിരുന്നത്
എന്നാലിന്നത്


പട്ടിത്തലയിലെ
ചെള്ളുപോലെ
വീടുകള്‍ക്കുള്ളില്‍
തറച്ചുനില്‍ക്കുന്നു.

ആളൊഴിഞ്ഞ
വഴികളിലൂടെ
ഒറ്റപ്പെട്ട കാലടികള്‍
പതിഞ്ഞിരിക്കുന്നു..
ഇതാ ഇപ്പോള്‍
കര്‍ക്കടക മഴ തോര്‍ന്നതേയുള്ളൂ

കരഞ്ഞുതളര്‍ന്നുപോയ
ആബാലവൃദ്ധം
ജനങ്ങളും
ഹോംവര്‍ക്ക് ....
അടുക്കളപ്പണി...
കൂലങ്കുഷ ചര്‍ച്ച...
എന്നിവയിലേയ്ക്കൊക്കെ
തിരിച്ചുപോകുന്നു

പ്രാര്‍ഥനകള്‍
കനക്കുന്നു
‘ദൈവമേ
നാളെ ഏഴുമണിവരെ
തള്ളിനീക്കാനുള്ള
ഊര്‍ജ്ജം തരേണമേ
അള്ളാഹുവേ
കൃഷ്ണനേ
കര്‍ത്താവേ’

ദൈവമേ
നമ്മുടെ ജനത്തിന്‍റെ
പ്രാര്‍ത്ഥന
കേള്‍ക്കേണമേ
ഈ കാത്തിരിപ്പുകളില്‍ നിന്നും
വിരഹത്തില്‍ നിന്നും
നീണ്ടുപോകുന്ന
പരസ്യങ്ങളുടെ
ഇടവേളകളില്‍ നിന്നും
ഇവരെ കരകയറ്റേണമേ
ഗ്ളോറിയ്ക്കും
മറ്റെല്ലാ ദുഷ്ടകഥാപാത്രങ്ങള്‍ക്കും
നല്ല ബുദ്ധി
തോന്നിയ്ക്കേണമേ.

അനൂപ്.എം.ആര്‍

Read more...

ഓര്‍മ്മയില്ലായ്മയുടെ നാണമില്ലായ്കയില്‍

ഓര്‍മ്മകളുടെ
ശവക്കല്ലറകളില്‍
അശാന്തമായി
ഉറങ്ങുകയാണ്
ഓരോ ദിവസവും

ഉണര്‍ന്നിരിക്കാന്‍
ഓര്‍മ്മയില്ലായ്മ വേണം
പൊട്ടിച്ചിരിക്കാനുള്ള
നാണമില്ലായ്മയിലൊരു തുള്ളി
അകത്താക്കിയപ്പോള്‍ തന്നെ
എന്തൊരു ലഹരിയാണ്

ഉണര്‍ന്നിരിക്കാന്‍
ഓര്‍മ്മയില്ലായ്മ വേണം
ഉറങ്ങാന്‍
നാണമില്ലായ്മ വേണം


അനൂപ്.എം.ആര്‍

Read more...

താമസം

ഓര്‍മ്മകളില്‍ നനഞ്ഞൊലിച്ചുകൊണ്ട്
ഞാന്‍ വീണ്ടുമെഴുതുന്നു
നിത്യസംവേദനങ്ങളുടെ വിരസതയില്‍
മനസ്സുപിടഞ്ഞ് നിലവിളികളിലേക്ക്
ഞാന്‍ ഊളിയിട്ടുണരുന്നു

ഇവിടെത്തങ്ങിനില്‍ക്കുന്ന നിശ്ശബ്ദതയില്‍
അസത്യമുണ്ട്
ഇവിടം ശൂന്യമല്ല
കഴിഞ്ഞുപോയവന്‍റെ കണ്ണീര്
ഞാനറിയുന്നു

നടന്നാല്‍ തീരാത്ത വഴിയുടെ ഓരത്ത്
ഞാനെന്‍റെ കുടില്‍ നാട്ടുന്നു
വരുന്നെങ്കില്‍ വരൂ
നിങ്ങള്‍ക്കുമറിയണ്ടേ
കഞ്ഞികുടിക്കാനില്ലാത്തവന്‍റെ
കണ്ണേറിലെ വിശപ്പിന്‍റെ പയറും ചമ്മന്തിയും

അനൂപ്.എം.ആര്‍

Read more...

കൈപ്പട

ഞാനിങ്ങനെ
വേഗത്തിലെഴുതുമ്പോള്‍
അക്ഷരങ്ങളുടെ
വടിവില്ലായ്മയില്‍
അച്ഛന്‍ തെളിയുന്നത്
ഞാന്‍ അറിയുന്നുണ്ട്
അച്ഛനും അച്ഛനെക്കുറിച്ചുള്ള
എന്‍റെ അറിവില്ലായ്മയും കൂട്ടി
അച്ഛനെഴുതാത്തൊരു
കവിത പൂര്‍ത്തിയാക്കുകയാണ് ഞാന്‍

Read more...

ചെകിടന്‍മാര്‍

ഞാന്‍ ചോദിച്ചു
‘അര്‍ജന്‍റീനയില്‍
എങ്ങനെ പോകുന്നു?’
അവന്‍ പറഞ്ഞു
‘നിങ്ങള്‍ പറഞ്ഞതുപോലെ
ചൈനയിലെ വന്‍മതില്‍
എത്ര നീണ്ടതാണ്!’
ഞാന്‍ ചോദിച്ചു
‘നിനക്കെങ്ങനെയുണ്ട്?’
അവന്‍ പറഞ്ഞു
‘ശരിക്കും മറഡോണ
ഭയങ്കര കളിക്കാരന്‍ തന്നെ’
ഞാനപ്പോള്‍ പറഞ്ഞു
‘~@#$ $%^&
*(+= %%%%%
?!/?/_-
~`#%^_’
അവനപ്പോള്‍
പറയുകയുണ്ടായി
‘ഓ നിനക്ക് കൊടുങ്ങല്ലൂരിലൊരു
വീടുള്ള കാര്യം
ഞാന്‍ മറന്നേപോയി’

* ഗുണപാഠം: കിട്ടേണ്ടത് കിട്ടിയാല്‍ തോന്നണ്ടത് തോന്നുന്നു

Read more...

മാലാഖമാര്‍ തെണ്ടാനിറങ്ങിയ നേരത്ത്

എത്ര തുന്നിച്ചേര്‍ത്താലും
ഒരു കുപ്പായവും
പുതിയതാവില്ല മരണത്തിന്‍റെ
മണമുള്ള ഇടനാഴികളില്‍
ആരും പ്രണയപുഷ്പങ്ങള്‍
കൈമാറുന്നില്ല

മാലഖമാര്‍
തെണ്ടാനിറങ്ങിയ നേരത്ത്
നിറതോക്കുകളുമായി
ആരാണ്
സ്വര്‍ഗ്ഗത്തിലേക്ക്
കടന്നുകയറിയത്

Read more...

‘മറവിയാണ് സത്യം’

തീവണ്ടിയില്‍
പാട്ടുപാടുന്ന കുരുടന്
വാക്കിന്‍റെ തീപ്പെട്ടിക്കാല്‍വെളിച്ചം
വീണുകിട്ടി
(വാക്കുവെളിച്ചത്തിന്‍റെ തീപ്പെട്ടിക്കാല്‍ കളഞ്ഞുകിട്ടി എന്നുമാകാം)
“ഒന്നുമോര്‍ക്കാതിരിക്കുക
ഓര്‍മ്മ മരണമാണ് മറവി ജീവിതവും”
അയാള്‍ പാടിക്കൊണ്ടേയിരുന്നു
വരിയെണ്ണത്തിന്‍റെ ശുഷ്കത
അറിവില്‍ കാണില്ല
അയാള്‍ക്ക് പാടാനുണ്ടായിരുന്നത്
ദുഃഖങ്ങളെയുരുക്കാനുള്ള
കുറുക്കുവഴിയെക്കുറിച്ചാണ്
ഓരോ ജീവിതവും
കയറിയ
ഒരു സ്റ്റേഷനും
ഇറങ്ങാനുള്ള
മറ്റൊരു സ്റ്റേഷനുമിടയില്‍
ഓടിക്കൊണ്ടിരിക്കുകയാണ്

Read more...

രവിയേട്ടന്

ആരുമറിയാതെ
ശബ്ദമുണ്ടാക്കാതെ
ഇരിക്കുന്നവരെ
ആരുമറിയുന്നില്ല

എല്ലാവരും
വിവസ്ത്രരാണ് എല്ലാമൊരു
നാട്യവുമാണ്

പതിനായിരങ്ങള്‍
ടാഗ് ചെയ്ത
വസ്ത്രങ്ങള്‍ക്കുള്ളില്‍
ചിലര്‍
ഒളിവുതാമസത്തിലാണ്

നോക്കൂ നമ്മുടെ
വര്‍ത്തമാനങ്ങളൊക്കെ
എഴുതപ്പെടുന്നത് എറേസബിള്‍ ഫോര്‍മാറ്റിലാണ്

ഒരു ക്ലിക്കില്‍
മാഞ്ഞുപോകും
ഒരു ജീവിതത്തിന്‍റെ സത്യം

നമുക്കുവേണ്ടി
മറ്റാരോ
ഓര്‍ത്തുവെക്കുന്നു
നമ്മുടെ വര്‍ത്തമാനങ്ങള്‍

Read more...

ഇത്തിരിനേരം

നിന്‍റെ നനുത്ത കൈത്തലം
നെറ്റിയില്‍ വീണെല്ലാ
പകലുകളിലേക്കും
കണ്‍തുറന്നിരുന്നെങ്കില്‍!
ഞാനുറങ്ങട്ടെ
മറന്നതും
മറക്കാത്തതുമായ വഴികളില്‍
ചികഞ്ഞുമലഞ്ഞും
എന്നിലെ കവി
ഉണരുന്നു
അവന്‍ തന്‍റെ
എഴുത്തുപേനയുടെ
മൂര്‍ച്ചകൂട്ടുന്നു
അവനിലെ വാക്ക്
വേതാളത്തെപ്പോലെ
തിരക്കുകൂട്ടുന്നു
അവന്
സംഗീതത്തിന്‍റെ
പട്ടും വളയും
കിട്ടുന്നു
വള്ളികെട്ടിയ
ഊന്നുവടി
വലിച്ചെറിഞ്ഞവനിരു
കാലിലോടുന്നു
സ്വപ്നത്തിലവന്
കൂട്ടുകിട്ടുന്നു
അവന്‍റെ കവിതകളൊക്കെ
കയറ്റത്തിലേക്ക് മാത്രമൊഴുകുന്നു
ഇനി ഇത്തിരി നേരമുറങ്ങട്ടെ
ഒത്തിരിനേരം
സ്വപ്നം കാണട്ടെ

Read more...

നെറ്റ്വര്‍ക്ക്

ബന്ധങ്ങള്‍
പലപ്പോഴും
മൊബൈല്‍ നെറ്റ്വര്‍ക്ക്
പോലെയാണ്

ആദ്യം കിട്ടും....
പിന്നെ തിരക്കിലാകും....
പരിധിയ്ക്കു പുറത്ത്.....
നമ്പര്‍ നിലവിലില്ല...
ആരുമിങ്ങനെ
നിലവിലില്ലാതെ വരും
മൂന്നു കൊല്ലത്തിന്‍റെ
ആജീവനാന്ത വാലിഡിറ്റിയൊക്കെ
അതിവേഗം അവസാനിക്കും

Read more...

ദുഃഖശനിയാഴ്ച

ഇന്നു നീയാ പരിശുദ്ധനുവേണ്ടി കരയുക എന്തെന്നാലിന്ന്
ദുഃഖവെള്ളിയാകുന്നു

നീ നാളെയും
കരയുമെന്നാരോ
പ്രവചിക്കുന്നു
എന്തുകൊണ്ടെന്നാല്‍
അവര്‍
നിന്‍റെ കുഞ്ഞാടിനെ
കൊല്ലാന്‍ പോകുന്നു

നിനക്ക്
പാപബോധം വേണ്ടാ
എന്തുകൊണ്ടെന്നാല്‍
നിന്‍റെ പങ്ക് മാംസം
നിന്നെത്തേടിവരും
കൊന്ന പാപം
തിന്നാല്‍ തീരുകയും ചെയ്യും

അനൂപ്.എം.ആര്‍

Read more...

May 9, 2009

ഒരുമ: ഓര്‍മ്മകളിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌

പലകാലങ്ങളില്‍ ചിറ്റൂര്‍ കോളേജില്‍ പഠിച്ച ഒരുപാടുപേര്‍.. അവര്‍ വീണ്ടും അവിടെയെത്തുന്നതും ഓരോ വര്‍ഷവും ഒരു പ്രത്യേക ദിവസത്തില്‍ ഒത്തുചേരുന്നതും ഓര്‍മ്മകളും സൗഹൃദവും പുതുക്കുന്നതും എന്നും അസ്വസ്ഥമധുരമായ ഒരു സ്വപ്‌നമായിരുന്നു. അങ്ങനെയുള്ള സ്വപ്‌നങ്ങളുടെ നിറവായാണ്‌ ഒരുമ പിറക്കുന്നത്‌. 2007 ഏപ്രിലില്‍ ഒരുമയുടെ ആദ്യ സംഗമം ചിറ്റൂര്‍ കോളേജില്‍ നടന്നു. 60 ഓളം പേരാണ്‌ പങ്കെടുത്തത്‌. തിരിച്ചിറങ്ങുമ്പോള്‍ അടുത്തവര്‍ഷം വീണ്ടും കാണണമെന്ന്‌ എല്ലാവരും പറഞ്ഞുവെച്ചിരുന്നു.


അങ്ങനെ 2008 ഏപ്രില്‍ 13ന്‌ വീണ്ടും ഒന്നിക്കാമെന്ന്‌ തീരുമാനമെടുത്തു. തലേദിവസം വൈകിട്ട്‌ പോലും നാളെ ഒരുമ സംഗമം നടക്കുമെന്ന്‌ പറയാന്‍ കഴിയാത്ത അവസ്ഥ. ആരു പരിപാടി നടത്തും. എല്ലാവരും ജോലിത്തിരിക്കില്‍, അല്ലെങ്കില്‍ കുടുംബപ്രശ്‌നങ്ങള്‍. പങ്കെടുക്കുമെന്നറിയിച്ച്‌ നിരവധി പേര്‍ വിളിക്കുന്നുണ്ട്‌. തലേന്ന്‌ സിജിന്‍റെ ഒപ്പം ചിറ്റൂരിലേക്ക്‌ യാത്ര തിരിച്ചു. വഴിക്ക്‌ അരുണ്‍ കുമാര്‍ എം എയുടെ വീട്ടില്‍ നാളെ എന്തു നടത്തണമെന്ന ചെറിയ വര്‍ത്തമാനം.


വിജനമായ കോളേജില്‍ ഞങ്ങള്‍ രണ്ടു പേര്‍. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സി ശിവനും വന്നെത്തി. മൂന്നുപേര്‍ കൂടുതല്‍ പേരെ കാത്തിരുന്നു. കാത്തിരുന്നുകാത്തിരുന്നു നേരമിരുട്ടി. ഇനിയെന്ത്‌? നാളെ എന്തുനടത്തും. ആശങ്കകള്‍ ആവേശത്തിനു വഴിമാറി. കൈയ്യിലുണ്ടായിരുന്ന കീറക്കടലാസില്‍ കണക്കൂകൂട്ടിനോക്കി. അരിച്ചരിച്ച്‌ 70 പേരുടെ കണക്കുണ്ടാക്കി. പാഴാക്കാന്‍ സമയമില്ലാത്തതുകൊണ്ട്‌ ഉടന്‍ തന്നെ അണീക്കോട്‌ ഗ്രേസ്‌ ഹോട്ടലില്‍ എഴുപത്‌ ചിക്കന്‍ബിരിയാണിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. സിജിന്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ അഡ്വാന്‍സ്‌ കൊടുത്തു.


തലേന്ന്‌ ആരും വരാതിരുന്ന നിരാശയില്‍ പാലക്കാട്ടേക്കു പോയിക്കൊണ്ടിരിക്കുമ്പോള്‍ താജുവിന്‍റെ ഫോണ്‍. `ഞങ്ങള്‍ ചിറ്റൂരെത്തി’. വലിയ ആശ്വാസം തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ പ്രദീപും വിളിച്ചു. കോഴിക്കോടു നിന്ന്‌ മാതൃഭൂമിയുടെ പരീക്ഷയും കഴിഞ്ഞ്‌ തിരിച്ചെത്തിയിരിക്കുന്നു.


ഏപ്രില്‍ 13, ഞായറാഴ്‌ച രാവിലെ ഒമ്പത്‌ മണിക്ക്‌ ഭാര്യയോടൊപ്പം ചിറ്റൂര്‍ കോളേജിലേക്കെത്തി. വിജനമായ വഴിയിലൂടെ നടന്നു വരുമ്പോള്‍ കോളേജിനകത്തു നിന്നും ശിവന്‍റെ ഫോണ്‍. മൂന്നു പേര്‍ ഉണ്ടാവുമെന്ന്‌ ഉറപ്പായല്ലോ. പക്ഷെ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഓരോരുത്തരായി കാറിലും ബൈക്കുകളിലുമായി എത്തിക്കൊണ്ടിരുന്നു. പയ്യെപ്പയ്യെ 2000ത്തിനു ശേഷമുള്ള തിരക്കുള്ള ഒരു ക്യാമ്പസ്‌ ദിനം ചിറ്റൂര്‍ കോളേജില്‍ പുനസൃഷ്‌ടിക്കപ്പെടുകയായിരുന്നു. ഏതോ പരിപാടിക്ക്‌ സദസ്സിനെ നിറയ്‌ക്കാനുള്ള ആവേശത്തോടെയാണ്‌ എല്ലാവരെയും ഫിസിക്‌സ്‌ ഗ്യാലറിയിലേക്ക്‌ ക്ഷണിച്ചത്‌. പെട്ടന്ന്‌ കാലം കുറേ പിറകോട്ടു പോയതുപോലെ.


വരാന്തയിലൂടെ തിരക്ക്‌ പിടിച്ച്‌ ഓടുന്ന മഹേഷും ഷിജിയും സതീഷും ശിവനും. പുറത്ത്‌ വാകച്ചോട്ടില്‍ ദിലീപും സന്ദീപും അരുണ്‍ പ്രഭയും മറ്റും കൂട്ടം ചേര്‍ന്നു നില്‍ക്കുന്നു. വരാന്തയിലൂടെ സംഘമായി നിഷയും ശ്രീപ്രിയയും മറ്റും നടന്നു നീങ്ങുന്നു. കൊമേഴ്‌സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്‌ സിജിന്‍റെയും ഷെയ്‌ക്കിന്‍റെയും അരുണിന്‍റെയും നേതൃത്വത്തില്‍ ഒരു പട കടന്നുവരുന്നു.


വഴിയില്‍ ഏതോ ഒരു തൂണില്‍ ചാരി ശിശോഭും ഗിരിജയും കത്തിവെച്ചു നില്‍ക്കുന്നു. മല്ലന്‍ചള്ള രമേഷ്‌ പോര്‍ട്ടിക്കോയില്‍. സജീവും കൂട്ടുകാരും ഒരു മരത്തണലില്‍ സൗഹൃദം പങ്കുവെക്കുന്നു. എല്ലാവര്‍ക്കിടയിലേക്കും രജിസ്‌ട്രേഷന്‍ പുസ്‌തകവുമായി ശ്രീധരന്‍ ഓടിനടക്കുന്നു. താജുവും സംഘവും ഇടനാഴികളിലൂടെ ബഹളം കൂട്ടി നടക്കുന്നു.


നിഷാദും റോബര്‍ട്ടും കിഷോറും ബൈക്കുമായി പലകുറി ശശിയേട്ടന്‍റെ കടയില്‍ പോയി തിരിച്ചെത്തുന്നു. ജി ബിനോയിയും അനൂപ്‌ ജെയിനും പ്രേമകൃഷ്‌ണനും കോളേജിന്‍റെ മുന്‍വശത്ത്‌.. എല്ലാവരെയും നോക്കി കൈവീശി കടന്നുപോകുന്ന നിതിന്‍ കണിച്ചേരി. ഷൈന്‍ ശങ്കര്‍ദാസും, എ കെ പ്രമോദുമെല്ലാം സീനിയര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായി എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു. എല്ലാവരും സമയം അഞ്ചാറു വര്‍ഷം മുന്നോട്ടു തിരിച്ചുവെച്ചോ എന്നു സംശയിച്ചുപോകുന്ന അവസ്ഥ.


ഫിസിക്‌സ്‌ ഗ്യാലറിയില്‍ നൂറിലേറെപ്പേര്‍. മുന്‍നിശ്ചയിച്ച അജണ്ടയില്ലാതെ പ്രിന്‍സിപ്പല്‍ വേണുഗോപാലന്‍ സാര്‍ ഇത്രയധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഒന്നിച്ചുകണ്ട്‌ അല്‍പം ആവേശഭരിതനായി പോയി. പ്രതിഭ പാട്ടുപാടിയപ്പോള്‍ പഴയ ഏതോ തെരഞ്ഞെടുപ്പ്‌ ക്യാമ്പൈന്‍ എല്ലാവരുടേയും ഓര്‍മ്മയില്‍ വന്നിരിക്കണം. റിച്ചാര്‍ഡ്‌ സ്‌കറിയയുടെ നാനൂറുമീറ്റര്‍ ഓട്ടമാണ്‌ അടുത്ത ഇനമെന്ന പഴയ തമാശ ആരോ ഓര്‍ത്തെടുക്കുന്നു.


ബിരിയാണിയുമായി ശിവനും ബിനോയ്‌ ജിയും അനൂപ്‌ ജെയിനും റോബര്‍ട്ടും എത്തുമ്പോഴേക്കും എല്ലാവരും വിശന്നു തളര്‍ന്നു കഴിഞ്ഞു. സിജിന്‍റെ നേതൃത്വത്തില്‍ വിളമ്പല്‍ മേള. ഉച്ചക്ക്‌ ചിക്കന്‍ ബിരിയാണിയും കഴിഞ്ഞ്‌ എല്ലാവരും യാത്രക്കൊരുങ്ങുന്നു. പിന്നെയും കുറേനേരം കൂട്ടുകാരെ കണ്ടും മിണ്ടിയും പറഞ്ഞും. വാകച്ചോട്ടിലെ തണുപ്പേറ്റും ഇടവഴികളെയും ഇടനാഴികളെയും ഹൃദയം കൊണ്ട്‌ തൊട്ടും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു സംഗമം നടക്കുമോ എന്ന്‌ ആര്‍ക്കും അറിയില്ല. ജീവിതപ്പാച്ചിലില്‍ ആര്‍ക്കാണ്‌ ഇതിനൊക്കെ മുന്‍കൈയ്യെടുക്കാനാവുക. എങ്കിലും വെറുതെ ആശിക്കുന്നു. അടുത്തവര്‍ഷം വീണ്ടും കാണാം.

Read more...

May 6, 2009

REMINISCENCE

P R Rajeshwari

When i took pen to write this memoir…my heart was filled to the brim with feelings which are expressive beyond words. “Unfolding the casket of memories.. Your picture comes to my mind.. Through the words from the Bottom of my heart… I Prostrate before you…” Here i begin.. It was in the year 1997 i got admission for my Mcom in GCC.

I got down from the bus and like a toddler ,crossed the road and entered the college campus.Though i was fascinated by the greenary all over..i looked around the campus with some apprehensions…with respect to students as well as teachers.Regular classes began…and sooner i threw all my apprehensions.

The year 1997 was so significant in the history of college…it was in that year the college celebrated its Golden Jubilee.The celebrations lasted a month and the whole campus was in a festive mood.There were lot of cultural activities,competitons,exhibitions…

Under the guidance of Prof P.Venugopal i got an opportunity to lead the commerce department in the exhibition,and our department stall was adjudjed the best and we won a trophy for the same. Participating in that exhibition was a nice experience for me.

1998 the most memorable year of my college life ..the year in which i was elected to the college union as the Vice chairperson.Immediately after filing the nominations..we started the campaigning.

The election campaigning-the most relishing part of college elections which i can never forget.Our mass campaign that started from the college gate with 2 songs…..where manu,shijina,rinju..took a lead role for singing ..the songs Padunne puthupattinnithu paadunne nammal”..a nostalgic one!and another song EE neelavanangalil”..

These two songs still echoes in my heart!!!The ganamela that was conducted prior to the elections..magical voice of sainoj and the crowd puller singer shyju added spice to our campaigns. Awesome and mind blowing speeches of the trio(Aneesh,Arun Kumar and Shine Sankar Das)nothing can beat those spectacular speeches that captured the minds of hundreds of students of college.

During the campaigns..the classrooms resound with the speeches of the Trio. On the day of meet the candidates..i was shivering..as i had no prior experience of addressing a mass.My voice was trembling and somehow with the help of my zealous comrades, i was able to finish my task of addressing the students.

The union members worked towarsds a common goal-with a creative approach. Arts festival was organised and celebrated in an elaborate manner.The celebrations lasted for 4 days,and it was the first time that arts festival was given so much importance.

An association called Mathrukam(vanitha samskarika sanghadana)was formed,with the objective of motivating the female students ,to take part in the college activities.Still i remember ..we campaigned each and every corner of the campus to ensure the presence of female students for the inaugral session of mathrukam.

We all were excited and surprised when we saw the college auditorium was jam packed with the active presence of girls-girls only!!!all the guys were standing outside the auditorium. Apart from these a 3 day film festival,quiz,debates and many other seminars were organised by our union. Another remarkable achievement was that our college secured third place in the inter zone competitions held at Kalppetta.

I got an opportunity to take part in that inter zone festival and that too was a memorable one for me. The college Union stood above the expectation ofthe students in all sphere of activities and it was one of the Best Union the college ever had.,and the staff and many other senior members vouched the same.Even today i feel proud to say that i was a part of the most creative union.

Today when i look back into those days..i don’t have any regrets.The only regret in the corner of my mind is that i could have contributed in a much better way for my dear GCC.Even though i have missed many academic sessions..my teachers and friends helped me a lot in compensating the lost sessions.

Life in GCC gave me many things..it widened my friends circle,my contacts and above all it taught many things and shaped my thoughts and attitudes.As i put a dot to this memoir the Pictures and thoughts of my loving friends,teachers ,campus comes to my mind..the thoughts that can never be erased from my memory. –

Read more...

May 4, 2009

തല്ലുകിട്ടാതെ രക്ഷപ്പെട്ട പൈങ്കിളിക്കഥ

ഷിജി മാത്തൂര്‍

14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതത്തിന്‌ ശേഷം ആദ്യമായി ഒരു കോളേജ്‌ ക്യാമ്പസില്‍ പ്രവേശിക്കുമ്പോള്‍ സാധാരണ എല്ലാവരും നടത്താറുള്ള ഒരു തയാറെടുപ്പും ഞാന്‍ നടത്തിയിരുന്നില്ല. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ സജീവമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്നതുകൊണ്ട്‌ കോളേജില്‍ വരുമ്പോള്‍തന്നെ തികഞ്ഞ ഒരു എസ്‌ എഫ്‌ ഐ നേതാവിന്റെ ശൈലിയില്‍ ആണ്‌ ഞാന്‍ കോളേജില്‍ പ്രവേശിച്ചത്‌. ഒറ്റ ഖദര്‍മുണ്ടും നീട്ടിവളര്‍ത്തിയ താടിയും വള്ളിച്ചെരിപ്പുമിട്ടു ഞാന്‍ ക്യാമ്പസില്‍ കാല്‍കുത്തിയ എന്നെ സ്വാഭാവികമായും കോളേജിലെ സീനിയര്‍ രാഷ്ട്രീയ പ്രമാണിമാര്‍ ശ്രദ്ധിച്ചു.

പല എസ്‌ എഫ്‌ ഐ നേതാക്കന്‍മാരും എന്നെ ബഹുമാനത്തോടെയാണ്‌ സ്വീകരിച്ചത്‌. പക്ഷെ അവരില്‍ ഒരു നല്ല സുഹൃത്തിനെ ഉണ്ടാക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം. എസ്‌ എഫ്‌ ഐക്കാരില്‍ ഞാനുമായി അടുത്ത്‌ ഇടപഴകിയത്‌ തനേഷ്‌ തമ്പി മാത്രമായിരുന്നു. പിന്നെ എനിക്ക്‌ ഉണ്ടായിട്ടുള്ള സുഹൃത്തുക്കളെല്ലാം എന്റെ ക്ലാസില്‍ നിന്നായിരുന്നു. അതില്‍ പ്രധാനി രമേഷ്‌ ആയിരുന്നു. (രമേഷ്‌ ഇപ്പോള്‍ ആര്‍മിയില്‍ ആണ്‌)

സത്യത്തില്‍ രാഷ്ട്രീയം തലക്ക്‌ പിടിച്ചത്‌ മാത്രമായിരുന്നില്ല എന്റെ വേഷവിധാനത്തിന്റെ കാരണം. പ്ലസ്‌ടു വരെ യൂണിഫോം ധരിച്ചു നടന്ന ആര്‍ക്കും നല്ല കളര്‍ഫുള്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ കൊതി തോന്നും. പക്ഷെ വീട്ടില്‍ അപ്പോള്‍ നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ട്‌ മറച്ചുവെക്കാന്‍ ഒരു ബുദ്ധിജീവി ജാഡ കാണിക്കേണ്ടത്‌ എനിക്കന്നു അത്യാവശ്യം ആയിരുന്നു.

പക്ഷെ എന്റെ രൂപവും വേഷവും സഹപാഠികളില്‍ എന്നെക്കുറിച്ച്‌ ഉണ്ടാക്കിയിട്ടുള്ള ഇമേജ്‌ ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ ആണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞില്ല.

പക്ഷെ എന്റെ ഈ ‘കത്തിക്കല്‍’ അധിക കാലം നീണ്ടുനിന്നില്ല. കോളേജ്‌ യൂണിയന്‍ ഓഫീസിലും കോളേജ്‌ സംഘടനക്കകത്തും ഞാന്‍ അര്‍ഹിക്കുന്ന തരത്തില്‍ ഒരു അംഗീകാരം എനിക്കു കിട്ടുന്നില്ല എന്ന ഒരു ഈഗോ എന്റെ തലക്ക്‌ പിടിച്ചതും, മറുവശത്ത്‌ അടുത്തുടപഴകാന്‍ കൊതിയോടെ കാത്തുനില്‍ക്കുന്ന പെണ്‍കുട്ടികളും (അവര്‍ ഞാനുമായി അടുത്തിടപഴകാന്‍ കൊതിച്ചിരുന്നവെന്നത്‌ തികച്ചും എന്റെ സങ്കല്‍പം മാത്രമായി നിങ്ങള്‍ കരുതിയേക്കാം. അതു നിങ്ങളുടെ വിശ്വാസം, ഇത്‌ എന്റെ വിശ്വാസം) എന്റെ മനസിലും മാറ്റങ്ങള്‍ സംഭവിച്ചത്‌ സ്വാഭാവികം. മാറ്റം പ്രകൃതി നിയമം ആണല്ലോ.

പ്ലസ്‌ടു വരെ മുരടനെ പോലെ അഭിനയിച്ച ഞാന്‍ പെട്ടന്നായിരുന്നു ഒരു പൈങ്കിളിയായി മാറിയത്‌. എന്റെ ക്ലാസിലെ സുഹൃത്തുക്കളും പിന്നെ കുറേ പെണ്‍കുട്ടികളുമായുള്ള അടുത്ത സൗഹൃദം എന്നെ പൂര്‍ണമായും മറ്റൊരാളാക്കി മാറ്റി. ഒരു സുപ്രഭാതത്തില്‍ എ‌ല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഞാന്‍ കോളേജില്‍ വന്നത്‌.

എന്റെ ‘ജാഡ താടി’ ഞാനുപേക്ഷിച്ചു. മാത്രമല്ല, വീട്ടില്‍ മുഴുവന്‍ പരതി പണ്ടെപ്പോഴോ വാങ്ങിവെച്ചിരുന്ന ഒരു ബാഗി ജീന്‍സും ഒരു വെളുത്ത ക്യാമ്പസ്‌ ഷൂസും അണിഞ്ഞു ”സുന്ദരനായി” ഞാന്‍ വന്നു. എന്റെ വേഷത്തോടൊപ്പം ഞാനും മാറി. ഇമ്മിണി ബല്യ ഒരു ”ഒലിപ്പീര്‌” ആയി മാറി.

പക്ഷെ കോളേജിലെ എസ്‌ എഫ്‌ ഐ നേതാക്കന്‍മാര്‍ക്ക്‌ ഇതത്ര രസിച്ചില്ല. അക്കൂട്ടത്തില്‍ എന്നോട്‌ ഏറ്റവും വെറുപ്പ്‌ തോന്നിയിരുന്നത്‌ എസ്‌ എഫ്‌ ഐയുടെ ”രാഷ്ട്രീയ ഗുണ്ട” മനോജ്‌ ഹില്ലാരിയോസിനായിരുന്നു. (തുടക്കത്തില്‍ എന്റെ വേഷം കണ്ട്‌ എന്നെ ഏറ്റവുമധികം ബഹുമാനിച്ചിരുന്നതും അദ്ദേഹമായിരുന്നു)

പക്ഷെ, മറ്റുള്ളവര്‍ എന്നെക്കുറിച്ച്‌ വിചാരിക്കുന്നത്‌ എന്തായിരിക്കും എന്നതിനെക്കുറിച്ച്‌ ഓര്‍ത്ത്‌ വേവലാതിപ്പെടാന്‍ എനിക്ക്‌ സമയമില്ലായിരുന്നു…
അറിയാലോ.. ‘എന്റെ സ്വന്തം സുന്ദരിക്കുട്ടികള്‍’.. അവരെ വേദനിപ്പിക്കാന്‍ മാത്രം എനിക്കു വയ്യ. ക്ലാസിലെയും സീനിയര്‍ ബാച്ചിലേയും മറ്റുഡിപ്പാര്‍ട്ട്‌മെന്റുകളിലേയും എല്ലാ പെണ്‍കുട്ടികളെയും ഒറ്റയടിക്ക്‌ പരിചയപ്പെടാനും പറ്റുമെങ്കില്‍ ഒപ്പമിരുന്ന്‌ കത്തിവെക്കാനും എന്റെ മനസ്‌ വെമ്പുകയായിരുന്നു.

തീര്‍ച്ചയായും ആ ദിനങ്ങളില്‍ എന്റെ ഹൃദയം തുടിച്ചത്‌ അവര്‍ക്കു വേണ്ടി മാത്രമായിരുന്നു. അവരില്‍ പലരും അത്‌ തിരിച്ചറിഞ്ഞില്ല എന്നത്‌ ശരിതന്നെ.
എങ്കിലും എനിക്കും പെണ്‍കുട്ടികളുടെ ഒരു സുഹൃദ്‌വലയം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. പിന്നീട്‌ തെല്ല്‌ അഹങ്കാരത്തോടുകൂടി ഞാന്‍ കോളേജ്‌ വരാന്തകളിലൂടെ നടക്കാന്‍ തുടങ്ങി. ഒപ്പം ഒരു പെണ്‍കുട്ടിയെങ്കിലും ഉണ്ടെങ്കിലേ ഞാന്‍ വരാന്തകളില്‍ പ്രത്യക്ഷപ്പെടൂ എന്ന്‌ അസൂയാലുക്കള്‍ പറഞ്ഞു തുടങ്ങി.

അതില്‍ എനിക്കൊട്ടും ചമ്മലോ ചളിപ്പോ തോന്നിയില്ല.. മറിച്ച്‌ അഭിമാനം തോന്നി. പക്ഷെ എനിക്കെതിരെ ഗുണ്ടാ സഖാവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്‌ എന്ന സത്യം ഞാന്‍ അറിഞ്ഞില്ല. എനിക്കും എന്റെ ഗോപികമാര്‍ക്കും ഒരപകടവുമില്ല എന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. പക്ഷെ ആ സന്തോഷത്തിന്റെ നാളുകള്‍ അധികകാലം നീണ്ടു നിന്നില്ല.
ഒരു ദിവസം…

അന്നു കോളേജ്‌ ഡേ നടക്കുകയായിരുന്നു. രാവിലത്തെ ഉദ്‌ഘാടന സെഷന്‍ കഴിഞ്ഞ്‌ ഉച്ചഭക്ഷണവും കഴിഞ്ഞ്‌ ഗാനമേളകാണാന്‍ എന്റെ ഗോപികമാരില്‍ ചിലരോടൊപ്പം ഞാന്‍ ഓഡിറ്റോറിയത്തില്‍ എത്തി. പക്ഷെ വാതില്‍ കടന്ന്‌ അകത്ത്‌ പ്രവേശിക്കുമ്പോഴേക്കും ഒരു പുരുഷന്റെ കൈ എന്റെ തോളില്‍ തട്ടി.

”എന്താ?” ഞാന്‍ ചോദിച്ചു.
”ഒരു മിനിറ്റ്‌, നീയൊന്നു പുറത്തേക്കു വരുമോ” യൂണിയന്‍ ജനറല്‍ സെക്രട്ടറി വിജയപ്രകാശിന്റെ വിനയത്തോടെയുള്ള ചോദ്യം. സത്യത്തില്‍ എനിക്ക്‌ അഭിമാനം തോന്നി. ഇവിടത്തെ എസ്‌ എഫ്‌ ഐ നേതാക്കന്‍മാര്‍ക്കൊക്കെ എന്നെ ഇത്രക്കു ബഹുമാനമോ… ഞാന്‍ മനസില്‍ ചിന്തിച്ചു. മറുത്തൊന്നും പറയാതെ ഞാന്‍ കൂടെ ഇറങ്ങി നടന്നു. കുറച്ചുദൂരം പിന്നിടുമ്പോഴേക്കും കോളേജ്‌ ഭയക്കുന്ന ആ വിശ്വരൂപവും ഞങ്ങളോടൊപ്പം ചേര്‍ന്നു….

അതേ ആ ഗുണ്ടാ സഖാവ്‌ മനോജ്‌ തന്നെ.
ആളൊഴിഞ്ഞ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ്‌ പരിസരത്തേക്കാണ്‌ ഞാന്‍ നയിക്കപ്പെട്ടത്‌.
ഞാന്‍ നടുവിലും എന്റെ അപ്പുറവും ഇപ്പുറവുമായി ഈ രണ്ട്‌ ഗുണ്ടകളും
സത്യത്തില്‍ എന്റെ ഉള്ളൊന്നു കിടുങ്ങി…
ഇന്നെന്തെങ്കിലും നടക്കും..
എവിടെ എന്റെ ഗോപികമാര്‍???
ഈ തടിമാടന്‍മാരില്‍ നിന്ന്‌ എന്നെ രക്ഷിക്കാന്‍ ആരുമില്ലേ???
എനിക്ക്‌ കരച്ചില്‍ വന്നുതുടങ്ങിയതാണ്‌.. പക്ഷെ ഭയം കൊണ്ടാണോ എന്തോ അതും പുറത്തേക്കു വന്നില്ല.
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സഖാവ്‌ മനോജ്‌ എന്നോട്‌ വളരെ സൗമ്യമായി സംസാരിച്ചുതുടങ്ങി.
കുറേ വഴക്കു പറഞ്ഞു. കുറേ ഉപദേശിച്ചു.
ഞങ്ങളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കുന്ന എസ്‌ എഫ്‌ ഐ എന്ന പ്രസ്ഥാനത്തോട്‌ എനിക്കുണ്ടായിരുന്ന കൂറ്‌ ഒന്നുകൂടെ ഉയര്‍ന്നു. അങ്ങിനെയൊരു ബന്ധിക്കല്‍ ഇല്ലായിരുന്നുവെങ്കില്‍..
ഹോ! ഉറപ്പാണ്‌, അടി വീണതു തന്നെ.
ഇതൊക്കെ മനസില്‍ വന്നപ്പോള്‍ എനിക്കല്‍പം ധൈര്യം വെച്ചുതുടങ്ങി.
ഞാനും കയര്‍ത്തു സംസാരിച്ചു.
ഇവനോട്‌ പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ പറഞ്ഞ്‌ രണ്ടുപേരും എന്നെ അവിടെ ഉപേക്ഷിച്ചു പോയി. എന്റെ മേല്‍ കൈവെക്കാത്തതില്‍ രണ്ടു പേര്‍ക്കും കുറ്റബോധം ഉള്ളതുപോലെ തോന്നി…
അതുകൊണ്ടു മാത്രം പിന്നീട്‌ ഞാന്‍ ഒന്നും സംസാരിച്ചില്ല.

ശേഷം ഇവരോടൊരു നിശബ്ദയുദ്ധം ഞാന്‍ പ്രഖ്യാപിച്ചു…
എന്റെ മനസില്‍ ഇവരോട്‌ കടുത്ത വെറുപ്പും ദേഷ്യവും തോന്നി. പറ്റാവുന്ന കമ്മിറ്റികളിലെല്ലാം ഞാന്‍ ഇവരെ വിമര്‍ശിച്ചു…പക്ഷെ, ഒരു ഗുണവും ഉണ്ടായില്ല. ഒടുവില്‍ ഞാനൊന്ന്‌ തീരുമാനിക്കുക തന്നെ ചെയ്‌തു.
ഇനി മുതല്‍ നല്ലനടപ്പ്‌ തുടങ്ങുക എന്ന്‌..
അതിവരെ ‘പേടിച്ചിട്ടൊന്നുമല്ലാട്ടോ’. ഇവരെ ജയിക്കാന്‍ വേണ്ടിയാണ്‌. സത്യം, വിശ്വസിക്കൂ പ്ലീസ്‌.
അങ്ങനെ എന്റെ സുന്ദരികളുടെ ഹൃദയം തകര്‍ത്തുകൊണ്ട്‌ അവരില്‍ നിന്നെല്ലാം ഞാന്‍ അകന്നു. വീണ്ടും യൂണിയന്‍ ഓഫീസില്‍ സജീവമായി. പിന്നീട്‌ മേല്‍പറഞ്ഞ ഗുണ്ടകള്‍ മനോജും വിജയപ്രകാശുമായി ഞാന്‍ സൗഹൃദത്തില്‍ ആവുകയും ചെയ്‌തു.

ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം ഞാനും മനോജും കൂടിയാണ്‌ എം ബി എയ്‌ക്ക്‌ ചേര്‍ന്നത്‌. പിന്നീട്‌ ഒരുമിച്ച്‌ ഒരു ബിസിനസ്‌ തുടങ്ങി. ഞങ്ങളെക്കൂടാതെ ചിറ്റൂര്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ നിതിന്‍, ഷമീം എന്നിവരും പാര്‍ട്‌ണേഴ്‌സ്‌ ആണ്‌. തീര്‍ച്ചയായും അന്നത്തെ ദേഷ്യവും വൈരാഗ്യവുമെല്ലാം ഞങ്ങളുടെ സൗഹൃദം ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്‌.

Read more...

BEST COMPLIMENTS

i am suresh bhaskaran, working here in dubai, in a charter flight company , air travel and tour decision.

i was studied in chittur college 1990-91-92-93 , b.com, i am the abvp candidate and worked for abvp [this unofficial matter just to remember only ]and real life i learn from my college, real love I feel from my friends, real knowledge from my teachers, to allow me a wonderful platform to sing, to study, to know people.

good memories all those never ever returned to life, we all busy busy bussy in this world, i thank you my dear friends and beloved people behind the screen

Read more...

വീണപൂവും വീഴാത്ത വിക്കറ്റുകളും

Anoop M R

കളിയുടെ റേഡിയോ പെട്ടിയില്‍ മുമ്പെപ്പോഴൊക്കെയോ !

എപ്പോഴായിരുന്നു അത്? എപ്പോഴുമുണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു ക്രിക്കെറ്റ് കമെന്‍റരി കേള്‍ക്കല്‍ ഒരു ജ്വരമായത്. മുത്തച്ഛന്‍റെ നെരാനേരം പാടുകയും വാര്‍ത്തകള്‍ എല്ലാ ഭാഷയിലും വായിക്കുകയും ചെയ്യുന്ന കറുത്ത റേഡിയോയില്‍ ബാറ്ററി എങ്ങനെ തീര്‍ന്നു എന്നറിയാതിരിക്കാന്‍ ഒളിഞ്ഞിരുന്ന് മൈതാനങ്ങള്‍ക്ക് തീ പിടിക്കുന്നതും ഉദ്വേഗങ്ങളില്‍ കൊരുക്കപ്പെടുന്ന കാണിയുടെ മനസ്സും എല്ലാം കേട്ടറിഞ്ഞു.

ബോറടിച്ചു മരിക്കുമായിരുന്ന കണക്കു ക്ലാസ്സില്‍ തലവേദന എന്ന വ്യാജേന ദക്ക്ബാക്കിന്‍റെ കരിനീല ബാഗില്‍ തല കയറ്റിവെച്ചു കിടക്കുമ്പോള്‍ മിക്കവാറും ആരുമറിയാതെ(അടുത്തിരുന്ന കൂട്ടുകാരന്‍ പോലുമറിയാതെ ) ഞാന്‍ വാങ്ങിയ ഇതിരിപ്പോന്നന്‍ റേഡിയോയില്‍ കളികേള്‍ക്കുകയായിരുന്നു. സൈക്ലിന് ഒരു പെട്ടിയുണ്ടായിരുന്നപ്പോള്‍ അതില്‍ ഒരു വലിയ റേഡിയോയുമുണ്ടാകുമെന്നായി പിന്നെ. പിന്നീടെപ്പൊഴോ ആണ് ടി.വിയൊക്കെ വന്നത് .

ടി വി വരുന്നതിനു മുന്പ് കളി കാണാന്‍ ചിറ്റയുടെ വീട്ടിലും സ്കൂളിനടുത്തെ പാര്‍ട്ടി ഓഫീസില്‍ ക്ലാസ് കട്ടുചെയ്തിരുന്നും സ്ഥിരമായി പോയിരുന്നു. ചിലപ്പോള്‍ എല്ലാവരും അവിടെയായിരുന്ന ദിവസങ്ങളില്‍ എനിക്ക് പാലക്കാട്ടു നിന്നും സ്കൂളില്‍ പോകേണ്ടതുണ്ടായിരുന്നു, കളിയുള്ളപ്പോള്‍ എങ്ങനെ സമാധാനമായി ക്ലാസിലിരിക്കും? അതും സൂചികുത്താനിടമില്ലാത്ത ബസ്സില്‍ (പക്ഷെ കണ്ടക്ടര്‍ പറയാറുള്ളത് കോട്ട മൈദാനം പോലെ സ്ഥലമുണ്ടല്ലോ കേറി നിന്നൂടെ എന്നാണ് ) പിന്നീടാണ് കാലത്ത് എഴുന്നേറ്റ ഉടനെ തന്നെ വയറു വേദന തുടങ്ങുക. വയറും പൊത്തിപ്പിടിച്ച് അമ്മയുടെ അടുത്ത് ചെല്ലും എന്നിട്ട് കടുത്ത വേദന പരുന്ദിനെപ്പോലെ വട്ടമിട്ടു പറക്കുന്ന മുഖവുമായി നില്ക്കും; എന്നിട്ട് ഇന്ജിനീര് തരാന്‍ ആവശ്യപ്പെടും. വയറുവേദന ഇല്ലാത്ത ഒരാള്‍ വെറുതെ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും അമ്മ വിചാരിച്ചിട്ടുണ്ടാകില്ല.

ഒരു ദിവസം ടെസ്റ്റ് മാച്ചിന്‍റെ ഹൈലൈട്സ് കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണ്. കളി കാണാതെഇരിക്കാനാവുമോ ? ഓട്ടുംപുറത്തു കയറി ഒടിളക്കിയാണ് അന്ന് കാര്യം സാധിച്ചത്‌. പിന്നീട് കളിക്കല്‍ ചൂടുപിടിച്ചതോടെ കളി കാണലും കേള്‍ക്കലും കുരയുകയാണ് ഉണ്ടായത്.

പക്ഷെ ഇപ്പോഴും ഉള്ളില്‍ സിക്സറുകളും ബൌണ്ടറികളും പായുകയും വിക്കറ്റുകള്‍ തുരു തുരേ വീണു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

Read more...

Tarnished Feminity

P.R.Rajeswari

–March 8 is celebrated across the world as the “International Women’s Day (IWD)” and provides an opportunity to recognise the achievements of women and their contribution to society. I regularly get emails and messages from my friends wishing me the very best on this day. On this day, women can celebrate the progress that has been made but also contemplate those areas of women’s lives where more can be done. Women’s access to education, health care and paid work has improved, and legislation that promises equal opportunities for women and respect for their human rights has been adopted. However, nowhere in the world can women claim to have all the same rights and opportunities as men, and on this day, it is quite essential that we ponder over those women folk, who are destined to live a tainted life abetted by cheating, poverty and abuses.

Here is one poem I wrote and dedicated to countless such women
Happiness keeps you sweet,Trials keeps you strong


Tarnished Feminity


As the dawn of march 8 steps in,

Women across the globe conjointly

Propagate the message of,

Equality, empowerment,

Joy and happiness.



Feminity is a curse and scourge

For many unnoted daughters

who can neither swash,

Nor celebrate women’s day.



Born as pure like you and me,

Fluttered like a butterfly

with dreams and hopes.

Reasons of livelihood and

The sinful acts of men

Made them impure and isolated.



Dwelling in the dark,

Leading a life of constant submission,

Fear,shame and muted acceptance.

Nobody to share their pain and grieves,

No machine to animate and elevate their lives,

Not a soul to wipe their tears

And propel their desires…

yet they gape for words and actions of solace.


Gaging the body,

suppressing the sorrows,

bearing the stigma and scorn,

and folding the wishes,

they jog on to live the life..

Unworthy of living.


Can they erase their tainted mark

And hope for a better tomorrow?

Do we care to remove their stains?

Shall we spread light in their life

By accepting them ingenuously?

Read more...

May 2, 2009

Contact Us

General Convener, “Oruma”
“Maveli Madom”.
Chittur College (PO)
Chittur, Palakkad.
Kerala- 678104.
Email: chitturcollege@gmail.com

Read more...

Our College

The second government college to be established in the erstwhile Cochin state, Chittur College came to being on the 11th August, 1947. Temporarily housed in government Victoria girls high school buildings and affiliated to university of madras, the college began functioning as an arts college offering courses in Malayalam, mathematics, commerce, accountancy, logic, music and Indian and modern histories for the intermediate and mathematics, philosophy and economics for the BA degree examinations.

The college got affiliated to Travancore University in July, 1949 after the emergence of the Travancore-cochin state. Complying with the regulations of the new University, B.A in mathematics was renamed to B.Sc Mathematics.

The foundation stone of the present building on the serene banks of the River Sokanasini was laid by His Highness the Rajapramukh of Travancore-Cochin on 18 th November 1949. On 28 th June 1954 the new house of learning was declared open by Sree Pattom Thanu Pillai, the then chief minister of the state.

The B.Com degree course was introduced in 1951-52 and intermediate courses in science were started for the in 1954-55. With the introduction of Physics, Chemistry, Botany and Zoology in 1956-57 the college evolved as a full fledged Arts and Science College.

The Pre-university course replaced the Intermediate course in 1956-57. Degree courses were launched in 1957-58. B.A degree course in Music was also introduced in the same year. The University of Kerala, christened after the Kerala state, became the next godmother to the college in March in 1957.

In November, 1958 the spacious and well furnished men's hostel to accommodate 100 boys was inaugurated by Dr. B Ramakrishna Rao, the then Governor of Kerala. Another Governor of Kerala Sri. V V Giri formally declared open an equally equipped hostel for women in the college campus itself in March 1963.

The pre-university course gave way to the pre-degree course in 1964.In 1968 the college was affiliated to the newly started university of Calicut. Since then, particularly during seventies, it has made great leaps in the academic field.

The first postgraduate course in Tamil Language and literature was introduced in 1969-70,and soon followed the M.Com course in 1971-72.The college celebrated its Silver Jubilee in 1973`though it was due in the previous year itself. The jubilee gift to the college was the degree course in Geography. In 1976-77 the college was further honored by the university by raising it to a Research center for Higher studies in Tamil leading to Ph.D. M.A Geography and M.Sc Mathematics courses were started in 1979-80.M.A.Music and B.A History Main courses were started in 1981-82.
After more than decade the M.A Philosophy course was started in 1994 and B.Sc Electronics in 1999.

As a result of pre-degree delinking which took place in various stages from 1998 to 2001, the college now offers only under graduate and postgraduate courses. The student strength of college is now is about 1250.The college had a record number of students on its rolls, about 3000, before Pre-degree was delinked. The semester system was introduced at the P.G level in 2001.With the university proposing to introduce the semester system at the degree level from June 2004, the college looks forward to fresh leaps in academic excellence.

In 2001, one of the cherished dreams of our college-The main gate was inaugurated by Sri. N N Krishnadas MP with the three-lakh rupees assistance from his MP Fund. He named it 'Millennium Gate'. Still it welcomes us to the fort of memories



COURSES OF STUDY
the College offers instruction in the following courses of study under the University of Calicut.
1. B.A., B.Sc.and B.Com (Three years)
(A) B.A. Degree courses
1.Economics
2.Philosophy
3.Malayalam
4.Tamil
5.Geography
6. Music
7.History
(B) B.Sc. Degree course
1.Mathematics
2 .Physics
3.chemistry
4.Botany
5.Zoology
6.Electronics
(c) B.Com Degree Course

M.A (4 Semesters)
1.Tamil Language and Literature
2.Geography
3.Music
4. Philosophy
M.Sc (4Semesters)
1.Mathematics
M.Com(4 Semesters)
Ph.D Degree in Tamil(By Research

Read more...

About Oruma

At Govt. College, Chittur, education was always long endless hours, not of learning by rote meaningless paragraphs in an obsolete syllabus but, carving out an environment for the bright minds from across the state and its neighborhood to converge, discover and learn for them. Life at Chittur College is a dream brought to reality for many of us, and YES, it is a paradise lost for all of us. A journey back to the good old days is always a hallucinating experience.

The college is situated in a peaceful patch of land on the banks of river Sokanasini, surrounded with a bosk of variety flora and fauna conjoined to a serene atmosphere providing an ideal ambience for academic performance and personality development.

Oruma is a brigade of the alumni of the college, who mastered the art of living a worthy life in their sojourn here between the years 1996 and 2006. They lived adoring the campus, actively participating in variety of activities like the College Union, Wall magazines, College magazine committees, NCC, NSS, Nature club, Science forum, Arts and Sports clubs and various other student movements. Oruma took birth at the banks of river Sokanasini on the 22nd day of April 2007 in the presence of about 65 ignited minds who foregathered as gallant Ex-Students of this college.

Oruma aims at creating a common platform for the alumni worldwide to meet, share, grow and give back to the college. It intent to bring together the alumni face to face once in a year by way of an annual get together so that the bond we partake is solidified and illuminated.

Oruma have launched this website expecting it to be the golden thread uniting us in the sole attitude of gratitude and love for our Alma Mather, all through the years to come. It will enable us to
• find out and discuss about upcoming and past reunions,
• View photos submitted by others, and add pictures of our own.
• Read alumni member profiles.
• Read, add comments and submit memorial pages.

Return to this web frequently, as we will try to update college and alumni news as often as possible. We rely on the active participation and feedback from you, to continue to keep this site relevant to your needs. Please share your ideas and suggestions, by mailing to chitturcollege@gmail.com

Vision:
“A stage for reunion of Govt. College Chittur Alumni”

Mission:
“To create a space for interaction for those who have came out of the Millennium Gate of Govt. College Chittur and to pay tribute to all our beloved institution and the teachers who taught us”


Objectives:
• To provide a common platform for all Alumni world-wide.
• To work with like-minded Alumni, and give back to the college, the student body, and the community-at-large.
• To establish and maintain a network of enlightened individuals, who serve as a productive resource to each other and to the community, in the spirit of mutual contribution and benefit.
• To foster an environment that enables philanthropic and entrepreneurial activities among its members.

Activities:
• Promote networking amongst GCC Alumni world-wide and serve as a bridge between the Alumni the students and the college.
• Enable locating long-lost friends from college, to revive old memories and create some new ones.
• Share views on topics of mutual interest with other Alumni and bank on the collective expertise of all the Alumni
• Publish Souvenirs and other materials in print, audio and video formats for promoting the objectives of the Association;
• Contribute to the infrastructural development of the college
• Conduct seminars / symposia / workshops / discussions / conferences and other programs on relevant areas of academic and social interest
• Help student placement cell to be more effective
• Institute Scholarships, aid fund etc to promote merit and support education of the financially week students.
• To encourage establishment of similar state / national level GCC Alumni Chapters within, and outside India.
• Any other activities which the members of the Association decide upon to further the achievement of the objectives of the Association;

Membership:
Membership is open to all those who studied in GCC

Read more...

Blog Archive

Followers

Recent Comments

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP